ADVERTISEMENT

ചെന്നൈ തൊണ്ട വരണ്ടു കേഴുന്നതു രാജ്യത്തിന്റെ മുഴുവൻ ആശങ്കയായിത്തീർന്നിരിക്കുന്നു. സമീപ ചരിത്രത്തിലെ  ഏറ്റവും കടുത്ത ജലക്ഷാമത്തിലൂടെയാണ് ആ മഹാനഗരം ഇപ്പോൾ കടന്നുപോകുന്നത്.

ജലസംരക്ഷണം എന്ന വലിയ പാഠം മറന്നതാണ് ഈ ദുരവസ്ഥയുടെ മുഖ്യകാരണമെന്നിരിക്കെ, അതിൽ നമുക്കു കൂടിയുള്ള മുന്നറിയിപ്പു കേരളം കേട്ടേതീരൂ.

ഇന്നലെ ചെന്നൈയിലെ ചിലയിടങ്ങളിൽ മഴ പെയ്തത് 196 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ്. ഭൂഗർഭ ജലനിരപ്പു വൻതോതിൽ കുറഞ്ഞും ജലസ്രോതസ്സുകൾ വറ്റിവരണ്ടും അതിരൂക്ഷമായ വരൾച്ചയിൽ ചെന്നൈ നഗരം പകച്ചുനിൽക്കുമ്പോൾ ലക്ഷക്കണക്കിനുപേർ ജലക്ഷാമത്തിന്റെ പിടിയിലമർന്നുകഴിഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം, ദിനംപ്രതി ആളോഹരി വേണ്ട കുറഞ്ഞ ജലം 150 ലീറ്ററാണെന്നിരിക്കെ, ചെന്നൈയിൽ ലഭിക്കുന്നത് 10 ലീറ്റർ മാത്രമാണെന്ന കണ്ടെത്തലിൽത്തന്നെയുണ്ട് ഇപ്പോഴത്തെ അവസ്ഥയുടെ നേർചിത്രം.

തമിഴ്നാട്ടിലെ മറ്റു ചില പ്രദേശങ്ങളോടൊപ്പമാണ് ചെന്നൈ നഗരവാസികളും കൊടിയ ജലക്ഷാമത്തെ ഇപ്പോൾ നിസ്സഹായമായി അനുഭവിക്കുന്നത്. 

ചെന്നൈ നഗരം ശുദ്ധജലത്തിന് ആശ്രയിക്കുന്ന നാലു തടാകങ്ങളും വറ്റിവരണ്ടു കഴിഞ്ഞു. നഗരത്തിലെ പകുതിയിലധികം കുഴൽക്കിണറുകളിലും വെള്ളം വറ്റിയിരിക്കുന്നു.

സർക്കാരിന്റെ ജലവിതരണത്തിൽ 40 ശതമാനമാണു കുറവു വരുത്തിയത്. സ്വകാര്യ ടാങ്കർ ലോറികൾ നാലിരട്ടിയിലേറെ തുക ഈടാക്കുകയാണ്.

അതേസമയം, സംസ്ഥാനത്തെ അതിരൂക്ഷ ജലക്ഷാമം രാഷ്ട്രീയവിവാദമായി വളരുകയുമാണ്. ജലപ്രശ്നം മികച്ച രീതിയിലാണു കൈകാര്യം ചെയ്യുന്നതെന്നു സംസ്ഥാന സർക്കാർ അവകാശപ്പെടുമ്പോൾ, ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിൽ  സർക്കാർ ദയനീയമായി പരാജയപ്പെട്ടുവെന്നാണു പ്രതിപക്ഷ ആരോപണം. 

നഗരത്തിലെ ശുദ്ധജലക്ഷാമം അനുദിനം വഷളാകുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനമാണു കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിൽ നിന്നുണ്ടായത്.

നഗരത്തിലെ ശുദ്ധജലക്ഷാമം ഒരു ദിവസം കൊണ്ടു തുടങ്ങിയതല്ലെന്നും ഇതു സംഭവിക്കുമെന്നു സംസ്ഥാന സർക്കാരിനു നല്ല ധാരണയുണ്ടായിരുന്നുവെന്നുമാണു  കോടതി പറഞ്ഞത്.

