ADVERTISEMENT

രണ്ടുമാസത്തിലേറെ നീണ്ട അതികഠിനമായ പ്രചാരണ, പോളിങ് കാലത്തിലൂടെ കടന്നുവന്ന ശേഷം ഇന്ത്യ ഇന്നു വോട്ടെണ്ണുകയാണ്. വ്യാജവാർത്തകളുടെയും ചിത്രങ്ങളുടെയും മഹാപ്രവാഹം കണ്ട തിരഞ്ഞെടുപ്പു കൂടിയാണ് അവസാനിക്കുന്നത്. വിവിധ പാർട്ടികളുടെ സൈബർ പോരാളികളും ആരാധകരും വ്യാജവാർത്തകളുടെ അണിയറയിൽ തിരക്കിട്ട പ്രവർത്തനത്തിലായിരുന്നു. 

അവർ സൃഷ്ടിച്ച്, സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഇത്തരം വ്യാജന്മാരെ പലപ്പോഴും നേതാക്കൾ തിരഞ്ഞെടുപ്പു പ്രസംഗങ്ങളിൽവരെ ഉപയോഗിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ സൃഷ്ടിക്കപ്പെട്ടതു മാത്രമല്ല, ഏറ്റവും ഉന്നതരായ നേതാക്കൾതന്നെ സ്വന്തം നിലയിലും തെറ്റായ കാര്യങ്ങൾ പറഞ്ഞു. തിരഞ്ഞെടുപ്പാകുമ്പോൾ ഇത്തരം ആരോപണങ്ങൾ പതിവാണല്ലോ!  

തടയണകൾ മറികടന്ന ഒഴുക്ക് 

ഇന്ത്യൻ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനിടയുള്ള വ്യാജവാർത്തകളെയും പ്രചാരണങ്ങളെയും നേരിടാൻ ഫെയ്സ്ബുക്കും വാട്സാപ്പും പലതരം നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു.

ഫെയ്സ്ബുക് വ്യാജവാർത്തകൾ കണ്ടെത്താൻ ഒട്ടേറെ ഇന്ത്യൻ  ഭാഷകളിൽ ‘ഫാക്ട് ചെക്കേഴ്സി’നെ നിയോഗിച്ചു. 10 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകൾ തിരഞ്ഞെടുപ്പിനു മുൻപ് ഫെയ്സ്ബുക് നീക്കം ചെയ്തു. അതിൽ, പ്രമുഖ ഇന്ത്യൻ രാഷ്ട്രീയപാർട്ടികൾ സൃഷ്ടിച്ച വ്യാജന്മാരും ഉൾപ്പെട്ടിരുന്നു. 

വാട്സാപ് ആകട്ടെ, വളരെ നേരത്തേ ഇന്ത്യയിൽ വ്യാജനെതിരെയുള്ള നടപടികൾ തുടങ്ങി. എങ്ങനെ വ്യാജവാർത്തകൾ തിരിച്ചറിയാം എന്ന നിർദേശങ്ങളടങ്ങിയ ഫുൾ പേജ് പരസ്യങ്ങൾ ഇന്ത്യയിലെ വിവിധ ഭാഷകളിലെ പ്രമുഖ പത്രങ്ങളിൽ  ഏതാനും മാസം മുൻപ് വാട്സാപ്പിന്റേതായി പ്രസിദ്ധീകരിച്ചത് ഓർമിക്കുമല്ലോ.

മെസേജുകൾ ഒറ്റയടിക്ക് 5 പേർക്കു മാത്രമേ ഫോർവേഡ് ചെയ്യാനാകൂ എന്ന നിയന്ത്രണവും അവർ കൊണ്ടുവന്നു. വാട്സാപ് ചെക്പോയിന്റ് ടിപ്‍ലൈൻ എന്ന പേരിൽ വാർത്തകളുടെ സത്യാവസ്ഥ കണ്ടെത്താൻ വാട്സാപ്പിൽതന്നെ സംവിധാനമൊരുക്കി.

പക്ഷേ, ഇത്രയൊക്കെ ചെയ്തുവെങ്കിലും അതൊന്നും മതിയാകില്ലെന്നു തെളിയിക്കുന്ന മട്ടിലാണ് ഈ തിരഞ്ഞെടുപ്പുകാലത്ത് വ്യാജവാർത്തകളൊഴുകിയത്. 

ഇതേസമയം, പ്രതീക്ഷാനിർഭരമായ ചിലതു കൂടിയുണ്ട്. ഓരോ സെക്കൻഡിലും വ്യാജവാർത്തകൾ സൃഷ്ടിക്കപ്പെട്ടുവെങ്കിൽ, അതേ നിമിഷം തന്നെ അതു വ്യാജമാണെന്നു തെളിയിക്കുന്ന ഒരു പറ്റം ‘സത്യാന്വേഷികൾ’ (ഫാക്ട് ചെക്കേഴ്സ്) നമ്മുടെ സമൂഹമാധ്യമങ്ങളിൽ പ്രവർത്തനം തുടങ്ങി എന്നതാണത്.

