ADVERTISEMENT

വാരാണസിയിൽ നിന്നു കിഴക്കാണ് അസംഗഡ്. സമാജ്‌വാദി പാർട്ടി (എസ്പി) സ്ഥാപകനേതാവായ മുലായം സിങ് യാദവാണ് സിറ്റിങ് എംപി. അദ്ദേഹത്തിന്റെ മകനും, അച്ഛനെ അരികിലാക്കി പാർട്ടിനേതൃത്വം കയ്യാളുകയും ചെയ്യുന്ന അഖിലേഷ് യാദവാണ് ഇത്തവണ ഇവിടെ എസ്പി സ്ഥാനാർഥി. കനൗജിൽനിന്നു മത്സരിക്കുമെന്ന് ആദ്യം പറഞ്ഞ അഖിലേഷ്, അസംഗഡിലേക്കു മാറിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. 

2019ൽ ബിജെപിക്ക് അധികാരത്തിൽ തിരിച്ചുവരുന്നതിനുള്ള വലിയ തടസ്സങ്ങളിലൊന്നാണ് എസ്പി - ബിഎസ്പി - ആർഎൽഡി മുന്നണി. എസ്പിയുടെ വോട്ടുബാങ്കുകൾ എന്നു കരുതുന്ന മുസ്‌ലിംകളും യാദവരും ജനസംഖ്യയിൽ മുന്നിട്ടുനിൽക്കുന്ന സ്ഥലങ്ങളാണ് അസംഗഡും അതിനടുത്തുള്ള ഘാസിപുർ, ജോൻപുർ, ലാൽഗഞ്ച്, അംബേദ്കർ നഗർ, സന്ത് കബീർ നഗർ, ദേവരിയ തുടങ്ങിയ പത്തോളം മണ്ഡലങ്ങളും. അവിടെയെല്ലാം നില മെച്ചപ്പെടുത്താനാണ് അഖിലേഷിന്റെ സമർഥമായ ഈ നീക്കമെന്നു നിരീക്ഷകർ വിലയിരുത്തുന്നു.

ഞങ്ങൾ അസംഗഡിലെത്തിയ ദിവസമായിരുന്നു ബിജെപി സ്ഥാനാർഥി ദിനേഷ് ലാൽ യാദവിന്റെ റോഡ്ഷോ. ആളു ചില്ലറക്കാരനല്ല; ഏറെ ആരാധകരുള്ള, നിർഹുവ എന്ന പേരിലറിയപ്പെടുന്ന, ഭോജ്പുരി സിനിമ - ടിവി സൂപ്പർതാരമാണ്. അദ്ദേഹത്തെ സ്വീകരിക്കാൻ വഴിവക്കിൽ ബിജെപിക്കാർ വലിയ സന്തോഷത്തോടെ ബാൻഡ് മേളങ്ങൾ മുഴക്കി, നിർഹുവയുടെ ഹിറ്റ് ഗാനങ്ങൾ പാടി, നൃത്തംചവിട്ടി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ‘2009ൽ ഇവിടെ ബിജെപിയാണു ജയിച്ചത്’ – ഒരു ബിജെപി പ്രവർത്തകൻ ഓർമിപ്പിച്ചു.

Akhilesh-s-Campaign
അസംഗഡിൽ അഖിലേഷ് യാദവിന്റെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്ന ഹവിൽദാർ യാദവ് പ്രവർത്തകർക്കൊപ്പം. ചിത്രം: മനോരമ

അസംഗഡിൽ അഖിലേഷ് യാദവിന്റെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്ന എസ്പി ജില്ലാ പ്രസിഡന്റ് ഹവിൽദാർ യാദവിനെ കാണാൻ ആദ്യം അദ്ദേഹത്തിന്റെ കാര്യാലയത്തിൽ പോയി. അവിടെ ചുമരിൽ, എസ്പിയിലെ തലമുറമാറ്റം പ്രകടമാക്കിക്കൊണ്ട് അഖിലേഷ് യാദവിന്റെയും പത്നി ഡിംപിൾ യാദവിന്റെയും വലിയ ചിത്രങ്ങളുണ്ടായിരുന്നു. ഹവിൽദാർ യാദവ് വീട്ടിലായിരുന്നതിനാൽ അങ്ങോട്ടു പോയി. അവിടെ നിറച്ചു കാറുകളും ആൾക്കൂട്ടവും. ‘നിർഹുവ’യൊന്നും അവരെ ബാധിച്ചതായി തോന്നിയില്ല. ‘ഇതു നേതാജിയുടെ മണ്ഡലമാണ്. ഇവിടെ അഖിലേഷിന്റെ ഭൂരിപക്ഷം മാത്രമാണു പ്രശ്നം’. നേതാജിയെന്നാൽ മുലായം സിങ് യാദവ്. 