കയ്യേറിയ ജലസംഭരണികൾ ഒഴിപ്പിക്കാനും മഴവെള്ള സംഭരണത്തിനും എന്തു നടപടിയെടുത്തുവെന്നു ചോദിച്ച കോടതി, പ്രതിസന്ധിയുണ്ടാകുമ്പോഴാണു സംസ്ഥാന സർക്കാർ മഴവെള്ള സംഭരണത്തെക്കുറിച്ച് ബോധവൽക്കരണവുമായി ഇറങ്ങുന്നതെന്നു കടുപ്പിച്ചു പറയുകയും ചെയ്തു.

നമുക്കടുത്തുള്ള ആ മഹാനഗരം ഇപ്പോൾ അനുഭവിക്കുന്ന ദാഹത്തിൽനിന്നും കോടതിയുടെ നിശിത വിമർശനത്തിൽ നിന്നും വേണം നാം കേരളത്തിനുള്ള പാഠം കണ്ടെത്താൻ.

ഇവിടെയുള്ള ഓരോ നദിയും ശ്വാസംമുട്ടി മരിക്കുന്നതു നമ്മുടെ കൺമുന്നിലാണ്. ഇതോടൊപ്പം മറ്റു ജലസ്രോതസ്സുകളും നാശത്തെ നേരിടുന്നു. വനനശീകരണം, കയ്യേറ്റം, മണൽവാരൽ, ഒഴുക്കു തടയൽ, കുന്നിടിക്കൽ തുടങ്ങി കാരണങ്ങൾ പലതുണ്ട് ഈ അവസ്ഥയ്ക്കെങ്കിലും, ഇതിന്റെ ആത്യന്തിക ഫലം ഒന്നേയുള്ളൂ: വരൾച്ച.

നമുക്കുള്ള 44 നദികളെല്ലാം ചേർന്നു നൽകുന്നതിനെക്കാൾ ജലമൊഴുകിയിരുന്ന ഗോദാവരി നദിയുടെ തീരത്തുള്ള ജനമാണ് മഹാരാഷ്ട്രയിൽ 2016ൽ വരൾച്ചക്കാലത്തു കൊടുംദുരിതം അനുഭവിച്ചതെന്നുകൂടി ഓർമിക്കാം.

മാലിന്യനിക്ഷേപവും അനിയന്ത്രിതമായ മണൽവാരലും പുഴ കയ്യേറ്റവും അനധികൃത പാടംനികത്തലുമൊക്കെയായി ജലാശയങ്ങളെ കൊന്നൊടുക്കുന്ന ശീലം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് വരൾച്ചയുടെ അയൽസാക്ഷ്യങ്ങൾ നമുക്കു പറഞ്ഞുതരുന്നു.

കുളങ്ങൾ ജലസംഭരണത്തിന് ഉപയുക്തമാക്കുന്നതും കിണറ്റിലേക്കു മഴവെള്ളം ഇറക്കി റീചാർജ് ചെയ്യുന്നതുമെല്ലാം കേരളം വ്യാപകമാക്കേണ്ടതുണ്ട്. ഇതിനിടെ, വ്യക്‌തികളും കുടുംബങ്ങളും വിദ്യാലയങ്ങളും വീട്ടുകൂട്ടായ്‌മകളും ജലസംരക്ഷണമെന്ന ആശയം ഏറ്റെടുത്തു നടപ്പാക്കുന്നത് ശുഭപ്രതീക്ഷയിലേക്കു ചാലു കീറുകയും ചെയ്യുന്നു.

തിരുവനന്തപുരം കാട്ടാക്കടയിലുള്ളതു പോലെ ജനകീയ മുന്നേറ്റങ്ങളുടെ പല ജലവിജയകഥകളും ഇന്നു സംസ്‌ഥാനത്തിനു പറയാനുണ്ട്. 

ഈ കാലവർഷത്തുടക്കത്തിൽതന്നെ, ജലസംഭരണത്തിനും ഭൂജലപരിപോഷണത്തിനും പൂർണമനസ്സോടെ നാം തയാറായേ തീരൂ. കൊടും വരൾച്ച നേരിടുന്ന ചെന്നൈ തരുന്ന മുന്നറിയിപ്പ് കേരളത്തിനു കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com