ADVERTISEMENT

∙ ഡോ. എം. എ. ഉമ്മൻ: തിരഞ്ഞെടുപ്പ് വലിയ ആഘോഷമാക്കുന്നത് രാഷ്ട്രീയപാർട്ടികളുടെ പതിവാണ്. തിരഞ്ഞെടുപ്പ് അനിവാര്യമാണെങ്കിലും ആത്യന്തിക ലക്ഷ്യമാക്കി ഉയർത്തിക്കാട്ടുന്നത് അപകടമാണ്. ജനങ്ങളുടെ ക്ഷേമവും പങ്കാളിത്തവും സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുകയാണ് ജനാധിപത്യത്തിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പ് അതിലേക്കുള്ള മാർഗം മാത്രം. ലക്ഷ്യവും മാർഗവും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നതു ശരിയല്ല.

∙ ടി.ജെ.എസ്. ജോർജ്: ജയം ഉറപ്പുവരുത്താൻ വേണ്ടി എന്തും ചെയ്യാം എന്ന രീതി പൊതുവെ അംഗീകരിക്കപ്പെട്ടു. നെഹ്റുവിന്റെ കാലത്തെ ഒന്നുരണ്ടു തിരഞ്ഞെടുപ്പുകളും ടി.എൻ. ശേഷന്റെ ആറുകൊല്ലവും ഒഴിച്ചാൽ ജനാധിപത്യത്തെ അവഹേളിക്കുന്ന തിരഞ്ഞെടുപ്പു രാഷ്ട്രീയമാണു നമ്മുടെ രാജ്യം അനുഭവിച്ചിട്ടുള്ളത്.

∙ ടി.കെ. രാജീവ്കുമാർ: നവോദയ അപ്പച്ചൻ ഗാന്ധർവം എന്ന പേരിൽ എന്നെക്കൊണ്ട് ഒരു ചിത്രമെടുക്കാൻ ആലോചിക്കുമ്പോഴാണ് പത്മരാജൻ ‘ഞാൻ ഗന്ധർവനു’മായി വന്നത്. രണ്ടും ഒരേകഥ. ഞാൻ പത്മരാജനെ പോയിക്കണ്ടു. അദ്ദേഹം പറഞ്ഞു: നീ ചെറുപ്പമല്ലേ, എനിക്കുവേണ്ടി വിട്ടുതരണം. പകരമായി എന്റെ അടുത്ത തിരക്കഥ നിനക്കുതരും. ഞാൻ ഗന്ധർവൻ റിലീസായി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം.

∙ സി.ആർ. നീലകണ്ഠൻ: സഭയിൽ ഇടതുപക്ഷ സ്വാധീനം പരമാവധി വർധിപ്പിക്കുക എന്ന സമീപനത്തിൽ ഒരു തെറ്റുമില്ല. പക്ഷേ അങ്ങനെ നിലപാടെടുക്കുമ്പോൾ ഇടതുപക്ഷത്തിന് അതിന്റെ ശക്തികേന്ദ്രങ്ങളിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ ഒരു ജാഗ്രത ആവശ്യമായിരുന്നില്ലേ. അതുണ്ടായില്ല എന്നു പലയിടത്തേയും അനുഭവങ്ങൾ തെളിയിക്കുന്നു.

∙ ഹമീദ് ചേന്നമംഗലൂർ: മുസ്‌ലിം ലീഗിനെപ്പോലെ തന്നെ ഇസ്‌ലാം മതവികാരത്തിന്റെയും മുസ്‌ലിം സാമുദായിക ശൗര്യത്തിന്റെയും പിൻബലം ഒന്നു കൊണ്ടുമാത്രം ജീവിച്ചു പോകുന്ന കക്ഷിയാണ് ഇന്ത്യൻ നാഷനൽ ലീഗ് എന്ന ഐഎൻഎൽ. ന്യൂനപക്ഷ വർഗീയതയുടെ ഒരു പ്രതിനിധാനത്തെ (ഐഎൻഎല്ലിനെ) ആശ്ലേഷിക്കുന്നവർ അതേ വർഗീയതയുടെ മറ്റൊരു പ്രതിനിധാനത്തെ (ഐയുഎംഎൽ) വർഗീയ കക്ഷിയെന്ന് അധിക്ഷേപിക്കുന്നതിൽ എന്തു യുക്തിയാണുള്ളത്?