സംഘടിതമായും സ്വതന്ത്രമായും അത്തരം ശ്രമങ്ങളുണ്ട്. വ്യാജവാർത്തകൾ ഉണ്ടാകുന്ന അളവുവച്ച്, ഇനിയും ഇത്തരത്തിൽ ഒരുപാടു പേർ ഉണ്ടാകേണ്ടതുണ്ട്. 

വീണ്ടും ബിബിസി, കൂട്ടിന് സിഐഎ

bbc
ബിബിസി നടത്തിയ തിരഞ്ഞെടുപ്പ് അഭിപ്രായ സർവേ എന്ന പേരിൽ പ്രചരിക്കുന്ന വ്യാജ മെസേജ്

ബിബിസി നടത്തിയ തിരഞ്ഞെടുപ്പ് അഭിപ്രായ സർവേ എന്ന പേരിൽ വ്യാജ മെസേജ് പ്രചരിക്കുന്ന കാര്യം ഏതാനും ആഴ്ച മുൻപ് എഴുതിയിരുന്നല്ലോ. ഇപ്പോൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്ന ശേഷം വീണ്ടും ബിബിസിയുടെ വ്യാജൻ എത്തിയിരിക്കുന്നു. 

മുൻപത്തേതിൽനിന്നു വ്യത്യസ്തമായി ഇത്തവണ അമേരിക്കൻ ചാരസംഘടനയായ സിഐഎയെക്കൂടി കൂട്ടുപിടിച്ചിട്ടുണ്ട്. സിഐഎ ഇന്ത്യയിൽ നടത്തിയ രഹസ്യ സർവേയുടെ ഫലമെന്ന പേരിലാണ് ബിബിസി വാർത്തയുടെ വ്യാജൻ പ്രചരിക്കുന്നത്! 

 ആരു രുചിക്കും ലഡു? 

അവസാനഘട്ട പോളിങ് സമയത്തു സമൂഹമാധ്യമങ്ങളിൽ കറങ്ങിത്തിരിയാൻ തുടങ്ങിയതാണ് ടൺ കണക്കിനു ലഡു. ബിജെപിയുടെ വിജയാഘോഷത്തിനു വേണ്ടി വൻതോതിൽ ലഡു തയാറാക്കുന്നു എന്ന അടിക്കുറിപ്പോടെ ഫെയ്സ്ബുക്കിൽ ചിത്രം വൈറലായി. മധുരമാണല്ലോ, കണ്ടവർ കണ്ടവർ ഷെയർ ചെയ്തു. പക്ഷേ, ഇതേ ലഡു ഒരു വർഷത്തിലേറെയായി പല ആഘോഷങ്ങൾക്കുമായി സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരുന്നുവെന്നതാണു വസ്തുത. നമ്മുടെ വാർത്തകളിൽ വ്യാജന്റെ കയ്പു കലരാതിരിക്കട്ടെ.  

വിലക്ക് പരിഹാരമല്ല

ശ്രീലങ്കയിൽ ഭീകരാക്രമണത്തിനു പിന്നാലെ വ്യാജവാർത്തകൾ തടയുന്നതിനു സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പ്രയോജനപ്പെട്ടില്ലെന്നു വിദഗ്ധർ. ഏപ്രിൽ 21ന് ഈസ്റ്റർ ദിനത്തിലെ  ഭീകരാക്രമണങ്ങൾക്കു പിന്നാലെയാണു സമൂഹമാധ്യമങ്ങൾക്കു വിലക്കേർപ്പെടുത്തിയത്. 

എന്നാൽ, ഐപി വിവരം വെളിപ്പെടാതെ ഇന്റർനെറ്റ് ഉപയോഗിക്കാനാകുന്ന വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക് (വിപിഎൻ), ടോർ ബ്രൗസർ എന്നിവയിലൂടെ സമൂഹമാധ്യമ ഉപയോക്താക്കൾ വിലക്കു മറികടന്നെന്നാണു വിലയിരുത്തൽ.

കൊളംബോയിലെ സെന്റർ ഫോർ പോളിസി ഓൾട്ടർനേറ്റിവിലെ ഫാക്ട്ചെക്കർ ആയ സഞ്ജന ഹട്ടോതുവ പറയുന്നത്, വിലക്കുണ്ടായിരുന്ന 9 ദിവസം ഫെയ്സ്ബുക്കിൽ വ്യാജ റിപ്പോർട്ടുകൾ വർധിക്കുകയാണുണ്ടായത് എന്നാണ്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com