ADVERTISEMENT

നമ്മളിപ്പോൾ വായനപക്ഷത്തിലൂടെ വായിച്ചുവായിച്ചു കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഈ വായനയാത്രയിൽ നല്ലഭാഷയുടെ നറുമണം നമുക്കൊപ്പം നടക്കുമെന്ന് നാം പ്രതീക്ഷിക്കുന്നു.

ആ സുഗന്ധമാണ് പുതിയ തലമുറയെ വായനയിലും പുസ്തകങ്ങളിലും പ്രിയ മലയാളത്തിലും പിടിച്ചുനിർത്തേണ്ടത്. 

മരണത്തിലുള്ള രണ്ടക്ഷരങ്ങൾ ഭരണത്തിലുമുള്ളതുകൊണ്ടോ എന്തോ ഭരണമലയാളത്തിൽ ഭാഷയെ കൊല്ലാനുള്ള മാരകായുധങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്നതാണ് അപ്പുക്കുട്ടൻ കാണുന്നത്. 

മലയാളിയെ ഭരിക്കുന്നെങ്കിൽ മലയാളത്തിൽത്തന്നെ വേണം എന്ന ആഗ്രഹവും ലക്ഷ്യവും സ്വാഗതാർഹമാണെങ്കിലും ഭരണമലയാളം കൊണ്ട് ഭരണവും മലയാളവും നേർവഴിക്കു പോകുന്നില്ലെങ്കിൽ എന്തു പ്രയോജനം?

മുറുക്കാൻകടകൾ ഇല്ലാതായതോടെ അത്രയുംതന്നെ എൻജിനീയറിങ് കോളജുകൾ കേരളത്തിലുണ്ടായതു ശരിയാണെങ്കിലും അവയൊക്കെ വരുന്നതിനു മുൻപുതന്നെ എൻജിനീയറെ മലയാളിക്കു പരിചയമാണ്. 

അച്ഛനെ അച്ഛൻ എന്നു വിളിക്കുന്ന സ്നേഹവായ്പോടെ തന്നെയാണ് എൻജിനീയറെ എൻജിനീയർ എന്നു മലയാളി വിളിച്ചുപോന്നത്.

നന്നായി ഇംഗ്ലിഷ് സംസാരിക്കുന്നയാളായാൽ പോലും എൻജിനീയർ ഇംഗ്ലിഷാണല്ലോ എന്നു വിചാരിച്ച് മലയാളി ഒരിക്കലും അകലം പാലിച്ചിട്ടുമില്ല. 

എൻജിനീയർ എന്നറിയപ്പെട്ടതിന്റെ പേരിൽ, നല്ല എൻജിനീയർമാർ പണിത പാലങ്ങൾക്കൊന്നും ഇതുവരെ ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും നമുക്കറിയാം. 

ആ പാലങ്ങളിൽകൂടിത്തന്നെ ഇപ്പോഴും സഞ്ചരിക്കുന്ന നമ്മുടെ ഭരണഭാഷാ വിദഗ്ധർക്ക് എൻജിനീയറുടെ എൻജിനഴിച്ച് മലയാളത്തിലാക്കാൻ മോഹമുദിച്ചിരിക്കുന്നു. 

അങ്ങനെയാണ് മുനിസിപ്പൽ എൻജിനീയർ എന്ന വാക്കിനു ബദലായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഭരണമലയാളം എത്തിയത്: നഗരകാര്യ യന്ത്രവിദ്യാവിദഗ്ധൻ.

എൻജിനീയറിങ്ങിൽ അപ്പാടെ യന്ത്രങ്ങളാണെന്നു ധരിച്ച ഏതോ മലയാള വിദഗ്ധനാവണം ഭാഷയോട് ഈ കടുംകൈ ചെയ്തതെന്ന് അപ്പുക്കുട്ടൻ കരുതുന്നു. 

എൻജിനീയർ ഉണ്ടോ എന്നു മുനിസിപ്പൽ ഓഫിസിൽ അന്വേഷിക്കുന്നയാൾക്ക് ‘നഗരകാര്യ യന്ത്രവിദ്യാവിദഗ്ധൻ അവകാശ അവധിയിലാണ്, ഭവാൻ നാളെ വരൂ’ എന്നു മറുപടി കിട്ടുമ്പോൾ തോൽക്കുന്നത് മനുഷ്യനും മലയാളവുമാണ്; ജയിക്കുന്നത് യന്ത്രമലയാളവും. 

എൻജിനീയറെ യന്ത്രവിദ്യാവിദഗ്ധനാക്കിയ ഭാഷാവിദഗ്ധൻ സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർക്ക് ‘ഉന്നത യന്ത്രവിദ്യാഭ്യാസ ഗുരുകുല സർവാധികാരി’ എന്നും ഡിജിപിക്ക് ‘ക്രമസമാധാന നിയന്ത്രണസേന ഉത്തുംഗ തലവൻ’ എന്നുമൊക്കെ പേരിടുന്ന കാലം വിദൂരമല്ല. 

ഭരണമലയാളം കേട്ടു സഹികെടുമ്പോൾ ഡിജിപിക്കാണെങ്കിൽ ആകാശത്തേക്കൊരു വെടിയെങ്കിലും വയ്ക്കാം. ബാക്കി ഭരണഭാഷാ ഇരകൾക്ക് വെടിയവകാശമില്ലല്ലോ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com