ADVERTISEMENT

ഒഡീഷയിലെ സാംബൽപുർ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച ഹെലികോപ്റ്റർ പരിശോധിച്ചതിന് അവിടത്തെ തിരഞ്ഞെടുപ്പു നിരീക്ഷകനും കർണാടക കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനുമായ മുഹമ്മദ് മുഹ്സിനെ തിരഞ്ഞെടുപ്പു കമ്മിഷൻ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. അതിനു പറഞ്ഞ കാരണം, എസ്പിജി സംരക്ഷണത്തിലുള്ള വ്യക്തികളെ സംബന്ധിക്കുന്ന തിരഞ്ഞെടുപ്പു കമ്മിഷന്റെ (2019 മാർച്ചിലെയും 2014 ഏപ്രിലിലെയും) നിർദേശങ്ങൾ മുഹ്സിൻ പാലിച്ചില്ല എന്നതാണ്.

ഹെലികോപ്റ്ററുകളെയും വിമാനങ്ങളെയും സംബന്ധിച്ച തിരഞ്ഞെടുപ്പു കമ്മിഷന്റെ ആദ്യകാല ഉത്തരവുകളിലൊന്ന് 1999ലേത് ആണ്. അതിൽ പറയുന്നത് സർക്കാരിന്റെയോ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ വിമാനങ്ങളോ ഹെലികോപ്റ്ററുകളോ ഒരു കാരണവശാലും തിരഞ്ഞെടുപ്പു സംബന്ധിച്ച യാത്രകൾക്കായി ഉപയോഗിച്ചുകൂടാ എന്നാണ്. ഇതിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത് അതതു സമയം ഭരിക്കുന്ന പ്രധാനമന്ത്രിയെ മാത്രമായിരുന്നു.

മുഹ്സിന്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്ന, 2014 ഏപ്രിലിലെ നിർദേശങ്ങൾ ഇതാവർത്തിക്കുന്നതിനൊപ്പം, എസ്പിജി സുരക്ഷയുള്ള വ്യക്തികളെയും സർക്കാർ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നതിനുള്ള വിലക്കിൽനിന്ന് ഒഴിവാക്കിയതായും പറയുന്നു. 2019 മാർച്ചിലെ നിർദേശത്തിലും ഇതാവർത്തിക്കുന്നു. ഇതിലെവിടെയും തിരഞ്ഞെടുപ്പു നിരീക്ഷകരോ മറ്റ് ഉദ്യോഗസ്ഥന്മാരോ തിരഞ്ഞെടുപ്പുപ്രചാരണത്തിനു വരുന്ന രാഷ്ട്രീയ നേതാക്കളുടെ – അവർ എസ്പിജി സുരക്ഷ ലഭിക്കുന്നവരായാലും – വാഹനങ്ങൾ പരിശോധിക്കരുതെന്നു പറയുന്നില്ല.

മോദിയുടെ ഹെലികോപ്റ്ററിൽനിന്നു പെട്ടി പുറത്തേക്കു കൊണ്ടുപോകുന്നു (വിഡിയോ ദൃശ്യം)
മോദിയുടെ ഹെലികോപ്റ്ററിൽനിന്നു പെട്ടി പുറത്തേക്കു കൊണ്ടുപോകുന്നു (വിഡിയോ ദൃശ്യം)

മുഹമ്മദ് മുഹ്സിനെ സസ്പെൻഡ് ചെയ്യാൻ തിരഞ്ഞെടുപ്പു കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവിൽ ഉദ്ധരിച്ച നിർദേശങ്ങൾ ഈ സംഭവവുമായി ബന്ധമുള്ളതല്ല. ഇതു കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നു. സ്വതന്ത്രമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താൻ ജനപ്രാതിനിധ്യ നിയമമനുസരിച്ചുള്ള തസ്തികയാണ് തിരഞ്ഞെടുപ്പു നിരീക്ഷകന്റേത്. കമ്മിഷന്റെ ‘കണ്ണുകളും കാതുകളും’ എന്നാണ് കമ്മിഷൻതന്നെ അവരെ വിശേഷിപ്പിക്കുന്നത്. അവർക്കു സ്വതന്ത്രവും നിർഭയവുമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷമാണ് നാളിതുവരെ കമ്മിഷൻ ഒരുക്കിയിരുന്നത്. ടി.എൻ. ശേഷന്റെ കാലത്തായിരുന്നെങ്കിൽ, പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധിക്കാൻ ധൈര്യം കാണിച്ച ഉദ്യോഗസ്ഥന് അഭിനന്ദനം ലഭിച്ചേനെ എന്ന് ഒരു പഴയ തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥൻ എന്നോടു പറയുകയുണ്ടായി.

ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് ഒരു നിരീക്ഷകനെ കമ്മിഷൻ സസ്പെൻഡ് ചെയ്യുന്നതിലൂടെ, മറ്റു നിരീക്ഷകരുടെയും മനോബലം ചോർത്തിക്കളയുന്നു. അത് ഈ തിരഞ്ഞെടുപ്പിന്റെ സ്വതന്ത്രമായ നടത്തിപ്പിനെത്തന്നെ ബാധിച്ചേക്കാം.

Various Indian political party flags

കാലം കളിക്കുന്ന സർവേ
തിരഞ്ഞെടുപ്പു വരുമ്പോൾ തിരഞ്ഞെടുപ്പു സർവേകളും വരും. ചാനലുകളും പത്രങ്ങളും സർവേകൾ തുരുതുരായെന്ന് ഇറക്കും. വോട്ടർമാരെ സ്വാധീനിക്കാൻ കപടസർവേകളും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇല്ലാത്ത സർവേ ഫലങ്ങളും പുറത്തുവരും. എന്നാൽ, ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ആഴത്തിൽ പഠിച്ച് പ്രണോയ് റോയും ഡോറബ് സൊപാരിവാലയും ചേർന്നെഴുതിയ ‘ദ് വെർഡിക്ട് - ഡികോഡിങ് ഇന്ത്യാസ് ഇലക്‌ഷൻസ്’ എന്ന ഈയിടെയിറങ്ങിയ പുസ്തകത്തിൽ അഭിപ്രായ സർവേകൾ വോട്ടിങ്ങിനെ ബാധിക്കില്ലെന്ന് കണക്കുകൾ നിരത്തി പറയുന്നു.

ഏറെ വിശ്വാസ്യതയുള്ള സെന്റർ ഫോർ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കുന്നതിനു മുൻപു പ്രസിദ്ധീകരിച്ച സർവേ ഫലമനുസരിച്ച് എൻഡിഎക്ക് 240 മുതൽ 280 സീറ്റുകൾ വരെ കിട്ടാമെന്നു പ്രവചിച്ചിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ എൻഡിഎയുടെ മുൻതൂക്കം കുറഞ്ഞുവരികയാണെന്ന് സിഎസ്ഡിഎസിന്റെ ഡയറക്ടർ ഡോ. സഞ്ജയ് കുമാർ എഴുതി. യുപിയിൽ 40% സീറ്റുകളിൽ ബിജെപി ജയിക്കുമെന്നു പ്രവചിച്ച ആദ്യത്തെ സർവേ ഫലത്തിനു വിപരീതമായി, ആദ്യഘട്ടത്തിൽ വോട്ടിങ് നടന്ന യുപിയിലെ 8 മണ്ഡലങ്ങളിൽ ആറെണ്ണത്തിൽ ബിജെപിയുടെ സ്ഥിതി മോശമാണെന്നാണ് അദ്ദേഹം, പോളിങ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ, പറയുന്നത്.

ഇതിന്റെ അർഥം, എപ്പോൾ സർവേ നടത്തുന്നു എന്നതും പ്രധാനമാണ് എന്നതാണ്. സർവേകൾ നടത്തുന്ന മറ്റൊരു സ്ഥാപനമായ സി വോട്ടർ, രാഷ്ട്രീയ നേതാക്കളുടെ ജനസ്വീകാര്യത അളക്കുന്നുണ്ട്. അതനുസരിച്ച് പ്രധാനമന്ത്രി മോദിയുടെ സ്വീകാര്യത, ബാലാക്കോട്ട് സംഭവത്തിനു ശേഷം കുതിച്ചുപൊങ്ങി, കഴിഞ്ഞ മാർച്ച് 7ന് 62 ശതമാനത്തോളമായി. എന്നാൽ, എപ്രിൽ 12ന് അത് 43 ശതമാനമായി. അഞ്ചാഴ്ചയിൽ കുറഞ്ഞതു 19 ശതമാനം. എൻഡിഎയുടെ ഭാഗധേയത്തിൽ സിഎസ്ഡിഎസ് ഒരാഴ്ചയ്ക്കു ശേഷം വരുത്തിയ മാറ്റം, സർവേ നടത്തിയ കാലത്തിന്റെ വ്യത്യാസമാകാം.

തിരഞ്ഞെടുപ്പു ഫലം അറിയാനുള്ള സാധാരണക്കാരന്റെ ആകാംക്ഷയെ ലാക്കാക്കിയാണു തിരഞ്ഞെടുപ്പു സർവേകൾ. ശരിക്കുള്ള ഫലം ‘പെട്ടി പൊട്ടിച്ചാൽ’ മാത്രമേ അറിയാനാകൂ. 2004ൽ അതു പുറത്തുവന്നപ്പോൾ, സർവേകളിൽ നിന്നും എക്സിറ്റ് പോളുകളിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു എന്നുകൂടി ഓർക്കുക.

