ADVERTISEMENT

കടുത്ത വേനലിനു നടുവിലാണ് ഇക്കുറി ഭൗമദിനം കടന്നുവരുന്നത്. ലോക്സഭാതിരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായി നടക്കുന്നു. രാജ്യത്തെ കർഷകരുടെ സ്ഥിതി അതിദയനീയം. കടുത്ത ജലക്ഷാമം രാജ്യത്തെ കൃഷിഭൂമികളെ തുറിച്ചുനോക്കുന്നു. വളം ഉൾപ്പെടെ ചെലവ് വർധിക്കുന്നതിനനുസരിച്ച് കൃഷിയിൽ നിന്നു വരുമാനം ലഭിക്കുന്നില്ല. കേരളത്തിലും മറ്റും പ്രളയത്തിനു ശേഷം കാർഷിക മേഖല കടുത്ത വരൾച്ചയെ നേരിടുകയാണ്. തീവ്ര – ഭിന്ന കാലാവസ്ഥയിലേക്ക് കേരളം പോലും മാറുന്നു. ചിലയിടങ്ങളിൽ മരുവൽക്കരണവും പച്ചപ്പിന്റെ വേരറുക്കുന്നു. പതിവിലും കുറയാതെ മൺസൂൺ ലഭിക്കുമെന്ന പ്രവചനം മാത്രമാണ് ആശ്വാസം.

സുസ്ഥിര വികസനവും ഭൂമിയിലെ വിഭവങ്ങളുടെ ന്യായമായ ഉപയോഗവും ലക്ഷ്യമിട്ട് ആരംഭിച്ച ഭൗമദിനാചരണത്തിന്റെ പ്രസക്തി ഓരോ വർഷവും വർധിച്ചുവരികയാണ്. സർവനാശത്തിൽ നിന്നു ഭൂമിയിലെ ജീവന്റെ ഓരോ തുടിപ്പുകളെയും സംരക്ഷിക്കുക എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഈ രീതിയിൽ മുന്നോട്ടു പോയാൽ മാനവരാശിയുടെ ഭാവി ശുഭകരമല്ല എന്ന് ഭൗമദിനം നമ്മെ ഓർമിപ്പിക്കുന്നു. പ്രകൃതിയിലെ ചെറുതും വലുതുമായ ഓരോ ജീവിയും ഓരോ സസ്യവും പരസ്പര  ബന്ധത്തോടെ കൈകോർത്തു നിൽക്കുമ്പോഴാണു ജീവൻ സമൃദ്ധിയുടെ മേളനമാകുന്നത്.

അതിനായി മാനവരാശി ഒറ്റക്കെട്ടായി പ്രകൃതിക്കു മുൻപിൽ വിനയപ്പെടേണ്ട കാലമാണിത്. ഓരോ മരത്തണലും ഓരോ പുൽമേടും ഓരോ മഴത്തുള്ളിയും ഓരോ കുഞ്ഞരുവിയും ഇന്നു മനുഷ്യന്റെ കരുതലിന്റെ തലോടൽ കാത്തിരിക്കുകയാണ്. ലോകത്ത് പരിസ്ഥിതി പ്രസ്ഥാനങ്ങൾ വേരുപടർത്തിയ എഴുപതുകളിലാണ് ഭൗമദിനാചരണത്തിനു തുടക്കമാകുന്നത്. തിരഞ്ഞെടുപ്പു കാലമാണെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രകടന പത്രികകളിൽ പരിസ്ഥിതിയും ജലവും ഇനിയും ഇടം പിടിച്ചിട്ടില്ല.

സ്വീഡനിലെ പതിനാറു വയസ്സുള്ള ഗ്രെറ്റ എന്ന പെൺകുട്ടി 2018 ഓഗസ്റ്റിലെ സ്വീഡിഷ് തിരഞ്ഞെടുപ്പുകാലത്ത് ഒരു പ്രതിഷേധത്തിനു തുടക്കമിട്ടു. ലോകത്തെ മാറ്റിമറിക്കുന്ന കാലാവസ്ഥാ മാറ്റത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇനി സ്കൂളിൽ പോകുന്നില്ലെന്നാരുന്നു അവളുടെ പ്രഖ്യാപനം. ഇത് ‘ഫ്രൈഡേസ് ഡെമൺസ്ട്രേഷൻ’ എന്ന പേരിൽ രാജ്യമാകെ പടർന്നു. ഇത്തരം ജനകീയ മുന്നേറ്റങ്ങൾ നമ്മളുടെ നാട്ടിലും നടക്കുന്നുണ്ടെങ്കിലും ഭരണാധികാരികൾ പരിസ്ഥിതിയുടെ പ്രാധാന്യം ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ഒരു ഹരിത– ഊർജ –ഉത്പാദന സാമ്പത്തിക ക്രമമാണ് ഇന്നു ലോകത്തിനാവശ്യം.

ആഗോള സാമ്പത്തിക ക്രമത്തിൽ അമിത ഉപഭോഗവും മാലിന്യ നിർമാർജനവും മനുഷ്യരാശിയെ ബാധിക്കുന്ന വിപത്തായി മാറിയിട്ടുണ്ട്. മലിനീകരണവും ആരോഗ്യവും പരസ്പര ബന്ധിതമായതിനാൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത അവസാനിച്ചേ തീരൂ. പോയ തലമുറ കാത്തുവച്ച് നമുക്കു കൈമാറിയതാണ് ഈ ഭൂമിയും അതിലെ സകല വിഭവങ്ങളും. അതു പാഴാക്കാതെ സംരക്ഷിച്ച് അടുത്ത തലമുറയ്ക്കു കൈമാറുക എന്ന വലിയ ഉത്തരവാദിത്തമാണു ഭൗമദിനം നമ്മെ ഭരമേൽപിക്കുന്നത്.

(പരിസ്ഥിതി പ്രവർത്തകയും ന്യൂഡൽഹി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് ഡയറക്ടറുമാണു ലേഖിക.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com