ടോപ് സീക്രട്ട് പുറത്ത്: അമിത് ഷായുടെ ഫയലിലെ വിവരങ്ങൾ ഫോട്ടോയിൽ
Mail This Article
ന്യൂഡൽഹി∙ എന്താണു കശ്മീരിൽ സംഭവിക്കുക എന്ന് രാജ്യം മുൾമുനയിലായി നിന്നത് ഇന്നലെ രാവിലെ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിലെത്തുന്നതു വരെ മാത്രം. പ്രധാനമന്ത്രിയുടെ വസതിയിൽ കാബിനറ്റ് യോഗം കഴിഞ്ഞ് പാർലമെന്റിലെത്തിയ അമിത് ഷായുടെ കയ്യിലിരുന്ന ‘ടോപ് സീക്രട്ട്’ പദ്ധതി നിമിഷ നേരം കൊണ്ടു വൈറലായി.
വാർത്താ ഏജൻസിയായ എഎഫ്പിയുടെ ഫൊട്ടോഗ്രഫർ പ്രകാശ് സിങ് പകർത്തിയ ഫോട്ടോയിൽ ബിജെപി സർക്കാരിന്റെ കശ്മീർ ആക്‌ഷൻ പ്ലാൻ വ്യക്തമായിരുന്നു. അതിൽ രാജ്യസഭയിൽ ബിൽ പാസാക്കുന്നതും പ്രസിഡന്റിന്റെ വിജ്ഞാപനമിറക്കുന്നതുമടക്കമുള്ള ഭരണഘടനാപരമായ ചുമതലകളും അതിന്റെ ഉത്തരവാദിത്തമെടുക്കുന്നയാളുടെ വിവരങ്ങളും തീയതികളുമൊക്കെ വ്യക്തം.
ആ ലിസ്റ്റ് പ്രകാരം പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാരുമായും കശ്മീർ ഗവർണർ സത്യപാൽ മാലിക്കുമായും കാര്യങ്ങൾ ചർച്ച ചെയ്യും.
കശ്മീരിലെ പൊലീസിൽ നിന്നടക്കം പ്രതിഷേധം സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെന്നും രേഖകളിൽ സൂചനയുണ്ട്.
‘യൂണിഫോമിട്ടവരിൽ നിന്നുള്ള പ്രതിഷേധം’ നേരിടേണ്ടതിനെക്കുറിച്ചു പറയുന്നുണ്ട്. കേരളവും ബംഗാളും ആന്ധ്രയുമടക്കമുള്ള സംസ്ഥാനങ്ങളിൽ സുരക്ഷ വർധിപ്പിക്കുന്നതും പദ്ധതികളിലുൾപ്പെട്ടിട്ടുണ്ട്.
വാർത്താ ഏജൻസിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിലും രാജ്യാന്തര മാധ്യമങ്ങളിലുമൊക്കെ ചർച്ചാ വിഷയമായി.