ADVERTISEMENT

തിരഞ്ഞെടുപ്പു നടത്തിപ്പിന്റെ വിശ്വാസ്യതയുടെ കാര്യത്തിൽ നമ്മുടെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന് രാജ്യാന്തരതലത്തിൽതന്നെ സൽപേരാണുള്ളത്. സ്വതന്ത്രവും നീതി

പൂർവവുമായ തിരഞ്ഞെടുപ്പ് സാധ്യമാക്കി, ജനാധിപത്യത്തിന്റെ ഈ കിരീടധാരണവും കുറ്റമറ്റതാക്കേണ്ട തിരഞ്ഞെടുപ്പു കമ്മിഷൻ ഇത്തവണയും ആ ചുമതല നന്നായി നിർവഹിക്കുന്നുവെന്ന് സുപ്രീം കോടതിതന്നെ ഉറപ്പിച്ചുപറഞ്ഞിരിക്കുകയാണിപ്പോൾ. കർശന നടപടികളെടുക്കാൻ അധികാരമില്ലെന്നു പറഞ്ഞു ശങ്കിച്ചുനിന്ന കമ്മിഷന് കോടതി പകർന്ന ആത്മവിശ്വാസത്തിന്റെ  ‌ഊർജം ഫലവത്താവേണ്ടതുണ്ട്. 

ഇത്തവണത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമ്മിഷന്റെമേൽ ചില ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടുവെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചില ശക്തനടപടികൾ അത്തരം ആശങ്കകൾ അകറ്റുന്നുവെന്നതു ശുഭോദർക്കംതന്നെ. ഏറ്റവുമൊടുവിൽ, പ്രചാരണത്തിനിടെയുണ്ടായ വിദ്വേഷപ്രസംഗങ്ങൾക്കും അപകീർത്തികരമായ പരാമർശങ്ങൾക്കുമെതിരെ കമ്മിഷൻ എടുത്ത കർശന നടപടികൾ ബന്ധപ്പെട്ട രാഷ്ട്രീയകക്ഷികളുടെ  പ്രതിഷേധത്തിനു കാരണമായെങ്കിലും അതിനുള്ള രാജ്യത്തിന്റെ കയ്യടിക്ക് ഇന്നലെ സുപ്രീം കോടതിതന്നെ മേലൊപ്പ് വച്ചിരിക്കുകയാണ്. ഇത് കമ്മിഷന്റെ നടപടികൾക്കു പരമോന്നത നീതിപീഠത്തിന്റെ നിർണായകവും ശ്രദ്ധേയവുമായ പിന്തുണയായി വിലയിരുത്തപ്പെടുന്നു. 

വിവാദ തിരഞ്ഞെടുപ്പു പ്രസംഗങ്ങളുടെ പേരിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ബിഎസ്പി നേതാവ് മായാവതിയെയും കേന്ദ്രമന്ത്രി മേനക ഗാന്ധിയെയും അപകീർത്തികരമായ പരാമർശത്തിന് സമാജ് വാദി പാർട്ടി നേതാവ് അസം ഖാനെയും 48 മുതൽ 72 മണിക്കൂർവരെ തിരഞ്ഞെടുപ്പു പ്രചാരണത്തിൽനിന്നു കമ്മിഷൻ വിലക്കിയിരിക്കുകയാണ്. വോട്ടർമാരെ പണംകൊടുത്തു സ്വാധീനിക്കാൻ ശ്രമിക്കുന്നെന്നു കണ്ടെത്തിയതിനെത്തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലെ നാളത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും ചെയ്തു.ഈ തിരഞ്ഞെടുപ്പിൽ ജനാധിപത്യപാലനത്തിനായുള്ള തങ്ങളുടെ ശ്രദ്ധയ്ക്ക് രാജ്യത്തിന്റെ ഭാവിയോളം മൂല്യമുണ്ടെന്നു തിരിച്ചറിഞ്ഞ് കമ്മിഷൻ ഇപ്പോൾ കൈക്കൊണ്ടുവരുന്ന നടപടികൾ അഭിനന്ദനീയമാണ്. അതുകൊണ്ടുതന്നെയാണ്, ചട്ടലംഘനങ്ങൾക്കെതിരെയുള്ള നടപടികളുമായി ബന്ധപ്പെട്ട്, തിരഞ്ഞെടുപ്പ് കമ്മിഷൻ അതിന്റെ അധികാരങ്ങളിലേക്ക് ഉണർന്നതായി സുപ്രീം കോടതി അഭിപ്രായപ്പെട്ടതും. 

പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചതിനെതിരെ സ്വീകരിച്ച കർശന നടപടികളിൽ കോടതി രേഖപ്പെടുത്തുന്ന തൃപ്തി,  തിരഞ്ഞെടുപ്പ് കമ്മിഷൻ എന്ന ഭരണഘടനാ സ്‌ഥാപനത്തിനു നൽകുന്ന ആത്മവിശ്വാസം ചെറുതാവില്ല. കമ്മിഷനു വീഴ്ചയുണ്ടായിട്ടില്ലെന്നു കോടതി ഉറപ്പിച്ചുപറയുമ്പോൾ ചട്ടലംഘനങ്ങൾക്കു മുതിരുന്നവർക്കൊക്കെയുമുള്ള  താക്കീതുകൂടിയായി അതു മാറുന്നു. വ്യക്തി എത്ര വലിയ അധികാരസ്ഥാനത്തായാലും പാർട്ടിയുടെ എത്ര സമുന്നത  പദവി വഹിക്കുന്നയാളായാലും ചട്ടലംഘനത്തിനു കടുത്ത നടപടി ഉണ്ടെന്നു തീർച്ചവന്നാൽ അത്തരം കാര്യങ്ങൾ ചെയ്യാൻ ആരുമൊന്നു മടിക്കുമെന്ന് ഉറപ്പ്. ഒരു വലിയ നേതാവിനെ സംബന്ധിച്ചിടത്തോളം തിര‍ഞ്ഞെടുപ്പു പ്രചാരണത്തിൽനിന്നു വിലക്കുന്നത് കഠിനമായ നടപടിതന്നെയാണുതാനും. 

പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടു തിരഞ്ഞെടുപ്പു കമ്മിഷനിലേക്കു പരാതികൾ പ്രവഹിക്കുകയാണ്. ചട്ടലംഘനവുമായി ബന്ധപ്പെട്ട പരാതികളിൽ കടുത്ത നടപടിയെടുക്കാനാവാതെ വലയുകയായിരുന്നു തിരഞ്ഞെടുപ്പു കമ്മിഷൻ. വോട്ടെടുപ്പു പൂർത്തിയാക്കാൻ 6 ഘട്ടങ്ങൾ ബാക്കിനിൽക്കെ പരാതികളേറുന്നത് കമ്മിഷന്റെ വിശ്വാസ്യത പരുങ്ങലിലാക്കുകയും ചെയ്തു. ചട്ടലംഘനത്തിനെതിരെ നടപടിയെടുക്കുന്നതിനുള്ള പരിമിതിയാണു കമ്മിഷൻ ചൂണ്ടിക്കാട്ടിയിരുന്നത്.  

ഭരണ‌കക്ഷിയായ ബിജെപിക്ക് അനുകൂലമായി ഇടപെടുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് തിരഞ്ഞെടുപ്പു കമ്മിഷൻ ശക്തമായ നടപടികളുമായി ഇക്കഴിഞ്ഞ ദിവസങ്ങളിൽ സജീവമായത്. നിഷ്പക്ഷതയെക്കുറിച്ചു രൂക്ഷവിമർശനം ഉയർന്നതോടെ, കർക്കശ സമീപനം സ്വീകരിക്കാൻ കമ്മിഷൻ നിർബന്ധിതരായെന്നു പറയാമെങ്കിലും അതിലൂടെ ജനാധിപത്യത്തിനുണ്ടായ ആശ്വാസം വലുതാണ്.

തിരഞ്ഞെടുപ്പു പ്രക്രിയയുടെ കാവലാളുടെ അധികാരക്കരുത്തിനെ സുപ്രീം കോടതിതന്നെ ഇപ്പോൾ പിന്താങ്ങുമ്പോൾ നമ്മുടെ ജനാധിപത്യം  പ്രതീക്ഷാനിർഭരമാകുന്നു. ചട്ടലംഘനപരാതികളിന്മേലുള്ള നടപടികൾ ഇനിയും വ്യാപകവും കർശനവുമാക്കിവേണം  കമ്മിഷൻ ആ പ്രതീക്ഷയ്ക്കു മറുപടി നൽകേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com