ADVERTISEMENT

ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്ന ‘ബ്രെക്സിറ്റ്’ ഹിതപരിശോധനാഫലത്തിനു പിന്നാലെ, ഡേവിഡ് കാമറണിൽനിന്നു പ്രധാനമന്ത്രിപദം ഏറ്റെടുക്കുമ്പോൾ തെരേസ മേയെ മാധ്യമങ്ങൾ പുകഴ്ത്തിയത് ‘ബ്രിട്ടന്റെ മെർക്കൽ’ എന്നായിരുന്നു.

സങ്കടകരമെന്നു പറയട്ടെ, യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയ നേതാവ് ജർമൻ ചാൻസലർ അംഗല മെർക്കലിനെ പോലെയല്ല താനെന്നും ആ വിശേഷണം ചേരില്ലെന്നും സ്വന്തം പ്രവൃത്തികൾ കൊണ്ടു മേ തെളിയിച്ചുകഴിഞ്ഞു.

യൂറോപ്യൻ യൂണിയനിൽനിന്നു സുഖപ്രസവത്തിലൂടെയെന്ന പോലെ ബ്രിട്ടനെ പുറത്തു കൊണ്ടുവരാനുള്ള ദൗത്യമാണ് അവർ ഏറ്റെടുത്തിരുന്നതെങ്കിലും ആകെ നടന്നത് വേദനയോടെയുള്ള ഗർഭമലസൽ മാത്രം.

ബ്രിട്ടിഷ് പാർലമെന്റിന്റെ പൊതുസഭ അംഗീകരിക്കുമോ എന്നുപോലും ആലോചിക്കാതെയാണ് യൂറോപ്യൻ യൂണിയനുമായി അവർ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്തത്. മേ ഉണ്ടാക്കിയെടുത്ത കരാർ പൊതുസഭ തള്ളിയത് ഒന്നും രണ്ടുമല്ല, മൂന്നു തവണ.

പാർലമെന്റുമായി മാത്രമല്ല, സ്വന്തം പാർട്ടിയുമായിപ്പോലും പ്രധാനമന്ത്രിക്കു സ്വരച്ചേർച്ചയില്ലെന്നുള്ള സങ്കടകരമായ ചിത്രമാണു വ്യക്തമായത്. 1973ൽ ആണു ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമായത്. വിടാൻ തീരുമാനിച്ചത് ബ്രെക്സിറ്റിനെ അനുകൂലിച്ച് 48 നെതിരെ 52% പേർ വോട്ട് ചെയ്ത 2016ലെ ഹിതപരിശോധന കഴിഞ്ഞപ്പോൾ. 

ബ്രെക്സിറ്റ് വേണമെന്നു പറയുന്നവർക്ക്, കരാർ നിബന്ധനകളിൽ പലതിനോടും വിയോജിപ്പാണുള്ളത്. ബ്രെക്സിറ്റിനെക്കുറിച്ചു ബ്രിട്ടിഷ് പാർലമെന്റിനു സ്വന്തം നിലയിൽ തീരുമാനമെടുക്കാനാകുമെന്ന മൂഢവിശ്വാസമാണു പലർക്കും.

സമാധാനപരമായ വേർപിരിയലിന് ഇരുകൂട്ടരും ചില വിട്ടുവീഴ്ചകൾക്കു തയാറാകണമെന്ന തത്വം അവർ മറക്കുന്നു. കൺസർവേറ്റിവ് പാർട്ടിയുടെ നേതാവാകാൻ 11 സ്ഥാനാർഥികളാണു രംഗത്ത്.

അവരിൽ രണ്ടുപേരെ പാർട്ടി എംപിമാർ തിരഞ്ഞെടുക്കും. ആ രണ്ടു പേരിൽ ഒരാളെ നേതാവായി തിരഞ്ഞെടുക്കുന്നതു പോസ്റ്റൽ വോട്ടിലൂടെ. പുതിയ നേതാവാരെന്ന കാര്യത്തിൽ തീരുമാനമാകുംവരെ മേ തന്നെ പേരിനു പ്രധാനമന്ത്രിയായി തുടരും. ചുരുക്കം പറഞ്ഞാൽ, ഒന്നാന്തരമൊരു അസംബന്ധ നാടകം.

ഇക്കാലമത്രയും രാഷ്ട്രീയ പക്വതയ്ക്കും ബുദ്ധികൂർമതയ്ക്കും പേരുകേട്ട ബ്രിട്ടിഷുകാരാണ് ഈ നാടകത്തിലെന്നും ഓർക്കണം. മേയുടെ പിൻഗാമിക്കു മുന്നിലുള്ളത് 3 മാർഗങ്ങളാണ്: 

 യൂറോപ്യൻ യൂണിയനു(ഇയു)മായി വീണ്ടും ചർച്ച നടത്തി പ്രതിനിധിസഭയ്ക്ക് തൃപ്തികരമായേക്കാവുന്ന കരാർ കരട് എഴുതിയുണ്ടാക്കുക. 