∙ ആനന്ദ് നീലകണ്ഠൻ: അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ച ഇന്ദിരാഗാന്ധിയും ഇന്നത്തെ അധികാര വ്യവസ്ഥയും തമ്മിൽ വലിയ വ്യത്യാസമില്ല. എന്നാൽ ഇന്ദിര അല്ല, മറിച്ച് നെഹ്റു ആണ് രാക്ഷസവൽക്കരിക്കപ്പെടുന്നത് എന്നോർക്കണം. ഇന്ദിരാഗാന്ധിയുടെയോ രാജീവ്ഗാന്ധിയുടെയോ വീഴ്ചകൾ നെഹ്റുവിൽ അടിച്ചേൽപ്പിക്കേണ്ടതില്ല.എല്ലാക്കാലത്തും അധികാരവ്യവസ്ഥയെ ചൊൽപ്പടിക്കാക്കാൻ ശ്രമിക്കുന്ന ഏകാധിപതികളെല്ലാം ചെയ്യുന്നതാണ് ഇന്ദിര ചെയ്തത്. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ നമ്മൾ കാണുന്നത്.

∙ സി. രാധാകൃഷ്ണൻ: പണ്ട് ജ്യോതിഷിയായിരുന്നു ദൈവത്തിന്റെ കണക്കപ്പിള്ളയെങ്കിൽ ഇപ്പോൾ അതു തിരഞ്ഞെടുപ്പ് സർവേക്കാരനാണ്. ഇയാൾക്ക് ടെക്നോളജി എന്ന കാവിലമ്മയുടെ കടാക്ഷമുണ്ടെന്നാണു വിശ്വാസം. കംപ്യൂട്ടർ അൽപം വശമുണ്ടെങ്കിൽ ഈ ദേവതയുടെ തന്ത്രിയാവാം. ദക്ഷിണ ഒട്ടും മോശമാവില്ല. മുഹൂർത്തവും പൊരുത്തവുമൊക്കെ അൽപസ്വൽപം അഡ്ജസ്റ്റ് ചെയ്യാമെങ്കിൽ പറയാനുമില്ല!

∙ ടി.പി.രാജീവൻ: ജനാധിപത്യത്തെ എങ്ങനെ പരിഷ്കൃതമായി കൊല്ലാം എന്നു തെളിയിച്ചതു വെനസ്വേലയിലെ ഹ്യൂഗോ ഷാവേസും പെറുവിലെ ആൽബർട്ടോ ഫുജിമോറിയുമായിരിക്കും. രാഷ്ട്രീയ ലോകത്തിന് അന്യരായിരുന്നു ഇരുവരും.

∙ യു.കെ.കുമാരൻ: മാറാട് കൂട്ടക്കൊല നടന്ന അതേ ആഴ്ചയിൽ എൻ.പി.മുഹമ്മദ് തന്റെ പംക്തിയിൽ എഴുതിയ ലേഖനത്തിന്റെ പേർ ‘മാരിവില്ലിനു തീകൊളുത്തരുത്’ എന്നായിരുന്നു. വർഗീയത ആളിക്കത്തിച്ചു ജനങ്ങൾക്കിടയിലെ ഐക്യം തകർക്കരുതെന്ന ഹൃദയസ്പർശിയായ ആഹ്വാനമായിരുന്നു ലേഖനത്തിലൂടെ വിളംബരപ്പെടുത്തിയത്.

∙ എസ്.കെ. വസന്തൻ: ആശ്രമത്തിലേക്കു വഴി ചോദിക്കുന്നവരോടു സ്വാമിജി (സ്വാമി ആഗമാനന്ദ) പറയും: ‘കാലടിക്കവലയിൽ എത്തിയാൽ ഒരു എക്സൈസ് ഓഫിസ് കാണും. അവിടെ ചോദിച്ചാൽ അവർ അടുത്ത കള്ളുഷാപ്പിലേക്കുള്ള വഴി പറഞ്ഞു തരും. ഷാപ്പിനു മുന്നിലെത്തിയാൽ വടക്കോട്ട് നാലഞ്ചു മിനിറ്റ് നടന്നാൽ ആശ്രമത്തിനു മുന്നിലെത്തും. ഷാപ്പിനു മുന്നിലെത്തിയാൽ എവിടെ കേറണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കാണ്’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com