ADVERTISEMENT

ബിജെപിയുടെ പ്രകടനപത്രികയിൽ ഇങ്ങനെ പറയുന്നു – ‘ഇടക്കാല ബജറ്റിൽ നൽകിയതിനു പുറമേ നികുതി സ്ലാബുകളും നികുതി ആനുകൂല്യങ്ങളും പുനഃപരിശോധിക്കുകയും ഇടത്തരം വരുമാനമുള്ള കുടുംബങ്ങളുടെ പക്കൽ കൂടുതൽ പണവും വാങ്ങൽശേഷിയും ഉറപ്പുവരുത്തുകയും ചെയ്യും’.

കുറഞ്ഞ നികുതി നിരക്കുകൾ, ഊർജിതമായ നികുതി സമാഹരണം, സ്ഥിരമായ നികുതിഘടന എന്നിവയാണു ലക്ഷ്യമെന്നു പറയുന്ന പ്രകടനപത്രിക, നികുതി നിരക്കുകൾ കുറച്ച് സത്യസന്ധരായ നികുതിദായകർക്കു കൂടുതൽ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

ധനമന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ബജറ്റിൽ പ്രകടന പത്രികയിലെ ഈ വാഗ്ദാനങ്ങൾ നിറവേറ്റുമോ? 

ഇളവുകൾ നേരത്തേ 

ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽത്തന്നെ നികുതിദായകർക്ക് ഏതാനും ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.

5 ലക്ഷം വരെ നികുതി വിധേയ വരുമാനമുള്ളവരെ ആദായനികുതി പരിധിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ബാങ്ക് നിക്ഷേപ പലിശയ്ക്കു സ്രോതസ്സിൽനിന്നു നികുതി ഈടാക്കുന്നതിന്റെ പരിധി (ടിഡിഎസ്) 40,000 രൂപയായി ഉയർത്തി.

സ്റ്റാൻഡേഡ് ഡിഡക്‌ഷൻ (നികുതി കണക്കാക്കുന്ന വരുമാനത്തിലുള്ള അടിസ്ഥാന ഇളവ്) 40,000 രൂപയിൽ‌നിന്ന് 50,000 രൂപയാക്കി. രണ്ടു വീടുണ്ടെങ്കിൽ രണ്ടിനും അനുമാന വാടകയിൽ നികുതി ഇളവ് അനുവദിച്ചു.

ഇത്രയും ഇളവുകൾ നൽകിയതിനാൽ ഇനി കൂടുതൽ നൽകുമോ എന്നു സംശയം ഉയരുന്നുണ്ടെങ്കിലും പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കാൻ പ്രധാനമന്ത്രിയും ധനമന്ത്രിയും തയാറാകുമെന്നു തന്നെയാണു കരുതുന്നത്. അങ്ങനെയെങ്കിൽ, 5 ഇനങ്ങളിലാവും ഇളവിനു സാധ്യത.  അഞ്ച് സാധ്യതകൾ ഇങ്ങനെ

ആദായനികുതി

ആദായനികുതി ഇളവിനുള്ള വരുമാനപരിധി ഇപ്പോൾ 2.5 ലക്ഷം രൂപയാണ്. ഇത് 3 ലക്ഷം രൂപയായി ഉയർത്തുക എന്നതാണ് ഒരു നിർദേശം.

എന്നാൽ, ഇതിലൂടെ 3750 കോടി രൂപയോളം സർക്കാരിനു നഷ്ടം വരും. രണ്ടാമത്തെ നിർദേശം, 80സി പ്രകാരം ഇപ്പോൾ നൽകുന്ന 1.5 ലക്ഷം രൂപ ഇളവിനു പുറമേ 80ഡിയിൽ മെഡിക്കൽ ഇൻഷുറൻസിന് നൽകുന്ന 25,000 രൂപയുടെ ഇളവ് 35000 ആക്കുക എന്നതാണ്.

