വാചകമേള
Mail This Article
∙ സി.ആർ.പരമേശ്വരൻ: തങ്ങൾ ആർജിച്ച വിമോചനത്തെ കൈകാര്യം ചെയ്യാനുള്ള കഴിവില്ലായ്മ പ്രകടിപ്പിച്ച കമ്യൂണിസ്റ്റുകളും വിധ്വംസകതയിൽ അവരെ പിന്തുടർന്നുപോന്ന മറ്റു രാഷ്ട്രീയ പാർട്ടികളും കേരളത്തെ ഒരു സ്വാഭാവിക തകർച്ചയിലേക്കു നയിക്കുമായിരുന്നു.
ഈ തകർച്ച ഒഴിവാക്കിയത് എഴുപതുകളിൽ ഗൾഫിലേക്കു കപ്പൽ കയറിയ മലബാറിലെ അനഭ്യസ്തവിദ്യരായിരുന്നു. ഈ ചരിത്രസംഭവം ഉണ്ടായിരുന്നില്ലെങ്കിൽ സിപിഎം, ബംഗാളിനും എത്രയോ മുൻപേ പരിക്ഷീണമാകുമായിരുന്നു.
∙ ബാലചന്ദ്രൻ ചുള്ളിക്കാട്: ഈയിടെ ചില മാധ്യമങ്ങൾ എന്നെ ‘സാംസ്കാരിക നായകൻ’ എന്നു വിശേഷിപ്പിച്ചുകണ്ടു. മലയാളികളുടെ എല്ലാത്തരം അവഹേളനങ്ങളും അസഭ്യങ്ങളും ഞാൻ നിശ്ശബ്ദം സഹിച്ചുപോന്നിട്ടുണ്ട്. പക്ഷേ, ഈ വിശേഷണം സഹിക്കാനാവുന്നില്ല.
ഞാൻ ഒരുതരത്തിലും മലയാളികളുടെ സാംസ്കാരികനായകനല്ല. ജാതിബോധത്തിനും മതവിശ്വാസത്തിനും സമുദായബലത്തിനും സാമ്പത്തികശക്തിക്കും അധികാരത്തിനും പരമപ്രാധാന്യം നൽകുന്ന മലയാളികളുടെ സാംസ്കാരിക നായകനാവാൻ ആവശ്യമായ യാതൊരു യോഗ്യതയും എനിക്കില്ല.
∙ ടി.പത്മനാഭൻ: വായന ഇന്നു തുലോം വിരളമാണ്. പത്രങ്ങളും പുസ്തകങ്ങളും നന്നായി വിറ്റുപോകുന്നതുകൊണ്ട് വായന വർധിച്ചു എന്നർഥമില്ല. പുസ്തകങ്ങൾ വാങ്ങിയാൽ പോരാ, വായിക്കണ്ടേ?
∙ മനു എസ്.പിള്ള: വായന മരിച്ചുകൊണ്ടിരിക്കുന്നു എന്ന് ലേഖനമെഴുതുന്നതായിരുന്നു ഏതാനും വർഷം മുൻപത്തെ ഒരു ഫാഷൻ. അതൊരു അതിശയോക്തിയായിരുന്നു എന്നാണു ഞാൻ കരുതുന്നത്. വായന ജീവിച്ചിരിക്കുന്നു എന്നു മാത്രമല്ല, ആളുകൾ വായനയുടെ വിവിധ തലങ്ങളിലേക്കു കടക്കുകയും ചെയ്തു.
∙ ഡോ. തോമസ് ഐസക്: എനിക്കാകെയുള്ള സ്വത്തു പുസ്തകങ്ങളാണ്. പുസ്തക പര്യവേക്ഷണങ്ങളുടെ സ്ഥിര നിക്ഷേപത്തിൽ നിന്നു ലഭിക്കുന്ന കൂട്ടുപലിശയിലാണ് ഞാനിന്നും ജീവിക്കുന്നത്.
∙ ടൊവിനോ തോമസ്: യാത്ര ചെയ്യുമ്പോൾ ഒരു പുസ്തകമെങ്കിലും കയ്യിൽ കരുതും. ഒരു നടനെന്ന നിലയിലും സമൂഹജീവി എന്ന നിലയിലും എന്റെ ചിന്തയെയും ഭാവനയെയും പുസ്തകങ്ങൾ സ്വാധീനിക്കുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളാണ് ഏറെ സ്വാധീനിച്ചിട്ടുള്ളത്.
∙ സുഭാഷ് ചന്ദ്രൻ: ഞാനൊരു വലിയ വായനക്കാരനല്ല. എനിക്ക് ആദരം തോന്നുന്ന എഴുത്തുകാരുടെ കൃതികൾ മാത്രം വായിക്കും. അതിനു ഭാഷാഭേദമില്ല. ലോകത്തുള്ള മികച്ച എഴുത്തുകളെ അടുത്തറിയാനുള്ള ശ്രമത്തിന്റെ, ആഗ്രഹത്തിന്റെ ഭാഗമാണത്.
∙ ശ്രീകുമാരൻ തമ്പി: എനിക്കു കിട്ടേണ്ടിയിരുന്ന പല അംഗീകാരങ്ങളും കിട്ടിയില്ലെന്ന് എന്റെ അഭ്യുദയകാംക്ഷികളായ ചിലർ പറയാറുണ്ട്. പത്മ പുരസ്കാരമാവണം അവർ ഉദ്ദേശിക്കുന്നത്. എന്റെ ഗുരുവും മലയാള സിനിമയുടെ കുലപതിയുമായ ഭാസ്കരൻ മാസ്റ്റർക്ക് കിട്ടാത്ത പത്മശ്രീ എനിക്കെന്തിന്? സംഗീത ചക്രവർത്തിയായ ദേവരാജൻ മാഷെ കയ്യൊഴിഞ്ഞ പത്മശ്രീ എനിക്കെന്തിന്?
∙ സേതു: വാസ്തവത്തിൽ ഈ ഹിന്ദിപ്രദേശക്കാർ എന്തിനീ ഭാഷാഭ്രാന്ത് കാണിക്കുന്നുവെന്നു ഞാൻ അദ്ഭുതപ്പെടാറുണ്ട്. ഒരു പാഠ്യവിഷയമാക്കാതെ തന്നെ, തമിഴകത്തു ധാരാളം പേർ സ്വന്തം താൽപര്യത്തിൽ ഹിന്ദി പഠിക്കുന്നുണ്ടെന്നതാണു സത്യം. കാരണം, പല കാര്യങ്ങൾക്കും വേണ്ടി വടക്കുള്ളവരുമായി ഇടപെടേണ്ടി വരുന്നതുകൊണ്ട് ഹിന്ദി പഠിക്കുന്നതു പ്രയോജനകരമാകുമെന്ന് അവർക്കുതന്നെ അറിയാം.