 കരാറൊന്നുമില്ലാതെ ഇയു വിടുക (അത് സാമ്പത്തികവും രാഷ്ട്രീയവുമായ വലിയ പ്രശ്നങ്ങളിലേക്കുള്ള പോക്കാണ്) 

 ബ്രെക്സിറ്റ് തുടങ്ങിവയ്ക്കാൻ ഇയു അനുവദിച്ചിട്ടുള്ള 31 ഒക്ടോബർ എന്ന അവസാന തീയതി നീട്ടിച്ചോദിക്കാൻ ശ്രമിക്കുക. 

മേ തയാറാക്കിയ കരാർ പൊളിച്ചെഴുതുകയെന്ന ആദ്യത്തെ മാർഗം നടപ്പാകുന്ന കാര്യമല്ലെന്ന് ഏതാണ്ട് ഉറപ്പാണ്. സ്വതന്ത്രരാഷ്ട്രമായ റിപ്പബ്ലിക് ഓഫ് അയർലൻഡിനും ബ്രിട്ടന്റെ ഭാഗമായ വടക്കൻ അയർലൻഡിനും ഇടയിൽ അതിർത്തിവേലി പാടില്ലെന്ന് പഴയ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ച ‘ഗുഡ് ഫ്രൈഡേ’ കരാറിൽ പറഞ്ഞിട്ടുള്ളതാണ്.

ബ്രെക്സിറ്റിനു ശേഷം ഇങ്ങനെയൊരു അതിർത്തി ഉയരാതിരിക്കാൻ ‘സാങ്കേതിക ഉപായങ്ങളു’ണ്ടെന്നു മാത്രം പറ‍‍ഞ്ഞ്, ആ ഉപായങ്ങൾ വിശദമാക്കാതെ, കണ്ണടച്ച് ഇരുട്ടാക്കുകയാണു മേ. കരാർ എങ്ങനെയെങ്കിലും അംഗീകരിച്ചു കിട്ടാൻ അവർ പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണു നിരീക്ഷകർ പറയുന്നത്. 

കരാറൊന്നുമില്ലാതെ യൂറോപ്യൻ യൂണിയൻ വിടുകയെന്നത് ബ്രിട്ടനെ സംബന്ധിച്ചു വലിയ തോതിലും ഇയുവിനെ സംബന്ധിച്ചു താരതമ്യേന ചെറിയ തോതിലും വിനാശകരമായിരിക്കും.

കരാറൊന്നും വേണ്ട, ഇയു വിട്ടേക്കാം എന്നു പറയുന്നവർ അതിനെ ഒരു വിലപേശൽ തന്ത്രമായി കാണുന്നു. ബ്രിട്ടന് അതു തീക്കളിയായിരിക്കുമെന്ന് അവർ തിരിച്ചറിയുന്നില്ല.  

സമയം നീട്ടിച്ചോദിക്കാമെന്ന പോംവഴി യഥാർഥത്തിൽ ഒരു പോംവഴിയേയല്ല. കാരണം, സമയം നീട്ടിക്കിട്ടിയാലും പ്രശ്നം അതേപടി തുടരും. 

കൺസർവേറ്റിവ് പാർട്ടി നേതാവാകാൻ മത്സരിക്കുന്ന ബോറിസ് ജോൺസൻ ബ്രെക്സിറ്റ് ഹിതപരിശോധന നടക്കുന്ന കാലത്തൊരു കള്ളം പറഞ്ഞു: ഇയു വിടുന്നതോടെ ബ്രിട്ടന് ആഴ്ചയിൽ 35 കോടി പൗണ്ടിന്റെ നേട്ടമുണ്ടാകും! താമസിച്ചില്ല, വിഷയം കോടതി കയറി. ജോൺസനു സമൻസ് ലഭിച്ചു.

തുടർന്നു മേൽക്കോടതി സമൻസ് റദ്ദാക്കിയെങ്കിലും കേസ് മറ്റേതെങ്കിലുമൊരു മേൽക്കോടതിയിലേക്കു പോകാനുള്ള സാധ്യത നിലനിൽക്കുന്നു.

നിലവിലെ ആഭ്യന്തരമന്ത്രി സാജിദ് ജാവേദ് പാക്കിസ്ഥാൻകാരനായ ബസ് ഡ്രൈവറുടെ മകനാണ്. ബ്രിട്ടനിലേക്കു കുടിയേറുമ്പോൾ സാജിദിന്റെ അമ്മയ്ക്ക് ഇംഗ്ലിഷ് അറിയില്ലായിരുന്നു.

