ADVERTISEMENT

ബി.എസ്.യെഡിയൂരപ്പയുടെ കാത്തിരിപ്പ് അവസാനിച്ചിരിക്കുന്നു. 2018ലെ തിരഞ്ഞെടുപ്പിനു ശേഷം 2 ദിവസം മാത്രമിരുന്ന മുഖ്യമന്ത്രിക്കസേര കൈവിടേണ്ടിവന്നതു മുതൽ മെനഞ്ഞ തന്ത്രങ്ങളുടെ ഫലം. പലവട്ടം പാളിയെങ്കിലും ചിലപ്പോഴൊക്കെ ഒറ്റപ്പെട്ടെങ്കിലും ഒടുവിൽ എതിർപക്ഷത്തെ വിമതരുടെ സഹായത്തോടെ ‘വിജയം’ നേടിയിരിക്കുന്നു.

കർണാടകയിൽ ഇപ്പോഴും ബിജെപി എന്നാൽ, യെഡിയൂരപ്പ എന്ന ലിംഗായത്ത് അതികായൻ തന്നെ. 1985ൽ നിയമസഭയിൽ വെറും 2 സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപിയെ 1999ൽ 44 സീറ്റ്, 2004ൽ 79, 2008ൽ 110, 2018ൽ 104 എന്നീ നിലകളിലേക്ക് കൈപിടിച്ചുയർത്തിയത് യെഡിയൂരപ്പ എന്ന രാഷ്ട്രീയ ചാണക്യനാണ്. ഇത്തവണയുൾപ്പെടെ, 3 തവണ ബിജെപി സംസ്ഥാന പ്രസിഡന്റായി പാർട്ടിയെ ശക്തിപ്പെടുത്തി. യെഡിയൂരപ്പ പിണങ്ങിപ്പോയ 2013ൽ ബിജെപി നേടിയത് വെറും 40 സീറ്റ്.

കുമാരസ്വാമിയോടു യെഡിയൂരപ്പയ്ക്കുള്ള ദേഷ്യത്തിന് 12 കൊല്ലത്തെ പഴക്കമുണ്ട്. 2006ൽ ദളുമായി കൈകോർത്തു ബിജെപി സഖ്യസർക്കാർ രൂപീകരിച്ചപ്പോൾ, കുമാരസ്വാമി മുഖ്യമന്ത്രിയായി. യെഡിയൂരപ്പ ഉപമുഖ്യമന്ത്രിയും ധനമന്ത്രിയും. എന്നാൽ, സഖ്യധാരണ പ്രകാരം 20 മാസത്തിനു ശേഷം അധികാരം കൈമാറാൻ കുമാരസ്വാമി വിസമ്മതിച്ചു. 2007ൽ യെഡിയൂരപ്പ മുഖ്യമന്ത്രിയായെങ്കിലും കുമാരസ്വാമി പിന്തുണ പിൻവലിച്ചതോടെ എട്ടാം ദിവസം നാണംകെട്ടു പടിയിറക്കം.

അടുത്തകൊല്ലം നടന്ന തിരഞ്ഞെടുപ്പിൽ സ്വതന്ത്രരുടെ പിന്തുണയിൽ  ബിജെപി ഭരണം പിടിച്ചതോടെ യെഡിയൂരപ്പ മുഖ്യമന്ത്രിയായി; ദക്ഷിണേന്ത്യയിൽ വിരിഞ്ഞ ആദ്യ താമര. മറ്റു പാർട്ടികളിലെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കുന്ന ‘ഓപ്പറേഷൻ താമര’യ്ക്കു യെഡ്ഡി തുടക്കമിട്ടത് അപ്പോഴാണ്. അക്കുറിയും 5 വർഷം തികച്ചില്ല. വിമതപ്രശ്നവും അഴിമതിയും ഖനനക്കേസും ഒരുമിച്ചു വന്നപ്പോൾ കസേരവിട്ടു; പാർട്ടിയോടു പിണങ്ങി സ്വന്തം പാർട്ടിയുണ്ടാക്കുകയും ചെയ്തു. വീണ്ടും തിരികെ എത്തിയതിനു ശേഷം 2018ൽ വലിയ ഒറ്റക്കക്ഷിയായപ്പോൾ ഭരണം ഉറപ്പിച്ചതാണ്. അപ്പോഴാണ്, ഓർക്കാപ്പുറത്ത് കോൺഗ്രസ് – ദൾ സഖ്യം.

അന്നുമുതൽ സർക്കാരിനെ വലിച്ചിടാനുള്ള ശ്രമമായി. ഇപ്പോൾ ഇതാ, വീണ്ടും പേരിനുമുന്നിൽ മുഖ്യമന്ത്രി എന്നു ചേർക്കാനൊരുങ്ങുന്നു. പക്ഷേ, കഴിഞ്ഞ 3 തവണത്തെയും പോലെ ഇത്തവണയും 5 കൊല്ലം തികയ്ക്കാനാകില്ല. 

ഓർക്കാൻ, 2010ലെ യെഡിയൂരപ്പയുടെ വിശ്വാസവോട്ട്

അഴിമതിയും ഓപ്പറേഷൻ താമരയും വിമതപ്രശ്നങ്ങളും നിറംകെടുത്തിയ 2008ലെ യെഡിയൂരപ്പ ഭരണകാലം. നേതാവിനെ സ്വന്തം എംഎൽഎമാർ തന്നെ തള്ളിപ്പറഞ്ഞതിനെ തുടർന്നു വിവാദം കൊഴുത്തപ്പോൾ 2010ൽ രാഷ്ട്രപതി ഭരണത്തിനു ഗവർണർ ശുപാർശ ചെയ്യുകവരെ ചെയ്തു.

ഒടുവിൽ, യെഡിയൂരപ്പയ്ക്കെതിരെ തിരിഞ്ഞ എംഎൽഎമാരെ വിശ്വാസവോട്ടിനു മണിക്കൂറുകൾക്കു മുൻപു സ്പീക്കർ പുറത്താക്കി! നിയമസഭാ മന്ദിരത്തിൽ കടക്കാൻ ശ്രമിച്ച വിമതരെ കയ്യേറ്റം ചെയ്‌തു. ഗവർണറുടെ നിർദേശത്തെ തുടർന്ന്, മൂന്നു ദിവസത്തിനു ശേഷം വീണ്ടും വിശ്വാസ വോട്ട്.

അയോഗ്യരായവരെ പുറത്താക്കി കതകടച്ച് പ്രമേയാവതരണം. ശബ്ദവോട്ട് കോലാഹലത്തിനിടെ വീണ്ടും സഭയിൽ ഭൂരിപക്ഷം തെളിയിച്ച് യെഡിയൂരപ്പ. ഗവർണറുടെ ശുപാർശ കേന്ദ്രം തള്ളി. അധികാരത്തിൽ പിടിച്ചുനിൽക്കാൻ പിന്നെയും ശ്രമിച്ചെങ്കിലും പാർട്ടിക്കുള്ളിലെ എതിർപ്പ് മൂത്തപ്പോൾ 2011ൽ രാജിവച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com