പ്രിയങ്കയുടെ വരവും കോൺഗ്രസ് പ്രതീക്ഷകളും 

ഗൊരഖ്പുരിൽ നേരം പുലരുന്നതേയുള്ളൂ. നഗരത്തിനു പേരുനൽകിയ ബാബ ഗൊരഖ്നാഥ് ക്ഷേത്രത്തിനു സമീപമുള്ള അസംഖ്യം പശുക്കൾ ആലകളിലേക്കു മടങ്ങുന്നു. ഈ ക്ഷേത്രം നടത്തുന്ന മഠത്തിന്റെ അധിപതിയാണ് (മഹന്ത് എന്ന് ഹിന്ദിയിൽ) യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘രാത്രിയായാൽ പശുക്കൾ റോഡുകളുടെ ആധിപത്യം ഏറ്റെടുക്കുന്നു’ – എന്റെ സുഹൃത്ത് പറഞ്ഞു. 

ഈ യാത്രയിൽ പലതവണ കേട്ടതാണ് പശുപ്രശ്നം. ഗോവധത്തിന്റെ പേരിൽ മാത്രമല്ല, പശുക്കളെ വാഹനങ്ങളിൽ കൊണ്ടുപോകുമ്പോഴും, ബീഫ് ആണെന്ന സംശയത്തിന്റെ പേരിലും കൊലകൾ വർധിച്ചപ്പോൾ കർഷകർ പേടിച്ചു. മുൻപ് വിറ്റിരുന്ന, കറവയറ്റ പശുക്കളെയും കാളകളെയും വീട്ടിൽത്തന്നെ സൂക്ഷിച്ചു. ഭക്ഷണം കിട്ടാത്ത മിണ്ടാപ്രാണികൾ രാത്രി വിള നശിപ്പിക്കാനിറങ്ങും. പകലന്തിയോളം പണിയെടുക്കുന്ന ഗ്രാമീണർ രാത്രി ഉറക്കമൊഴിച്ച് വയലിനു കാവലിരിക്കുന്നു. ‘പശു ഈ തിരഞ്ഞെടുപ്പിലെ വിഷയമാണ്. ഏഴകളായ പശുക്കളെ സംരക്ഷിക്കാനുള്ള ശാലകൾ പ്രവർത്തനരഹിതമാണ്. യോഗി ആദിത്യനാഥ് നേരിട്ടു നടത്തുന്ന, ഗൊരഖ്നാഥ്‌ ക്ഷേത്രത്തോടു ചേർന്നുള്ള ഗോശാലയിൽ പ്രദർശനത്തിനായി കുറച്ചു നല്ല പശുക്കളുണ്ട്; ബാക്കിയെല്ലാം അർധപ്രാണനിലാണ്’ – സുഹൃത്ത് തുടർന്നു.

