സ്വയം നഷ്ടപ്പെടുത്തരുത്
Mail This Article
ആശ്രമാധിപൻ തന്റെ വിടവാങ്ങൽ പ്രസംഗം നടത്തുകയാണ്: ‘ഹിംസയെ എതിർക്കണം. മനുഷ്യനെയോ മൃഗങ്ങളെയോ സസ്യങ്ങളെയോ കൊല്ലുന്നതിന് എതിരാണു ഞാൻ. പക്ഷേ, അതിനെക്കാൾ വലിയ കൊലയാളികളുണ്ട് – സമയത്തെ കൊല്ലുന്നവർ, സമ്പത്തു നശിപ്പിക്കുന്നവർ, പ്രവൃത്തിയില്ലാതെ പ്രസംഗിച്ച് വാക്കുകളെ വധിക്കുന്നവർ, എല്ലാറ്റിലുമുപരി ഇഷ്‌ടമില്ലാത്തതു ചെയ്‌തും ഇഷ്‌ടമുള്ളതു ചെയ്യാതിരുന്നും സ്വയം നശിക്കുന്നവർ’.
ശിക്ഷാനിയമത്തിനു കീഴിൽ വരുന്ന കുറ്റങ്ങളെ മാത്രം തെറ്റുകളായിക്കണ്ട്, അവയൊന്നും ചെയ്യാത്തതുകൊണ്ട് സ്വയം വിശുദ്ധരായി പ്രഖ്യാപിച്ച് ഉപജീവനം നടത്താനാണ് എല്ലാവർക്കുമിഷ്‌ടം. നിയമം ലംഘിക്കുന്നവർ മാത്രമല്ലാതെ, ജീവിക്കുന്ന സാഹചര്യങ്ങളോടും സഹജീവികളോടും അപമര്യാദയായും നിരുത്തരവാദപരമായും പെരുമാറുന്നവരെല്ലാം ശിക്ഷിക്കപ്പെട്ടിരുന്നെങ്കിൽ ഓരോ വീടിനകത്തും തടവറകൾ സൃഷ്‌ടിക്കപ്പെട്ടേനെ.
ലഭിച്ച അനുഗ്രഹങ്ങളോടും സാധ്യതകളോടുമുള്ള നിഷേധാത്മക സമീപനമാണ് ഏറ്റവും വലിയ കുറ്റം. നഷ്‌ടപ്പെടുത്തിയ സമയത്തിനും ഉപയോഗിക്കാതിരുന്ന സാമർഥ്യത്തിനും ആര്, എങ്ങനെ കണക്കു ചോദിക്കാൻ? കുടുംബത്തോടൊപ്പം കുറച്ചു സമയം പോലും ചെലവഴിക്കാത്തവർ, അവരുടെ സ്‌നേഹിക്കപ്പെടാനുള്ള അവകാശത്തെ ധ്വംസിക്കുന്നവരാണ്.
കൊല്ലുന്നവനും മോഷ്‌ടിക്കുന്നവനും മാത്രമല്ല കുറ്റവാളി. സ്വയം ആരെന്നു മനസ്സിലാക്കാത്തവരും അതിനനുസരിച്ചു ജീവിക്കാൻ കഴിയാത്തവരും അപരാധികളാണ്. മറ്റാരുടെയൊക്കെയോ ആഗ്രഹങ്ങൾക്കു വഴങ്ങി ജീവിതം കരുപ്പിടിപ്പിക്കുന്നവർ പടിപടിയായി സ്വയംഹത്യയിൽ ഏർപ്പെടുകയാണ്.
സ്വയം വളരാൻ അനുവദിക്കാത്തവരും മറ്റുള്ളവരെ വളർത്താത്തവരും ഹിംസ ചെയ്യുന്നു.