ചട്ടങ്ങൾക്കപ്പുറം
Mail This Article
ലേബർ റൂമിനു പുറത്ത് ഏറെ നേരമായി ഭർത്താക്കന്മാർ കാത്തിരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ നഴ്‌സ് പുറത്തേക്കു വന്ന് അവരിലൊരാളെ വിളിച്ചു പറഞ്ഞു, ‘അഭിനന്ദനങ്ങൾ. താങ്കൾക്ക് ഒരു ആൺകുട്ടി ജനിച്ചിരിക്കുന്നു’. അടുത്തിരുന്നയാൾ വായിച്ചുകൊണ്ടിരുന്ന മാസിക വലിച്ചെറിഞ്ഞ് ചാടിയെണീറ്റു നഴ്‌സിന്റെ അടുത്തെത്തി ചോദിച്ചു, ഇതെന്തു മര്യാദയാണ്. ഇവർ വരുന്നതിനു രണ്ട് മണിക്കൂർ മുൻപ് ഞങ്ങൾ എത്തിയതാണ്!
വ്യവസ്ഥകൾക്കനുസരിച്ച് എത്ര കാര്യങ്ങൾക്കു തീർപ്പുകൽപിക്കാനാകും? മുൻഗണനാക്രമത്തിനുള്ളിൽ നിന്ന് എല്ലാ കാര്യങ്ങളും നേടിയെടുക്കാൻ കഴിയുമോ? ബുദ്ധിയുടെ പ്രതലത്തിൽ നിന്നു മാത്രം എന്തിനെയും വ്യാഖ്യാനിക്കാൻ ശ്രമിക്കുമ്പോഴാണ് അടുപ്പവും അർഥവും നഷ്‌ടപ്പെടുന്നത്. ഹൃദയത്തിൽ പൊതിയാത്ത തലച്ചോറിന്റെ അടിസ്ഥാനഭാവം കാർക്കശ്യവും കാഠിന്യവുമായിരിക്കും.
എഴുതപ്പെട്ട നിയമങ്ങൾകൊണ്ടു മാത്രം ഒന്നിനെയും കീഴ്‌പ്പെടുത്താനോ ശരിയാക്കാനോ കഴിയില്ല. ആളുകളുടെ സമീപനത്തിനും ഉൾക്കാഴ്‌ചയ്‌ക്കും ഉള്ളിലായിരിക്കും നിയമത്തിന്റെ അതിർത്തിരേഖ. വ്യവസ്ഥകളോടുള്ള യുക്തിഭദ്ര സമീപനമാണ് ഏതു വ്യവസ്ഥയെയും സ്വീകാര്യവും കാര്യക്ഷമവുമാക്കുന്നത്.
മനസ്സിനെ നിയന്ത്രിച്ചാൽ വരുതിക്കുള്ളിലാകുന്നതാണ് ഏതു സാഹചര്യവും – അത് എത്ര കലുഷിതമാണെങ്കിലും. സമനില വിടുന്നതുകൊണ്ട് ഒരു നിലയും നേരെയാകില്ല. സമീപനങ്ങളിലെ സൗമ്യതയാണ് ബന്ധങ്ങളുടെ നിലനിൽപും തീവ്രതയും തീരുമാനിക്കുന്നത്.