ADVERTISEMENT

അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെ പതിനേഴാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിനു തുടക്കമായിരിക്കുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ഇനിയുള്ള അഞ്ചു വർഷമത്രയും ജനകീയമായ നിയമനിർമാണങ്ങളും  അർഥവത്തായ സംവാദങ്ങളും സാധ്യമാകട്ടെ എന്നാണു രാജ്യത്തിന്റെ പ്രതീക്ഷ. സംസ്ഥാനം കേന്ദ്രത്തിലേക്കയച്ച ജനപ്രതിനിധികളും കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രിയുമൊക്കെ വ്യത്യസ്ത രാഷ്ട്രീയ കക്ഷികളിൽ പെട്ടവരാണെങ്കിലും സ്വന്തം നാടിന്റെ വികസനത്തിനുവേണ്ടി അവർ കൈകോർക്കുന്നതു കാണാനും നാം കാത്തിരിക്കുന്നു. 

എണ്ണം കുറഞ്ഞുപോയതു കൊണ്ടു പ്രതിപക്ഷത്തിന്റെ പ്രാധാന്യം കുറയില്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമങ്ങളോടു പറഞ്ഞതു കേട്ടും അതു യാഥാർഥ്യമാകുന്നതു പ്രതീക്ഷിച്ചും കയ്യടിക്കുകയാണു രാജ്യം. പാർലമെന്റിലെത്തുന്നതു വരെയാണു മത്സരമെന്നും രാഷ്ട്രീയത്തിനല്ല, രാജ്യതാൽപര്യത്തിനാണ് പാർലമെന്റിനകത്തു പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം പറയുമ്പോൾ അതിൽ കേരളത്തിനുകൂടി സന്തോഷിക്കാനുള്ള വകയുണ്ട്. ദേശീയ ലക്ഷ്യവും പ്രാദേശിക അഭിലാഷങ്ങളും മാനിച്ചുള്ളതാകണം ഇന്ത്യയുടെ വികസനമെന്ന് പ്രധാനമന്ത്രി പറഞ്ഞതാകട്ടെ ഇത്തവണ എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടശേഷം, പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നേതാക്കളെയും എംപിമാരെയും അഭിസംബോധന ചെയ്യുമ്പോഴാണ്. 

സമഗ്രവികസനത്തിലൂടെയും വലിയ പദ്ധതികളുടെ സാക്ഷാത്കാരത്തിലൂടെയും പുതിയ ലോകത്തോടൊപ്പമെത്താൻ ശ്രമിക്കുന്ന കേരളത്തിന് അതിനുവേണ്ട ഗതിവേഗം ഇനിയും കൈവന്നിട്ടില്ല. അതുകൊണ്ടുതന്നെ, വികസനത്തിന്റെ വേഗച്ചിറകുകളാണു നമ്മുടെ ഏറ്റവും വലിയ സ്വപ്നം. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനുവേണ്ടി പാർലമെന്റിൽ ശബ്ദമുയർത്താൻ കേരളത്തിൽനിന്നുള്ള എല്ലാ ജനപ്രതിനിധികളും കൈകോർക്കുമെന്നുതന്നെയാണു നമ്മുടെ വിശ്വാസം. 

കേരളത്തിന് എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) അനുവദിക്കുന്നതിന് ഇത്തവണത്തെ ബജറ്റിൽ തുക ഉൾപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഈയിടെ ന്യൂഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉന്നയിച്ചിരുന്നു. ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ട പ്രകാരം കോഴിക്കോട്ടെ കിനാലൂരിൽ 200 ഏക്കർ സ്ഥലം സംസ്ഥാന സർക്കാർ എയിംസിനായി നേരത്തേ കണ്ടെത്തിയിരുന്നു. ഒന്നാം മോദി സർക്കാർ 12 സംസ്ഥാനങ്ങളിൽ എയിംസ് അനുവദിച്ചെങ്കിലും കേരളത്തെ പരിഗണിച്ചിരുന്നില്ല. ഇത്തവണയെങ്കിലും ഈ സ്വപ്നം പൂവണിയേണ്ടതുണ്ട്. 

കണ്ണൂരിൽ രാജ്യാന്തര ആയുർവേദ ഗവേഷണകേന്ദ്രം, ചെന്നൈ – ബെംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്കു നീട്ടൽ, പെട്രോ കെമിക്കൽസ് കോംപ്ലക്സ് നിർമിക്കാനും കൊച്ചി റിഫൈനറിയുടെ വികസനത്തിനും ഫാക്ടിന്റെ 600 ഏക്കർ ഭൂമി കൈമാറാൻ രാസവള മന്ത്രാലയത്തിന്റെ അനുമതി, സാഗർമാല പദ്ധതിയിൽ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന 11 റോഡുകൾക്കായുള്ള (119 കിലോമീറ്റർ) ദേശീയപാത അതോറിറ്റിയുടെ പദ്ധതി തുടങ്ങിയ ആവശ്യങ്ങളും പ്രധാനമന്ത്രി, റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എന്നിവരുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. 

ദേശീയപാത വികസനം, കഞ്ചിക്കോട് കോച്ച് ഫാക്ടറി, തലശ്ശേരി – മൈസൂരു, നിലമ്പൂർ – നഞ്ചൻകോട്, അങ്കമാലി–എരുമേലി ഉൾപ്പെടെയുള്ള പുതിയ റെയിൽപാതകൾ, എരുമേലിയിലെ ശബരിമല വിമാനത്താവളം, തിരുവനന്തപുരം – കാസർകോട് വേഗ റെയിൽപാത പദ്ധതി, കോഴിക്കോട്ടെയും തിരുവനന്തപുരത്തെയും ലൈറ്റ് മെട്രോ പദ്ധതികൾ, എൻഡോസൾഫാൻ പാക്കേജ് തുടങ്ങിയവയെല്ലാം കേന്ദ്ര സഹായം കാത്തിരിക്കുന്നു. സംസ്ഥാനങ്ങളുടെ ക്ഷേമവും സുസ്ഥിരതയുമാണ് ഇന്ത്യൻ ബഹുസ്വരതയുടെ കാതലെന്നിരിക്കെ, ഫെഡറൽ സംവിധാനത്തിന്റെ യശസ്സുയർത്തി കേന്ദ്രം കേരളത്തിന്റെ ഒപ്പമുണ്ടാകണം; നമ്മുടെ എംപിമാർ അതിനു വഴിയൊരുക്കുകയും വേണം. 

അംഗങ്ങളെല്ലാവരും സമർപ്പിതമനസ്സോടെ പാർലമെന്റിന്റെ സമ്മേളനദിനങ്ങളെ സാർഥ‌കമാക്കുമ്പോഴാണ്  ജനാധിപത്യം ചൈതന്യപൂർണമാകുന്നത്. അങ്ങനെയുള്ള ധന്യതകൾകൊണ്ട് പതിനേഴാം ലോക്സഭ ചരിത്രത്തിലെത്തട്ടെ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com