ADVERTISEMENT

ഒരു ആശ്രമാധിപൻ ഹിമാലയത്തിലെ പ്രശസ്തനായ ഗുരുവിന്റെ അടുത്തെത്തി പറഞ്ഞു – ഞാൻ വളരെ ദുഃഖിതനാണ്. ഏറെ അന്തേവാസികളുള്ള ആശ്രമമായിരുന്നു ഞങ്ങളുടേത്. ഇപ്പോൾ എല്ലാം മാറി. മിക്കവരും ആശ്രമം വിട്ടു. ഇത് എന്റെ കുറ്റം കൊണ്ടാണോ? ഗുരു പറഞ്ഞു, ‘അതെ, നിന്റെ അജ്‌ഞതയാണു കാരണം. നിങ്ങളിലൊരാളാണ് വരാനിരിക്കുന്ന രക്ഷകൻ. കൃത്യമായി ആരാണെന്ന് എനിക്കുമറിയില്ല’. ആശ്രമാധിപൻ തിരിച്ചെത്തി എല്ലാവരോടും ഈ വിവരം പറഞ്ഞു. അന്നുമുതൽ അവർ പരസ്‌പരബഹുമാനത്തോടെയും സ്‌നേഹത്തോടെയും ഇടപഴകാൻ തുടങ്ങി. ആശ്രമത്തിലെ അന്തരീക്ഷം മാറി. പുതിയ അന്തേവാസികളും ജനങ്ങളും ഒഴുകിയെത്തി.

ഹൃദയമടച്ച് കണ്ണുകൾ തുറന്നുപിടിച്ചിട്ട് എന്തുകാര്യം? ഹൃദയപൂർവം നോക്കുന്നവർ കാണുന്ന കാഴ്‌ചകൾതന്നെ മാറിപ്പോകും. എല്ലാ നിരീക്ഷണങ്ങളും വിലയിരുത്തലിനും വിമർശനങ്ങൾക്കും വേണ്ടിയുള്ളതല്ല. സമഭാവനയ്‌ക്കും സഹാനുഭൂതിക്കും വേണ്ടിക്കൂടിയാകണം കണ്ണു തുറക്കേണ്ടത്. പരസ്‌പരം ആക്ഷേപിച്ചും അവഹേളിച്ചും ആർക്ക് ആരിലാണു മാറ്റമുണ്ടാക്കാൻ കഴിയുക? അവനവനോടുതന്നെ അതൃപ്‌തിയും നിന്ദയും തോന്നിത്തുടങ്ങുമ്പോൾ അതു മുഴുവൻ മറ്റുള്ളവരിലേക്ക് ആരോപിച്ചു തുടങ്ങും.

അന്യരിൽ ദൈവത്തെ കണ്ടെത്താൻ കഴിയാത്തവരെല്ലാം ചെകുത്താനെ അന്വേഷിക്കുന്നവരാണ്. ഓരോരുത്തരിലും ഈശ്വരനുണ്ട് എന്ന തിരിച്ചറിവ് ഓരോ ജീവിതത്തെയും കൂടുതൽ പ്രകാശമുള്ളതാക്കും. സ്വയം ദൈവമാണെന്നു കരുതി, മറ്റുള്ളവരുടെയെല്ലാം ജീവിതത്തിനുമേൽ വിധിന്യായങ്ങളെഴുതി അവരെ നാടുകടത്തുന്ന ചില ആൾക്കൂട്ടങ്ങളാണ് ഈശ്വരസാന്നിധ്യം പോലും അസാധ്യമാക്കുന്നത്. ഉള്ളിലുള്ള തിന്മയാണ് മറ്റുള്ളവരിലെ തിന്മ കണ്ടെത്താൻ പ്രലോഭിപ്പിക്കുന്നത്. ചുറ്റുമുള്ളവരെല്ലാം ഈശ്വരന്റെ പ്രതീകമാണെന്നു വിശ്വസിക്കുന്നിടത്ത് ജീവിതം ആഘോഷമാകും. അല്ലാത്തിടത്തെല്ലാം ജീവിതം നരകതുല്യവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com