മൂന്നാമത്തെ നിർദേശം, നാഷനൽ പെൻഷൻ സ്കീമിന് പൂർണ ഇളവനുവദിച്ച് പിപിഎഫ്, ഇപിഎഫ് എന്നിവയ്ക്കു തുല്യമാക്കുക എന്നതാണ്. ഇത് ഒരുതവണ കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചെങ്കിലും നടപ്പാകാതെ പോയ നിർദേശമാണ്. 

നികുതിരഹിത ബോണ്ട്

നാലാമത്തെ സാധ്യത നികുതിരഹിത ബോണ്ടുകളുടെ തിരിച്ചുവരവാണ്. രാജ്യത്ത് അടിസ്ഥാനസൗകര്യ വികസനത്തിന് മോദിസർക്കാർ മുൻഗണന നൽകുന്നു.

ഇതിനാവശ്യമായ നിക്ഷേപം കണ്ടെത്താനുള്ള എളുപ്പമാർഗമാണ് നികുതിരഹിത ബോണ്ടുകൾ. ഈ ബോണ്ടുകളിൽനിന്നുള്ള പലിശ വരുമാനത്തെ പൂർണമായും നികുതിയിൽനിന്ന് ഒഴിവാക്കും.

സാധാരണയായി 10 വർഷമോ അതിലധികമോ കാലാവധിയുള്ള ബോണ്ടുകളായിരിക്കും ഇവ. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പോലുള്ള സ്ഥാപനങ്ങളാകും ഇത്തരം ബോണ്ടുകൾ പുറത്തിറക്കുക. 

എൽടിസിജി 

അഞ്ചാമത്തെ ഇളവു പ്രതീക്ഷിക്കുന്നത് ദീർഘകാല മൂലധന നേട്ട നികുതിയിലാണ് (എൽടിസിജി ടാക്സ്). 14 വർഷങ്ങൾക്കു ശേഷമാണ് കഴിഞ്ഞ ബജറ്റിൽ ഈ നികുതി വീണ്ടും കൊണ്ടുവന്നത്.

മുൻപ് കെട്ടിടങ്ങൾ, വസ്തുവകകൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയിരുന്ന ഈ നികുതി, അരുൺ ജയ്റ്റ്ലിയാണ് ഓഹരികളിലേക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിലേക്കും വ്യാപിപ്പിച്ചത്.

ഒരു വർഷത്തിലേറെ കൈവശംവച്ച, ഒരു ലക്ഷം രൂപയ്ക്കുമേൽ വരുന്ന ഓഹരികൾക്കാണ് ഇതു ബാധകം. ഇപ്പോൾ 10 ശതമാനമാണ് നികുതി. നിർമല സീതാരാമൻ ഇത് എടുത്തുകളയുമോ കുറയ്ക്കുമോ എന്നാണ് ഓഹരിവിപണി ഉറ്റുനോക്കുന്നത്.

ഒപ്പം, ആദായനികുതി നിയമം 54 ഇ.സി പ്രകാരം 50 ലക്ഷം രൂപവരെ എൽടിസിജി ബോണ്ടുകളിൽ നിക്ഷേപിക്കാനുള്ള സൗകര്യം നീട്ടുമോ എന്നും അറിയാനുണ്ട്. വസ്തു, സ്വർണം തുടങ്ങിയവ വിൽക്കുന്ന തുക ഈ ബോണ്ടുകളിൽ നിക്ഷേപിച്ചാൽ നികുതി ഇളവു ലഭ്യമാണ്. 

കോർപറേറ്റ് നികുതി 

2015ൽ ബജറ്റ് അവതരിപ്പിച്ചപ്പോൾ അന്നത്തെ ധനമന്ത്രി അരുൺ ജയ്റ്റ്ലി പറഞ്ഞത് കോർപറേറ്റ് നികുതി‌നിരക്കുകൾ അടുത്ത നാലുവർഷത്തിനുള്ളിൽ പടിപടിയായി കുറയ്ക്കുമെന്നാണ്.

