ADVERTISEMENT

പത്തുകൊല്ലം മുൻപ് തമിഴ്പുലികളെ അമർച്ച ചെയ്ത് ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതോടെ ഭീകരവാഴ്ചയും അവസാനിച്ചുവെന്നു കരുതിയിരുന്ന ശ്രീലങ്ക വീണ്ടും അതിനെ നേരിടുകയാണ്.

ദക്ഷിണേഷ്യയിൽ ആധുനികകാലത്ത് ചാവേർ ഭീകരത ആരംഭിച്ചത് തമിഴ് പുലികളാണ്. അതിനുശേഷമാണ് കശ്മീരിലെയും മറ്റിടങ്ങളിലെയും വിഘടനവാദികളും തീവ്രവാദികളും ചാവേറുകളെ പരിശീലിപ്പിച്ച് ആക്രമണത്തിനയച്ചുതുടങ്ങിയത്.

പുലിത്തലവൻ വേലുപ്പിള്ള പ്രഭാകരനെ വധിച്ച് തമിഴ് പുലികളെ സൈനികമായി പരാജയപ്പെടുത്തിയതോടെ ശ്രീലങ്കയിൽ ചാവേറെന്നല്ല ഭീകരപ്രവർത്തനം തന്നെ നിലച്ചുവെന്നു കരുതിയിരുന്നതാണ്. തുടർന്ന്, ടൂറിസത്തിനും വ്യവസായപുരോഗതിക്കും പ്രധാന്യം നൽകി ശ്രീലങ്ക മുന്നോട്ടു കുതിക്കുകയായിരുന്നു. എന്നാൽ ശ്രീലങ്കയ്ക്ക് ഇനിയും ആശ്വസിക്കാറായിട്ടില്ലെന്നാണ് ഇന്നലെ നടന്ന ആക്രമണങ്ങൾ വ്യക്തമാക്കുന്നത്.

ആക്രമണങ്ങൾക്കു പിന്നിൽ ആരുടെ അല്ലെങ്കിൽ ഏതു സംഘടനയുടെ കൈകളാണെന്നതു വ്യക്തമായിട്ടില്ല. ഈസ്റ്റർ ദിനമായിരുന്നതിനാലും ക്രിസ്തീയ ദേവാലയങ്ങളിലും യൂറോപ്യൻ വിനോദസഞ്ചാരികൾ താമസിക്കുന്ന ഹോട്ടലുകളിലുമാണ് ആക്രമണം നടന്നത് എന്നതിനാലും മതതീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കാവുന്നതാണ്.

ഇതിനപ്പുറം യാതൊരു നിഗമനവും നൽകാൻ ഇന്റലിജൻസ് വിദഗ്ധർ തയാറല്ല. കാരണമുണ്ട്,  ശ്രീലങ്കയിൽ അടുത്തകാലത്തായി തലപൊക്കിവരുന്ന ഐഎസ് അനുകൂല തീവ്രവാദത്തോടൊപ്പം ഏതാനും കടുത്ത ബുദ്ധമതസംഘടനകളും പ്രശ്നമുണ്ടാക്കിവരികയായിരുന്നു.

നാഷണൽ തൗഹീദ് ജമാഅത്ത് എന്നൊരു സംഘടന ഈസ്റ്റർ ദിനത്തിൽ ആക്രമണം നടത്തുമെന്ന് നേരത്തേ തന്നെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതുസംബന്ധിച്ച് പൊലീസ് മേധാവി പുജുത്ത് ജയസുന്ദര മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പറയപ്പെടുന്നു.

ശ്രീലങ്കയിൽ തമിഴ് തീവ്രവാദത്തിനു മുൻപു തന്നെ ബുദ്ധമതതീവ്രവാദം തലപൊക്കിയിരുന്നതാണ്. 1959–ൽ പ്രധാനമന്ത്രി സോളമൻ ബന്ദാരനായകെ വധിക്കപ്പെട്ടത് ബുദ്ധമതതീവ്രവാദികളാലാണ്. അതുപോലെത്തന്നെ 1980–കളിൽ ഇടതുപക്ഷതീവ്രവാദവും തലപൊക്കിയിരുന്നു.

ഇതിൽ ഏതിന്റെ കൈകളാണ് ആക്രമണത്തിനു പിന്നിലെന്നതാണ് ശ്രീലങ്കൻ അന്വേഷണ ഏജൻസികളോടൊപ്പം ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളും അറിയാൻ ആഗ്രഹിക്കുന്നത്. കാരണം 2007 മേയിൽ ഹൈദരാബാദിലെ മക്ക മസ്ജിദിൽ നടന്ന ബോംബ് ആക്രമണത്തിലും മുംബൈയിലെ ലോക്കൽ തീവണ്ടിയിൽ നടന്ന ബോംബ് സ്ഫോടനങ്ങളിലും ഉൾപ്പെട്ടവരിൽ ചിലർക്ക് ശ്രീലങ്കൻ ബന്ധമുണ്ടായിരുന്നതായി പറയപ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com