ADVERTISEMENT

ഭരണഘടനയുടെ 370 ാം വകുപ്പിൽ ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ റദ്ദാക്കിയതോടെ ആ സംസ്ഥാനത്തിനു നമ്മുടെ ഭൂപടത്തിലുണ്ടായിരുന്ന സവിശേഷ സ്ഥാനത്തിനു മാറ്റം വരികയാണ്.

രാജ്യത്തെ ഏറ്റവും അശാന്തമായ സംസ്ഥാനം ഇതോടെ അതീവ നിർണായകമായ ദിശാമാറ്റത്തിലേക്കു കടക്കുന്നു. 370 ാം വകുപ്പ് പൂർണമായി റദ്ദാക്കാതെ, പ്രത്യേക പദവി വ്യവസ്ഥകൾ ഒഴിവാക്കി, ഇന്ത്യൻ ഭരണഘടനയിലെ എല്ലാ വകുപ്പുകളും ജമ്മു കശ്മീരിനു ബാധകമാക്കുന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുകയാണ്. ജമ്മു കശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണ പ്രദേശങ്ങളാക്കുകകൂടി ചെയ്തതോടെ ആ മേഖലയിലെ ഒന്നര കോടിയോളം ജനങ്ങൾ മാത്രമല്ല, രാഷ്ട്രം മുഴുവൻ ആ ജനതയുടെ ഇനിയുള്ള ഭാവി ഉറ്റുനോക്കുന്നു. ജമ്മു കശ്മീരിനു നിയമസഭ ഉണ്ടാവുമെങ്കിലും ലഡാക്കിന് ഉണ്ടാവില്ല. തീരുമാനത്തെ ചരിത്രപരമെന്നു കേന്ദ്ര സർക്കാർ വിശേഷിപ്പിക്കുമ്പോൾ, ജനാധിപത്യധ്വംസനമെന്ന് ആരോപിച്ച് ഇതിനെ ശക്തമായി അപലപിക്കുകയാണു ചില പ്രതിപക്ഷകക്ഷികൾ.

ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പിനോടുള്ള ജനസംഘത്തിന്റെ എതിർപ്പ് ആദ്യം തൊട്ടേ ആരംഭിച്ചിരുന്നു. ആ നയത്തെ ഭരണഘടനാപരമായി യാഥാർഥ്യമാക്കുകയാണ് അവരുടെ പിന്തുടർച്ചക്കാരായ ബിജെപി ഇപ്പോൾ. പാർലമെന്റിലെ ആ പാർട്ടിയുടെ വലിയ ഭൂരിപക്ഷവും പ്രതിപക്ഷത്തിന്റെ ദൗർബല്യവും കശ്മീരിന്റെ പുതുവിധി നിർണയിക്കാൻ സഹായകമാവുകയും ചെയ്തു.

ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയാണ് 1950കളുടെ തുടക്കത്തിൽ ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രാവാക്യമുയർത്തി 370 ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടന എന്ന ആവശ്യത്തെ അദ്ദേഹം ശക്തമായി എതിർത്തു. സംസ്ഥാന നിയമസഭയുടെ കാലാവധി മറ്റെല്ലാ സംസ്ഥാനങ്ങളിലും 5 വർഷമായിരിക്കെ, ജമ്മു കശ്മീരിന് അത് 6 വർഷമായിരുന്നു. നിയമനിർമാണത്തിനും കേന്ദ്രത്തിനു നിയമസഭയുടെ അനുമതി വേണമായിരുന്നു. പ്രത്യേക പദവി എടുത്തുകളയുന്നതോടെ, ഭരണഘടന അനുശാസിക്കുന്ന എല്ലാ നിയമങ്ങളും വ്യവസ്ഥകളും ജമ്മു കശ്മീരിനും ലഡാക്കിനും ഇനി ബാധകമാവും. 35എ വകുപ്പു സംബന്ധിച്ചുള്ള വാദപ്രതിവാദങ്ങൾക്കും ഏറെ പഴക്കമുണ്ട്. സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാന നിവാസികളുടെ മാത്രം അവകാശമാക്കുന്നതാണ് 35എ വകുപ്പ്.

തിടുക്കപ്പെട്ടും ഏകപക്ഷീയമായും ബിജെപി എടുത്ത തീരുമാനമാണ് ഇതെന്നാണ് മറുപക്ഷത്തിന്റെ ആരോപണം. കാരണം വ്യക്തമാക്കാതെയും മേഖലയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചും കേന്ദ്ര സർക്കാർ ഇതിനുവേണ്ടിയെടുത്ത മുന്നൊരുക്കങ്ങളും പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതും വാർത്താവിനിമയ ബന്ധം മുറിച്ചതും പല ഉന്നത രാഷ്ട്രീയ നേതാക്കളെയും വീട്ടുതടങ്കലിലാക്കിയതും അമർനാഥ് യാത്ര ഉൾപ്പെടെ നിർത്തിവച്ചതും പതിനായിരക്കണക്കിന് അർധസൈനികരെ അധികമായി വിന്യസിച്ചതുമൊക്കെ അവർ ചോദ്യം ചെയ്യുന്നു. എല്ലാ പാർട്ടികളെയും വിശ്വാസത്തിലെടുത്തും അഭിപ്രായസമന്വയം ഉറപ്പാക്കിയുമാണ് ഇങ്ങനെയൊരു നിർണായക തീരുമാനം എടുക്കേണ്ടതെന്നാണ് അവരുടെ വാദം. ഇപ്പോഴത്തെ തീരുമാനം കടുത്ത നിയമയുദ്ധത്തിലെത്താനുള്ള സാധ്യതയുമുണ്ട്. കശ്മീരിനെ സംബന്ധിച്ച ഇന്ത്യയുടെ പ്രഖ്യാപനങ്ങൾ നിരാകരിക്കുന്നുവെന്നാണു പാക്കിസ്ഥാൻ പ്രതികരിച്ചത്. 

അയൽരാജ്യത്തിന്റെ പിന്തുണയോടെ അതിർത്തി കടന്നുള്ള ഭീകരവാദവും സംഘർഷവും നിരന്തരമായി അനുഭവിക്കേണ്ടിവരുന്ന കശ്മീർ ജനതയ്ക്കു വേണ്ടതു ശാശ്വത സമാധാനമാണ്. സങ്കീർണമായ സാഹചര്യം നിലനിൽക്കുന്ന ജമ്മു കശ്മീരിലും ലഡാക്കിലും എത്രയും വേഗം സുസ്ഥിര ഭരണത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുക എന്നതും കേന്ദ്ര സർക്കാരിന്റെ കടമ തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com