2017ൽ 30 ശതമാനത്തിൽനിന്ന് കോർപറേറ്റ് നികുതി 25 ശതമാനമാക്കി. എന്നാൽ, 50 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികൾക്കായി അതു പരിമിതപ്പെടുത്തി.

2018ൽ അത് 250 കോടി രൂപ വിറ്റുവരവുള്ള കമ്പനികൾക്കായി ഉയർത്തി. ഈ വർഷം 25% നികുതി എല്ലാ കമ്പനികൾക്കും ബാധകമാക്കുകയോ 500 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികൾക്ക് ബാധകമാക്കുകയോ ചെയ്യുമെന്നു കരുതുന്നു.

സമ്പദ്‌വ്യവസ്ഥ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് നേരിട്ടുള്ള വിദേശനിക്ഷേപം കുറയുന്നു എന്നതാണ്. കൂടുതൽ നിക്ഷേപം വന്നാൽ മാത്രമേ, തൊഴിൽരംഗത്ത് ഇപ്പോൾ അനുഭവപ്പെടുന്ന മാന്ദ്യം അകലുകയുള്ളൂ. 

സ്റ്റാർട്ടപ് ഇന്ത്യ

ലോകത്തെ രണ്ടാമത്തെ വലിയ സ്റ്റാർട്ടപ് ഹബ്ബായി ഇന്ത്യ മാറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ, സ്റ്റാർട്ടപ്, നിർമിതബുദ്ധി, വിവര സാങ്കേതികവിദ്യ എന്നീ മേഖലകളെ അവഗണിക്കാനാവില്ല.

ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച നാഷനൽ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇനിയും തുടങ്ങിയിട്ടില്ല. പ്രധാനമന്ത്രിയുടെ മൂന്ന് പദ്ധതികൾ ഈ മേഖലയുമായി ബന്ധപ്പെട്ടതാണ് – മുദ്ര, കൗശൽ വികാസ് യോജന, യുവ യോജന എന്നിവ.

സ്റ്റാർട്ടപ്പുകളുടെ ഒരു മുഖ്യ ആവശ്യം ഏയ്ഞ്ചൽ ടാക്സ് ഒഴിവാക്കണം എന്നാണ്. ഏയ്ഞ്ചൽ ടാക്സ് എന്നാൽ, സ്റ്റാർട്ടപ് കമ്പനികളിൽ മറ്റേതെങ്കിലും നിക്ഷേപകർ മുടക്കുന്ന ഓഹരിപ്പണത്തിനുള്ള നികുതിയാണ്. ധനമന്ത്രി ഇക്കാര്യത്തിൽ അനുകൂല തീരുമാനം എടുക്കുമെന്നു തന്നെയാണു കരുതുന്നത്. 

എല്ലാവർക്കും വീടെന്ന സ്വപ്നം 

സമ്പദ്‌വ്യവസ്ഥയിൽ ഏറ്റവും ക്ഷീണം അനുഭവപ്പെടുന്ന മേഖലയാണ് ഭവനനിർമാണം. 2022ൽ എല്ലാവർക്കും വീട് എന്നത് മോദിസർക്കാരിന്റെ സ്വപ്ന പദ്ധതിയാണ്. എന്നാൽ, ഇന്നത്തെ നിലയ്ക്ക് ഇതു പ്രാവർത്തികമാകുമെന്നു തോന്നുന്നില്ല. അതുകൊണ്ടു തന്നെ, ബജറ്റിൽ ഈ മേഖലയ്ക്കായി നികുതി ഇളവുകളും വായ്പാ പദ്ധതികളും ഉണ്ടാകും.

സ്മാർട് സിറ്റി, അമൃത് തുടങ്ങിയ നഗരവികസന പദ്ധതികളെല്ലാം ഭവനനിർമാണത്തിനു മുൻഗണന നൽകുന്നവയാണ്. ആദായനികുതി വകുപ്പ് 24ബി പ്രകാരം നിലവിൽ ലഭിക്കുന്ന രണ്ടു ലക്ഷം രൂപയുടെ ഇളവിന്റെ പരിധിയും ഉയർത്തിയേക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com