നാശവും പുനർനിർമിതിയും
ഞാൻ പലതവണ പോയിട്ടുള്ള യൂറോപ്പിലെ നഗരമാണു പാരിസ്. 2017ൽ അവിടെ പോയപ്പോൾ പതിവുപോലെ ആദ്യത്തെ സായാഹ്നത്തിൽത്തന്നെ നോത്രദാമിലേക്കു മെട്രോ പിടിച്ചു. ഗോഥിക് ശൈലിയിലുള്ള ആ വലിയ കത്തീഡ്രലിന്റെ പല ഭാഗങ്ങളിലും പുനർനിർമിതി നടക്കുന്നതിനാൽ ചട്ടക്കൂടുകൾ പിടിപ്പിച്ചിരുന്നു. എതാണ്ട് ഇതേ രൂപം തന്നെയാണ് ചേർത്തലയ്ക്കടുത്തുള്ള അർത്തുങ്കൽ പള്ളിക്കെന്ന് പതിവുപോലെ ഓർക്കുകയും ചെയ്തു.

Notre-Dame

ഞാൻ നോത്രദാമിലേക്ക് ആകർഷിക്കപ്പെടാനുള്ള കാരണം സാഹിത്യം തന്നെയാണ്. ഞാൻ വളരുന്ന കാലത്ത് വായനശാലകളിൽ ഏറ്റവും ആവശ്യക്കാരുള്ള പുസ്തകമായിരുന്നു, വിക്ടർ ഹ്യൂഗോയുടെ ‘നോത്രദാമിലെ കൂനൻ’ എന്ന പ്രസിദ്ധ നോവൽ. വെൺമണി ശങ്കരവാരിയരുടെ തർജമ ഞാൻ പലതവണ വായിച്ചിട്ടുണ്ടാകും. അതിലെ നായികയായ ജിപ്സിപ്പെൺകുട്ടി എസ്മറാൽഡയും കൂനനായ ക്വാസിമോദോയും എനിക്കു ചിരപരിചിതരായിരുന്നു. പള്ളിയുടെ അത്യുന്നതങ്ങളിലേക്കു നോക്കുമ്പോൾ, അവിടെനിന്നാണ് ക്വാസിമോദോ, വില്ലനായ ഫ്രോളോയെ തള്ളിയിട്ടു കൊന്നതെന്ന് ഓർക്കും.

പള്ളിയുടെ അകത്തു പ്രവേശിച്ചാൽ അതൊരു ആരാധനാലയമാകുന്നു. ചിത്രജാലകങ്ങളിലൂടെ പലനിറങ്ങളിലുള്ള സൂര്യരശ്മികൾ, മനോഹരമായ സംഗീതം, കണ്ണടച്ചു പ്രാർഥിക്കുന്ന വിശ്വാസികൾ... പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇപ്പോഴത്തെ പള്ളി വരുന്നതിനു മുൻപ് അവിടെ ഒന്നിനു പുറകിൽ ഒന്നായി മൂന്നു ദേവാലയങ്ങൾ ഉണ്ടായിരുന്നു. കത്തോലിക്കാ പള്ളിയായ നോത്രദാമിനെ, ഹ്യുഗ്‌നോട്ടുകൾ എന്ന ഫ്ര‌ഞ്ച് പ്രൊട്ടസ്റ്റന്റുകൾ ആക്രമിച്ച് തിരുരൂപങ്ങൾ തകർത്തു. ഫ്രഞ്ചുവിപ്ലവത്തിനു ശേഷം വിപ്ലവകാരികൾ പള്ളിയെ ‘യുക്തിയുടെ മതത്തിന്റെ’ ദേവാലയമായി പ്രഖ്യാപിച്ചു. നെപ്പോളിയന്റെ ഒരു വിവാഹം നടന്നത് ഇവിടെയാണ്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോൾ പാരിസുകാർ ആഘോഷിക്കാൻ ഒത്തുചേർന്നതും ഇവിടെത്തന്നെയാണ്.

Notre-Dame

ഈയിടെ തീപിടിച്ച് പള്ളിക്കു വൻനാശം വന്നപ്പോൾ, പ്രകൃതിനിയമം പോലെ, നാശവും പുനർനിർമിതിയും നോത്രദാം പള്ളിയുടെ ചരിത്രത്തിന്റെ ഭാഗമാണെന്ന് ഞാൻ ഓർത്തു.

സ്കോർപ്പിയൺ കിക്ക്: എന്താണ് ഈ കള്ളന്മാർക്കെല്ലാം മോദിയെന്ന പേരു വന്നതെന്ന രാഹുലിന്റെ ചോദ്യത്തിൽ അപമാനിതരായത് താനടങ്ങുന്ന പിന്നാക്ക സമുദായക്കാർ എന്നു മോദി.
രാഹുലിനെ പപ്പുവെന്നു വിളിച്ചാൽ അപമാനിതനാകുന്നത് രാഷ്ട്രപിതാവ് ?

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ആർക്കൊപ്പം, എന്റോട്ട് എങ്ങോട്ട് വി‍‍ഡിയോ കാണാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com