അടുത്ത നേതാവാകാൻ സാജിദ് ജാവേദിനു വലിയ സാധ്യതയുണ്ടെന്നു തോന്നുന്നില്ല. ജോൺസനു തന്നെയാണു സാധ്യത കൂടുതൽ. പക്ഷേ, സ്വന്തം വിടുവായത്തം തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശത്രു. 

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബ്രെക്സിറ്റിനെ പ്രോത്സാഹിപ്പിക്കുന്നു. ബ്രിട്ടനുമായി നേരിട്ടുള്ള വ്യാപാരക്കരാറുകളാണു ലക്ഷ്യം.

ദുർബലമായിത്തീർന്ന ബ്രിട്ടനോടു വിലപേശി വിലപേശി, യുഎസിൽനിന്നുള്ള കാർഷികോൽപന്നങ്ങൾ അടിച്ചേൽപിക്കാനാണു ട്രംപിന്റെ പദ്ധതി. 

ബ്രെക്സിറ്റ് കരാറിനു പാർലമെന്റിന്റെ അംഗീകാരം നേടിയെടുക്കാനാകാതെ വരുമ്പോൾ, കൺസർവേറ്റിവ് പാർട്ടിയുടെ പുതിയ നേതാവിന് അടുത്ത പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിക്കേണ്ടി വന്നേക്കാം. അതു പക്ഷേ, പാർട്ടിക്കു വളരെ ദോഷം ചെയ്തേക്കാം. ബ്രിട്ടനിലെ ഏറ്റവും വലിയ പാർട്ടിയായി ലേബർ പാർട്ടി ഉയർന്നുവരാനുള്ള സാധ്യതയും നിലനിൽക്കുന്നു. പക്ഷേ, പാർട്ടിക്കുള്ളിൽ കാര്യങ്ങൾ അത്ര പന്തിയല്ല. 

ബ്രെക്സിറ്റ് ഒരു മണ്ടത്തരമാണെന്നു പറയാൻ പ്രയാസമില്ല. ഇനി ചെയ്യാൻ പറ്റുന്നത് ബ്രെക്സിറ്റിനെക്കുറിച്ചു പുനരാലോചന വേണമോ എന്നതിനെപ്പറ്റിയൊരു ഹിതപരിശോധന നടത്തുകയാണ്.

‘ബ്രെക്സ്ഇൻ’ (യൂറോപ്യൻ യൂണിയനിലേക്കു തിരികെച്ചെല്ലുക) ആണ് ഏറ്റവും നല്ല പരിഹാരം. പക്ഷേ, ഏറ്റവും നല്ല പോംവഴികൾ രാഷ്ട്രീയത്തിൽ പറഞ്ഞിട്ടില്ലല്ലോ.

ക്രിസ്തുവിന്റെ സമകാലികനായിരുന്ന റോമൻ കവി ഓവിഡ് മനുഷ്യകുലത്തിന്റെ ഒരു സവിശേഷസ്വഭാവത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ഏറ്റവും ഉചിതമായ അടുത്ത നീക്കത്തെപ്പറ്റി മനുഷ്യർക്കു നല്ല ധാരണയുണ്ടായിരിക്കും.

പക്ഷേ, അവസാനം തിരഞ്ഞെടുക്കുന്നതാകട്ടെ ഏറ്റവും മോശമായ വഴിയും. ഏക വിപണിയിലോ കസ്റ്റംസ് യൂണിയനിലോ  പങ്കാളിത്തം ഉറപ്പാക്കുന്നതൊന്നും ‘ഇയു’വുമായുള്ള കരാറിലില്ലെങ്കിൽ സ്കോട്‌ലൻഡ് ബ്രിട്ടൻ വിട്ടുപോയേക്കാം. വടക്കൻ അയർലൻഡിൽ ആഭ്യന്തരയുദ്ധം വീണ്ടും ആരംഭിച്ചേക്കാം.

വടക്കൻ അയർലൻഡ്, റിപ്പബ്ലിക് ഓഫ് അയർലൻഡിന്റെ ഭാഗമാകണമെന്ന ശക്തമായ ആവശ്യം ഇപ്പോൾത്തന്നെയുണ്ട്.

അങ്ങനെ സ്കോട്‌ലൻഡും വടക്കൻ അയർലൻഡും ബ്രിട്ടൻ വിട്ടാൽ വെയ്ൽസ് പിന്നെ എന്തു ചെയ്യുമെന്നു പറയാനാകില്ല. വെയ്ൽസ് ഒപ്പം നിന്നാലും ഇല്ലെങ്കിലും ‘ഗ്രേറ്റ് ബ്രിട്ടൻ’ പിന്നെ ‘ലിറ്റിൽ ഇംഗ്ലണ്ടാ’യി ചുരുങ്ങുമെന്നുറപ്പ്. 

(വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com