വാചകമേള
Mail This Article
∙ കെ.വേണു: ശ്രീനാരായണ - അയ്യൻകാളി പ്രസ്ഥാനങ്ങൾ അടിയിൽനിന്നുള്ള ജനാധിപത്യവൽക്കരണത്തിനാണു തുടക്കം കുറിച്ചത്. തിരുവിതാംകൂർ, കൊച്ചി മേഖലകളിൽ ഈ പ്രവണത ശക്തമായിരുന്നതു കൊണ്ടാണ് അവിടെ അക്രമരാഷ്ട്രീയത്തിനു വേരോട്ടമില്ലാത്തത്. മലബാറിൽ അടിത്തട്ടിൽ നിന്നുള്ള ജനാധിപത്യവൽക്കരണം ദുർബലമായതുകൊണ്ട് അവിടെ അക്രമരാഷ്ട്രീയത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നു.
∙ പുനലൂർ രാജൻ: എസ്കെയ്ക്ക് (പൊറ്റെക്കാട്ട്) ജ്ഞാനപീഠം അവാർഡ് കിട്ടിയതിനു ശേഷം മലബാറിൽ വലിയ ആഘോഷമായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം നശിപ്പിച്ചത് അതാണ്. അദ്ദേഹം പറഞ്ഞിരുന്നത് ജ്ഞാനപീഡനമായിരുന്നു എന്നാണ്.
∙ എം.ലീലാവതി: അസഹിഷ്ണുത ഒട്ടുമില്ലാത്ത കുറച്ചു കവികളേ മലയാളത്തിലുണ്ടായിട്ടുള്ളൂ. അവരിലൊരാളാണ് വിഷ്ണുനാരായണൻ നമ്പൂതിരി.
∙ ടി.കെ.രാജീവ്കുമാർ: ലോകത്ത് ഒരുപാടു രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഒരുപാട് അദ്ഭുതങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ, എന്നെ അദ്ഭുതപ്പെടുത്തിയ രാജ്യം ഇന്ത്യതന്നെയാണ്. ലോകരാഷ്ട്രങ്ങളല്ല കാണാനുള്ളത്, കണ്ണുതുറന്നു കാണേണ്ടത് നമ്മുടെ ഇന്ത്യയാണ്.
∙ സച്ചിദാനന്ദൻ: ഒരു കവിക്ക് ഒരു ശൈലി എന്നു കരുതുകയും പഠിപ്പിക്കുകയും ചെയ്യുന്നവർ ഫലത്തിൽ ഓരോ കവിതയിലുമുള്ള ബഹുസ്വരതയെ മൂകമാക്കുകയാണു ചെയ്യുന്നത്. മറിച്ച്, ഇതിനെ ആഘോഷിക്കാനും ഓരോ സ്വരവും തിരിച്ച് കേൾക്കാനും അവയുടെ സന്ദർഭങ്ങളുമായി ചേർത്തു പഠിക്കാനുമാണു നാം ശീലിക്കേണ്ടത്.
∙ സേതു: അടൂർ ഗോപാലകൃഷ്ണൻ സൂര്യനിൽ സ്വന്തം സ്ഥലം പണ്ടേ നേടിക്കഴിഞ്ഞു. ഇനി എന്തിനു ചന്ദ്രനിൽ പോകണം?
∙ എൻ.മാധവൻകുട്ടി: ‘വർഗീയത വേണ്ട, ജോലി മതി’ എന്നൊരു പൊതു മുദ്രാവാക്യം ഡിവൈഎഫ്ഐ ഉയർത്തിയതായി അറിയുന്നു. ഉദ്ദേശിച്ചത് എന്തായാലും ഇത് അബദ്ധവും അരാഷ്ട്രീയവുമാണ്. ഗണവൈകല്യം മൂലം അരാഷ്ട്രീയമാകുന്ന മുദ്രാവാക്യം.
∙ രമ്യ ഹരിദാസ്: ബസ് ഇറങ്ങിയാൽ മൊബൈലിലും നോക്കി വീട്ടിലേക്കു നടക്കുന്നവർ അത് ഇത്തിരിനേരം കീശയിലിടൂ. നാട്ടുകാരോടൊക്കെ സംസാരിച്ചുനോക്കൂ. നല്ല കിടിലൻ മനുഷ്യരുണ്ട് നമുക്കു ചുറ്റും.