ഗൊരഖ്പുരിൽ വച്ചാണ് 2019ൽ ബിജെപിയുടെ മുന്നേറ്റത്തിന് ഏറ്റവും വലിയ തടസ്സങ്ങളിലൊന്നായ എസ്പി-ബിഎസ്പി-ആർഎൽഡി മുന്നണി എന്ന ആശയം ജനിച്ചത്. 2014ലെ തിരഞ്ഞെടുപ്പിൽ യുപിയിലെ 80 ലോക്സഭാ സീറ്റുകളിൽ 71 എണ്ണം (സഖ്യകക്ഷിയുമൊത്ത് 73) ജയിച്ചത് ബിജെപിയെ ഭരണത്തിലെത്താൻ സഹായിച്ചു. കഴിഞ്ഞവർഷം ഗൊരഖ്പുരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ, പരസ്പരം രാഷ്ട്രീയശത്രുക്കളായ എസ്പിയും ബിഎസ്പിയും ഒത്തുചേർന്ന് ബിജെപിയെ തോൽപിച്ചു. തുടർന്ന് ഈ തിരഞ്ഞെടുപ്പിലും ഒന്നിച്ചു പ്രവർത്തിക്കാൻ അവർ തീരുമാനിച്ചു. പക്ഷേ, ഉപതിരഞ്ഞെടുപ്പിൽ കൂടെയുണ്ടായിരുന്ന കോൺഗ്രസിനെ ഇക്കുറി അവർ കൂട്ടു ചേർത്തില്ല. അതിനുശേഷമാണ് പ്രിയങ്ക ഗാന്ധി സജീവരാഷ്ട്രീയത്തിലിറങ്ങുന്നത്. 

Thalat-Asees
ഗൊരഖ്പുരിലെ കോൺഗ്രസ് നേതാവ് തലത്ത് അസീസ്. ചിത്രം: മനോരമ

‘പ്രിയങ്ക കോൺഗ്രസിനു പുതിയ ജീവൻ നൽകി. ന്യൂനപക്ഷങ്ങൾക്കു പുതിയ ആശ കൈവന്നു. കോൺഗ്രസിനെ മാറ്റിനിർത്തണമെന്നു കടുംപിടിത്തം പിടിച്ച മായാവതിയോട് അവർക്കു ദേഷ്യമാണ്’ – ഗൊരഖ്പുരിലെ കോൺഗ്രസിന്റെ പ്രമുഖ വനിതാ നേതാവ് തലത്ത് അസീസ് പറഞ്ഞു. തലത്ത് അസീസിനെ യുപിയിൽ എല്ലാവർക്കും അറിയാം. 19 വർഷം മുൻപ്, അന്ന് എസ്പിയിൽ പ്രവർത്തിച്ചിരുന്ന, അവർക്കു നേരെ വെടിയുതിർക്കപ്പെട്ടു. ലക്ഷ്യം തെറ്റിയ വെടിയുണ്ടയേറ്റ് അവരുടെ അംഗരക്ഷകൻ കൊല്ലപ്പെട്ടു. അന്ന് യുവ എംപിയായിരുന്ന യോഗി ആദിത്യനാഥാണ് കുറ്റാരോപിതൻ. ആ കേസ് ഇപ്പോഴും തുടരുന്നു. 

പ്രിയങ്കയുടെ വരവ് ബിജെപിവിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കില്ലേ? – ഞാൻ ചോദിച്ചു. ‘അതിനു സാധ്യത കുറവാണ്. ന്യൂനപക്ഷം എപ്പോഴും ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാർഥിക്കേ വോട്ട് ചെയ്യുകയുള്ളൂ. കിഴക്കൻ യുപിയിൽ ചില സീറ്റുകളിൽ കോൺഗ്രസ് ജയിക്കും’ – തലത്ത് അസീസ് പറഞ്ഞു. 

ഗൊരഖ്പുരിലെ അഞ്ചു ലക്ഷത്തോളം വരുന്ന കരിമ്പുകർഷകരും അസ്വസ്ഥരാണ്. 5 പഞ്ചസാരമില്ലുകളിൽ മൂന്നെണ്ണം പൂട്ടിയിട്ടിരിക്കുന്നു. പ്രവർത്തിക്കുന്ന മില്ലുകൾതന്നെ കരിമ്പു വാങ്ങുന്നില്ല. മുൻ വർഷങ്ങളിൽ വിറ്റ കരിമ്പിന്റെ വില ഇതുവരെ ലഭിച്ചിട്ടില്ല. ഈ പ്രശ്നം ഏറ്റവും രൂക്ഷമായിരിക്കുന്നത് ഇന്ത്യയിലെ കരിമ്പുകൃഷിയുടെ കേന്ദ്രമായ പടിഞ്ഞാറൻ യുപിയിലാണ്. 10,000 കോടി രൂപയോളം മില്ലുകളിൽനിന്നു ലഭിക്കാനുള്ള അവിടത്തെ കർഷകർ ഹതാശരാണ്. 

