വെളിച്ചമേകുന്ന സൗഹൃദം
Mail This Article
ഞണ്ട് കടൽത്തീരത്ത് ഓടിക്കളിക്കുകയാണ്. മണലിൽ പതിയുന്ന കാല്പാദത്തിന്റെ ഭംഗി അതിനെ വല്ലാതെ രസിപ്പിച്ചു. പെട്ടെന്നാണ് വലിയ തിരവന്നു കാലടികൾ മുഴുവൻ മായ്ചുകളഞ്ഞത്. ഞണ്ട് വിഷമത്തോടെ തിരയോടു ചോദിച്ചു: ഞാൻ നിന്നെ ആത്മസുഹൃത്തായാണു കരുതിയത്. എന്നിട്ടും നീ എന്തിനാണ് ഇങ്ങനെ പെരുമാറിയത്? തിര പറഞ്ഞു: ഒരു മീൻപിടിത്തക്കാരൻ നിന്റെ കാല്പാദങ്ങളെ പിന്തുടരുന്നുണ്ടായിരുന്നു. അതുകൊണ്ടാണു ഞാനവയെ മായ്ചുകളഞ്ഞത്.
ഇടപെടലുകളാണ് ബന്ധങ്ങളുടെ ഊട്ടുപുര. അപകടമോ ആകസ്‌മികതയോ വരുമ്പോൾ ആരുണ്ടാകും എന്നതാണ് യഥാർഥ ബന്ധത്തിന്റെ അളവുകോൽ. ആഘോഷങ്ങൾക്കിടയിലുള്ള ആൾക്കൂട്ടം അത്യാഹിതസമയത്ത് ഉണ്ടാകില്ല. അപകടവേളകളിൽ കാണിക്കുന്ന അപരിചിതത്വമാണ് ഒരു സ്‌നേഹിതന്റെ ഏറ്റവും വലിയ കാപട്യം. കൂടെയുണ്ടാകുമെന്നു കരുതിയിരുന്നവർ പെട്ടെന്ന് അപ്രത്യക്ഷരാകുമ്പോൾ ആശ്രിതരുടെ ആത്മവിശ്വാസം പോലും നഷ്‌ടപ്പെടും.
നിഴലാകുന്ന ചങ്ങാത്തങ്ങളേക്കാൾ ബഹുമാനിക്കേണ്ടതു വെളിച്ചമാകുന്ന സൗഹൃദങ്ങളെയാണ്. നിഴൽ അകമ്പടി സേവിക്കും. വെളിച്ചം മുൻപും പിൻപും പ്രകാശപൂരിതമാക്കും. സഹായകനും സംരക്ഷകനുമായ സഹചാരിയെ മാത്രമേ പൂർണമായി വിശ്വസിക്കാൻ കഴിയൂ.