ADVERTISEMENT

വികലാംഗ പെൻഷൻ ലഭിക്കുന്ന പ്രതിരോധസേനാംഗങ്ങളിൽ ഒരു വിഭാഗത്തിനുമേൽ നികുതി ചുമത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധത്തിനു വഴിവച്ചിരിക്കുകയാണ്. ജീവൻ പണയംവച്ച് രാജ്യത്തിനുവേണ്ടി പൊരുതിയ സേനാംഗങ്ങൾക്കു വിശ്രമജീവിതത്തിൽ ലഭിക്കുന്ന കൈത്താങ്ങിനുമേൽ നികുതിയുടെ ഭാരം ചുമത്തുന്നത് അനീതിയാണെന്ന വാദം ശക്തമാകുമ്പോൾ, അർഹിക്കുന്നവർക്കു നികുതിരഹിത പെൻഷൻ ഉറപ്പാക്കുമെന്നു സർക്കാർവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. 

ഗുരുതര പരുക്കുമൂലം സേവനകാലാവധി പൂർത്തിയാക്കാനാവാതെ വിരമിച്ചവർക്കു നിലവിലുള്ള നികുതിയിളവു തുടരുമെന്നാണു ധനമന്ത്രാലയം അറിയിച്ചിരിക്കുന്നത്. സേവനത്തിനിടെയുണ്ടാകുന്ന നേരിയ പരുക്കുമായി ജോലിയിൽ തുടരുകയും കാലാവധി പൂർത്തിയാക്കി വിരമിച്ചശേഷം വികലാംഗ പെൻഷന് അപേക്ഷിക്കുകയും ചെയ്യുന്നവർക്കുമേൽ നികുതി ചുമത്തും. 

വികലാംഗ പെൻഷനു നികുതി ഏർപ്പെടുത്താനുള്ള ധനമന്ത്രാലയ തീരുമാനത്തിനെതിരെ കഴിഞ്ഞ ദിവസം ലോക്സഭയിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പ്രതിഷേധിച്ചിരുന്നു. വിഷയം പഠിച്ചശേഷം സർക്കാരിന്റെ തുടർനടപടികൾ സഭയെ അറിയിക്കാമെന്നാണ് അന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രതികരിച്ചത്. സേനകളുടെ പോരാട്ടവീര്യത്തിന്റെ പേരിൽ വോട്ട് നേടി അധികാരത്തിലെത്തിയ ബിജെപി, വിമുക്ത ഭടൻമാരെ അവഹേളിക്കുകയാണെന്ന ആരോപണമാണു പ്രതിപക്ഷം ഉന്നയിക്കുന്നത്. 

തീരുമാനത്തിനെതിരെ വിമുക്ത ഭടൻമാരുടെ സംഘടനകളും മുൻ സേനാംഗങ്ങളും രംഗത്തെത്തിയ സാഹചര്യത്തിൽ, ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന ഭാവിനടപടികൾ രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ഒരേ റാങ്ക്, ഒരേ പെൻഷൻ പദ്ധതി നടപ്പാക്കിയതു തങ്ങളുടെ സർക്കാരാണെന്നു രാജ്നാഥ് സിങ് ലോക്സഭയിൽ അവകാശപ്പെട്ടിരുന്നു. വിമുക്ത ഭടൻമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ഭരണകൂടമാണിതെന്ന സന്ദേശമാണ് അതിലൂടെ അദ്ദേഹം നൽകിയതെങ്കിലും, വികലാംഗ പെൻഷൻ വിഷയത്തിൽ നീതി ഉയർത്തിപ്പിടിച്ചില്ലെങ്കിൽ സർക്കാരിന്റെ പ്രതിച്ഛായ മങ്ങും. 

സേനാ മെഡിക്കൽ ബോർഡിനെ സ്വാധീനിച്ച് അനർഹർ വികലാംഗ പെൻഷൻ നേടുന്നുവെന്ന പരാതിയുടെ പശ്ചാത്തലത്തിലാണു നികുതി ചുമത്താനുള്ള സർക്കാർ നടപടി. വികലാംഗരായ സേനാംഗങ്ങൾക്കു സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ഏതാനും ചിലർ ചൂഷണം ചെയ്യുകയാണെന്ന് മുൻ പ്രതിരോധമന്ത്രി കൂടിയായ ധനമന്ത്രി നിർമല സീതാരാമൻ ഈയിടെ ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. 

അനർഹരെ കണ്ടെത്തി ഒഴിവാക്കുകയാണ് അതിനുള്ള പ്രതിവിധി. ഒരു വിഭാഗത്തിനുമേൽ ഒന്നടങ്കം നികുതി ചുമത്തുമ്പോൾ, അർഹരായ ഒട്ടേറെപ്പേരും അതിൽ അകപ്പെട്ടുപോകുന്നു. അവിടെ നീതി നടപ്പാവുന്നില്ല. വികലാംഗർക്കുള്ള ആനുകൂല്യങ്ങൾ അനർഹർ അവിഹിതമായി നേടുന്നത് തടയേണ്ടതുണ്ടെന്ന സർക്കാർ വാദത്തിൽ ന്യായമുണ്ട്. അതേസമയം, അർഹതയുള്ള ഒരു സേനാംഗം പോലും അനീതി നേരിടുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും സർക്കാരിനുണ്ട്. 

ജീവിതത്തിന്റെ നല്ല ഭാഗം രാജ്യസേവനത്തിനായി ചെലവഴിക്കുകയും ദുഷ്കര സാഹചര്യങ്ങളിലെ ജോലി മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളുമായി വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന വിമുക്ത ഭടൻമാരോട് രാജ്യം തികഞ്ഞ ആദരം കാട്ടണമെന്ന കാര്യത്തിൽ സംശയമില്ല. അതിർത്തികളിൽ അവർ നേരിടുന്ന കഷ്ടപ്പാടിന്റെ വിലയാണ് നാം അനുഭവിക്കുന്ന സുരക്ഷ. രാജ്യത്തിനുവേണ്ടി മരിക്കാൻ തയാറായ സൈനികനു വിശ്രമജീവിതത്തിൽ കൈത്താങ്ങാകേണ്ടതു ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും കടമയാണ്. നികുതിയുടെ ഭാരമില്ലാതെ അവർ സ്വച്ഛമായ വിശ്രമജീവിതം നയിക്കട്ടെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com