കരിമ്പുകൃഷിക്കാർക്കിടയിലെ പ്രബല സമുദായമായ ജാട്ടുകളുടെ പാർട്ടിയെന്നു കരുതുന്ന, അജിത് സിങ്ങിന്റെ ആർഎൽഡി, എസ്പി - ബിഎസ്പി മുന്നണിയിലുണ്ട്. 

കിഴക്കൻകാറ്റ് കൊണ്ടുവരുന്നത്...

ഞാൻ‌ ഈ യാത്ര തുടങ്ങിയപ്പോൾ, കൊച്ചിയിൽനിന്നു കൊൽക്കത്തയിലേക്കുള്ള ഫ്ലൈറ്റിൽ എന്റെ അടുത്ത ഇരിപ്പിടങ്ങളിൽ, മലപ്പുറത്തു ചായക്കടയിൽ ജോലി ചെയ്യുന്ന ഷഹിൻ അലം, പൃഥ്വി എന്നീ രണ്ടു ബംഗാളി ചെറുപ്പക്കാരുണ്ടായിരുന്നു; പത്തുപേരുള്ള ബംഗാളി തൊഴിലാളിസംഘത്തിന്റെ ഭാഗം. ഗൊരഖ്പുരിൽനിന്നു തിരുവനന്തപുരത്തേക്കു പോകുന്ന രപ്തിസാഗർ എക്സ്പ്രസ് എപ്പോഴും ചെറുപ്പക്കാരെക്കൊണ്ടു നിറഞ്ഞിരിക്കുമെന്ന് എന്റെ അവിടത്തെ സുഹൃത്തു പറഞ്ഞു. അങ്ങനെ കിഴക്കൻ ഭാഗങ്ങളിലെ തൊഴിലില്ലായ്മയുടെ പല മുഖങ്ങൾ യാത്രയിൽ പലയിടത്തും ഞാൻ കണ്ടു. 

വാരാണസിയിൽ കണ്ട ഒരു കർഷകന്റെ കഥ എല്ലാ കർഷകർക്കും ബാധകമാണ്. താങ്ങുവില ഇരട്ടിയാക്കിയപ്പോൾ യൂറിയ, വിത്ത്, വൈദ്യുതി തുടങ്ങിയവയുടെ വില രണ്ടര ഇരട്ടിയായി. ധാന്യം വാങ്ങുന്ന കേന്ദ്രങ്ങളിലെ അഴിമതി കാരണം വിള വിലകുറച്ച് ഇടനിലക്കാരനു വിൽക്കാൻ നിർബന്ധിതനാകുന്നു; കർഷകന്റെ നടുവൊടിയുന്നു. ഇത്തരം ജീവിതയാഥാർഥ്യങ്ങളെ ചില പ്രതീതികൾ കൊണ്ടും വാഗ്ദാനങ്ങൾ കൊണ്ടും മുദ്രാവാക്യങ്ങൾ കൊണ്ടുമാണ് രാഷ്ട്രീയപാർട്ടികൾ ഈ തിരഞ്ഞെടുപ്പിൽ നേരിടുന്നത്. പോളിങ് ബൂത്തിലേക്കു പോകുന്നത് പച്ചമനുഷ്യരാണെന്ന് അവർ മറക്കുന്നതായി തോന്നി. ഗംഗാതടങ്ങളിലെ പാവപ്പെട്ടവരുടെ മൗനത്തിൽനിന്നു പലപ്പോഴും കൊടുങ്കാറ്റ് ജനിച്ചതായിട്ടാണു ചരിത്രം. 

കിഴക്കൻകാറ്റ് എന്തു കൊണ്ടുവരും? ‘പുരബിയ ഹവാ’യെ – കിഴക്കൻകാറ്റിന്റെ ഭോജ്പുരി –  ഇവിടത്തെ കർഷകർ പേടിക്കുന്നു. അത് വയലിൽ കതിരിട്ടു നിൽക്കുന്ന ഗോതമ്പിനെ ശുഷ്കമാക്കും എന്നാണു പഴഞ്ചൊല്ല്.

അവസാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com