ADVERTISEMENT
ഇന്ത്യൻ വ്യോമയാനരംഗത്ത് 25 വർഷം സജീവമായിനിന്ന ജെറ്റ് എയർ‌വേയ്സിന്റെ ആഭ്യന്തര, രാജ്യാന്തര സർവീസുകളെല്ലാം നിർത്തിയതിനൊപ്പം, വിവിധ കമ്പനികളുടെ ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുകകൂടി ചെയ്തതോടെ വിമാനയാത്രാപ്രശ്നം രൂക്ഷമായിരിക്കുകയാണ്. അവധിക്കാല യാത്രകളെ ഈ സാഹചര്യം സങ്കീർണമാക്കിയിരിക്കുന്നു. വിമാനങ്ങൾ പലതും റദ്ദാക്കിയതും വിഷു– ഈസ്റ്റർ അവധികൾ കാരണം യാത്രക്കാരുടെ എണ്ണം വർധിച്ചതും നിരക്കുയരാൻ കാരണമായി പറയാം.

അഞ്ചു വർഷത്തിനിടെ പ്രവർത്തനം അവസാനിപ്പിക്കുന്ന ഏഴാമത്തെ ആഭ്യന്തര വിമാനസർവീസാണ് ജെറ്റ് എയർവേയ്സ്. ഡിസംബർ വരെ 123 വിമാനങ്ങളുമായി പ്രതിദിനം 650 സർവീസുകൾ നടത്തിയിരുന്ന ജെറ്റിന് ബാങ്കുകളിൽ 8500 കോടി രൂപയുടെ കടബാധ്യതയാണുള്ളത്. പ്രവർത്തനത്തിന് അടിയന്തരമായി ആവശ്യമുള്ള 400 കോടി രൂപ ഒരിടത്തുനിന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ജെറ്റ് എയർവേയ്സിന്റെ സർവീസുകളെല്ലാം നിർത്തിയത്. 1100 പൈലറ്റുമാർ ഉൾപ്പെടെ ഇരുപതിനായിരത്തോളം പേരുടെ ജോലിയും ഇതോടെ അനിശ്ചിതത്വത്തിലായി. കേരളത്തിൽനിന്നു സർവീസ് നടത്തിയിരുന്ന ജെറ്റ് എയർവേയ്സ് വിമാനങ്ങൾ നേരത്തേ നിർത്തിയിരുന്നു.

പലവിധത്തിലുള്ള പ്രതിസന്ധികളാണ് ജെറ്റ് എയർവേയ്സ് നേരിട്ടത്. ഉയർന്ന ഇന്ധനവിലയും രൂപയുടെ മൂല്യശോഷണവും കുറഞ്ഞ യാത്രക്കൂലിയും മൂലം വരവും ചെലവും തമ്മിലുണ്ടായ പൊരുത്തക്കേടു  പ്രതിസന്ധിയിലേക്കു നയിച്ചുവെന്ന് കഴിഞ്ഞ വർഷംതന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ആഭ്യന്തര സെക്ടറിൽ നിലനിൽക്കുന്ന കടുത്ത മത്സരം മൂലം ടിക്കറ്റ് നിരക്കുയർത്താൻ കഴിയാത്തതു കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയിൽ കാര്യമായി വലച്ചു. പാട്ടത്തുക കുടിശികയായതിനാൽ വിമാനങ്ങൾ തിരികെനൽകാൻ ആവശ്യപ്പെട്ടത് കമ്പനി നേരിട്ട ഒടുവിലത്തെ വലിയ പ്രതിസന്ധിയായിത്തീർന്നു. പൈലറ്റുമാർ, എൻജിനീയർമാർ, മുതിർന്ന മാനേജർമാർ എന്നിവർക്കു ജനുവരി മുതൽ‌ ശമ്പളം കിട്ടിയിരുന്നില്ല. മറ്റു ജീവനക്കാർക്കു മാർച്ചിലെ ശമ്പളം കിട്ടിയില്ല. കമ്പനിയിലെ പൈലറ്റുമാർ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ ജോലിക്കു കയറില്ലെന്നു തീരുമാനിച്ചിരുന്നു.

ആഭ്യന്തര–രാജ്യാന്തര വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്നതു സാധാരണക്കാരെയടക്കം കാര്യമായി ബാധിച്ചുകഴിഞ്ഞു. നോൺ സ്റ്റോപ് വിമാനങ്ങൾക്കു ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഒന്നോ അതിലധികമോ സ്റ്റോപ്പുള്ള സർവീസുകൾക്കും മൂന്നും നാലും മടങ്ങ‌് അധികം നൽകണമെന്നതും യാത്രക്കാരെ വലയ്ക്കുന്നു.  ഈസ്റ്റർ ദിനത്തിൽ ഡൽഹിയിൽനിന്നു ലണ്ടനിലേക്കു യാത്ര ചെയ്യണമെങ്കിൽ ഒരു ഭാഗത്തേക്കു മാത്രം 1.59 ലക്ഷം രൂപയാണു നിരക്ക് എന്നത് ഇപ്പോഴത്തെ അവസ്ഥയുടെ വ്യക്തമായ ഉദാഹരണമാണ്. മുൻപു സാധാരണ സാഹചര്യത്തിൽ, ശരാശരി 35,000–40,000 രൂപ നിരക്കിൽ ടിക്കറ്റ് ലഭിച്ചിരുന്ന സ്ഥാനത്താണിത്. ചെന്നൈയിൽനിന്നു കൊച്ചിയിലേക്കു പറക്കണമെങ്കിൽ 27,000 രൂപ വരെ മുടക്കേണ്ടതുപോലുള്ള അവസ്ഥയും ഇപ്പോഴുണ്ട്.

ജെറ്റ് എയർവേയ്സ് രാജ്യാന്തര സർവീസുകൾ നിർത്തലാക്കിയത് ഗൾഫ് മേഖലയിലെ യാത്രക്കാരെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പായി. നാട്ടിലേക്കു തിരക്കു കൂടി വരുന്നതിനാൽ വിമാനയാത്രാനിരക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. റമസാനും വേനലവധിയും അടുത്തുവരുന്ന സാഹചര്യത്തിൽ നിരക്കു കുതിച്ചുയരുമെന്ന ആശങ്കയുമുണ്ട്. ശരാശരി ഗൾഫ് മലയാളിക്കു മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി വിമാന ടിക്കറ്റാണെന്ന് ആദ്യം തിരിച്ചറിയേണ്ടതു സർക്കാരാണ്. പക്ഷേ, വിമാനക്കൂലി നിയന്ത്രിക്കാൻ സർക്കാരിന്റെ പക്കലും സംവിധാനങ്ങളില്ല; നടപടിക്രമങ്ങളുമില്ല. എന്നുമാത്രമല്ല, ഓരോ വിമാനക്കമ്പനിയും അവരുടെ സൗകര്യംപോലെ ടിക്കറ്റ് നിരക്കു നിശ്ചയിക്കുകയാണുതാനും. വിമാനക്കൂലിവർധനയെച്ചൊല്ലി എല്ലാ വർഷവും പ്രവാസികളുടെ നിവേദനങ്ങളും പ്രവാസി സമ്മേളനങ്ങളിൽ ചർച്ചകളും പതിവാണെങ്കിലും പരിഹാരമുണ്ടാകാറില്ല.

ആഘോഷ സീസണുകളിലെങ്കിലും കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കുക എന്നതുതന്നെയാണു പ്രതിസന്ധി പരിഹരിക്കാനുള്ള പ്രധാന മാർഗം. ഇതിനായി വ്യോമയാന നയത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതു ചെയ്യുകയുംവേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com