തൊഴിലില്ലായ്മ എന്ന ദുഃസ്വപ്നം
Mail This Article
രാജ്യം നേരിടുന്ന ഏറ്റവും കടുത്ത സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങളിലൊന്നു തൊഴിലില്ലായ്മയാണെന്ന് ഇനിയും ആവർത്തിക്കേണ്ട കാര്യമില്ല. തൊഴിലില്ലായ്മയുടെയും തൊഴിൽനഷ്ടത്തിന്റെയും ആഴവും പരപ്പും വ്യക്തമാക്കുന്ന പല പഠനങ്ങളും ഈയിടെ പുറത്തുവരികയുണ്ടായി. വോട്ടു തേടലിന്റെ തിരക്കിനിടയിലും അധികാരത്തിന്റെ ആഘോഷത്തിനിടയിലും നമ്മുടെ രാഷ്ട്രീയകക്ഷികൾ ഈ ഗുരുതരപ്രശ്നം കാണാതിരിക്കുകയാണെന്ന ആരോപണവും ഇതോടൊപ്പമുണ്ട്.
നോട്ട് നിരോധനമുണ്ടായ 2016 നും 2018 നുമിടയിൽ തൊഴിൽ നഷ്ടമായവർ 50 ലക്ഷമാണെന്ന അസിം പ്രേംജി യൂണിവേഴ്‌സിറ്റിയുടെ സെന്റർ ഫോർ സസ്റ്റെയ്നബിൾ എംപ്ലോയ്‌മെന്റ് പഠനം ഇക്കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാൽ, തൊഴിൽ നഷ്ടവും നോട്ടുനിരോധനവും തമ്മിൽ നേരിട്ടു ബന്ധമുണ്ടെന്ന് ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപിക്കാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2011 മുതൽ തൊഴിലില്ലായ്മ കുത്തനെ ഉയർന്നു തുടങ്ങിയെന്നും 2018 ൽ ഇത് ഏറ്റവും ഉയർന്ന് 6% ആയെന്നും 2000–’11 കാലത്തെ നിരക്കിന്റെ (2–3%) ഇരട്ടിയാണിതെന്നും റിപ്പോർട്ട് പറയുന്നു. ഉയർന്ന വിദ്യാഭ്യാസമുള്ളവർക്കിടയിലെ തൊഴിലില്ലായ്മ പെരുകുന്നതിനൊപ്പം 2016 നുശേഷം അസംഘടിത മേഖലയിലും (വിദ്യാഭ്യാസയോഗ്യത കുറഞ്ഞവർക്കിടയിൽ) വ്യാപകമായ തൊഴിൽനഷ്ടമുണ്ടായെന്നു കൂടി റിപ്പോർട്ടിലുണ്ട്.
ജനുവരിയിൽ സർക്കാർ തടഞ്ഞുവച്ച, നാഷനൽ സാംപിൾ സർവേ ഓഫിസിന്റെ (എൻഎസ്എസ്ഒ) തൊഴിൽസ്ഥിതി സർവേയിലെ ചോർന്നുകിട്ടിയ വിവരമനുസരിച്ച് 2017–18 ൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 6.1% ആണെന്നു മാധ്യമവാർത്തകളുണ്ടായിരുന്നു. കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്തെ തൊഴിൽശക്തി സംബന്ധിച്ചു നടത്തിയ സർവേയിലാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിനു കീഴിലുള്ള എൻഎസ്എസ്ഒ ഇക്കാര്യങ്ങൾ കണ്ടെത്തിയത്. കേന്ദ്ര സർക്കാർ തടഞ്ഞുവച്ച സർവേ വിവരങ്ങൾ പുറത്തായതോടെ കണക്കുകൾ അന്തിമമല്ലെന്ന ന്യായീകരണവുമായി സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയവും നിതി ആയോഗും രംഗത്തെത്തുകയും ചെയ്തു. രാജ്യത്തു തൊഴിലില്ലായ്മ വർധിച്ച് രണ്ടര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയതായി, കഴിഞ്ഞ മാസം പുറത്തുവന്ന സിഎംഐഇ (സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി) റിപ്പോർട്ടും പറയുന്നു.
കേരളത്തിലെ തൊഴിലില്ലായ്മാനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയിലേറെയാണെന്നും പൗരന്മാരുടെ അറിവും നൈപുണ്യവും ഫലപ്രദമായി വിനിയോഗിക്കാൻ കഴിയാത്തതു സംസ്ഥാനം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണെന്നും ഈ വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. മനുഷ്യശേഷി ഫലപ്രദമായി ഉപയോഗിക്കാനാകുന്ന നയങ്ങൾ സർക്കാർ രൂപപ്പെടുത്തണമെന്നും നിയമസഭയിൽ സമർപ്പിച്ച അവലോകന റിപ്പോർട്ടിൽ സംസ്ഥാന ആസൂത്രണ ബോർഡ് നിർദേശിക്കുകയുണ്ടായി.
‘സ്വപ്‌നം യാഥാർഥ്യമാകണമെങ്കിൽ ആദ്യം നിങ്ങൾ സ്വപ്‌നം കാണൂ’ എന്നാണു നമ്മുടെ മുൻ രാഷ്‌ട്രപതി ഡോ. എ.പി.ജെ. അബ്‌ദുൽ കലാം ഇന്ത്യയിലെ യുവാക്കൾക്കു നൽകിയ ഉപദേശം. അത്യധികം ആശങ്കയുണ്ടാക്കി, വർധിച്ചുവരുന്ന തൊഴിലില്ലായ്മ ആ സ്വപ്നങ്ങളിൽ നിഴൽവീഴ്ത്തിക്കൂടാ. യുവതയുടെ വിധി നിർണായകമാവുന്ന തിരഞ്ഞെടുപ്പാണിത്. ‘ഈ നൂറ്റാണ്ടിന്റെ സന്തതികളെ’ന്നു വിശേഷിപ്പിക്കാവുന്ന, 18– 19 വയസ്സുള്ള ഒന്നര കോടി വോട്ടർമാരാണ് ഇത്തവണ ചൂണ്ടുവിരലിൽ ആദ്യമായി മഷിയടയാളം അണിയുക. ഇവരടക്കം ആദ്യമായി വോട്ടുചെയ്യുന്ന യുവജനങ്ങളുടെ എണ്ണം 8.43 കോടി വരും. യുവതയുടെ വോട്ട് തേടുന്നവർ അവരുടെ തൊഴിൽസ്വപ്നങ്ങൾ ആദ്യം തിരിച്ചറിയണം; അധികാരത്തിലേറിയാൽ ആ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ കൂടെയുണ്ടാവണം; പൊള്ളയായ വാഗ്ദാനങ്ങളുടെ കാലം കഴിഞ്ഞുവെന്ന ചുവരെഴുത്ത് മനസ്സിലാക്കുകയും വേണം.