ADVERTISEMENT
ജലജന്യരോഗങ്ങൾക്കെതിരെ കരുതൽ വേണം പലയിടങ്ങളിലും ദുരിതം ഇപ്പോഴും കനത്തു പെയ്യുകയാണെങ്കിലും വെള്ളമിറങ്ങിത്തുടങ്ങിയ പ്രദേശങ്ങളിലെ ക്യാംപുകളിലുള്ളവർ തിരിച്ചു വീട്ടിലെത്തുകയാണ്. ഈ സാഹചര്യത്തിലും സങ്കീർണ പ്രശ്നങ്ങളാണു കേരളത്തെ നോക്കി അപായഭീഷണി മുഴക്കുന്നത്. കടന്നുവരവിനൊരുങ്ങുന്ന പകർച്ചവ്യാധികളും പെരുകുന്ന മാലിന്യക്കൂമ്പാരവുമാണ് അതിൽ പ്രധാനം. കൊടുംദുരിതത്തിൽനിന്നു ജീവിതം കരയിലേക്ക് അടുപ്പിക്കാനുള്ള ലക്ഷക്കണക്കിനുപേരുടെ ശ്രമങ്ങൾക്ക് ഇത്തരം പ്രശ്നങ്ങൾ കടമ്പ തീർത്തുകൂടാ. പ്രളയാനന്തരം ലോകത്ത് എല്ലായിടത്തും പകർച്ചവ്യാധിഭീഷണി ഉണ്ടാകാറുണ്ട്. ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും വെള്ളക്കെട്ടും മലിനീകരണവും തന്നെയാണു മുഖ്യകാരണം. അല്ലെങ്കിൽത്തന്നെ, ഓരോ മഴക്കാലത്തും ചെറുതും വലുതുമായി എത്രയോ രോഗങ്ങളുടെ വലയിലാവാറുണ്ട് കേരളം. ഇപ്പോഴത്തെ സാഹചര്യത്തിലാകട്ടെ, ഗൗരവമേറിയ ആരോഗ്യപ്രശ്നങ്ങളാവും കേരളം നേരിടേണ്ടിവരികയെന്നാണ് ആശങ്ക. വയറിളക്കം, ഛർദി, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്കു പുറമേ, എലിപ്പനിയും ഈ മലിനസാഹചര്യത്തിൽ നമുക്കു മുന്നിൽ ഭീഷണിയായി നിൽപ്പുറപ്പിച്ചിട്ടുണ്ട്. കഴി‍ഞ്ഞ പ്രളയകാലത്ത് എത്രയോ ദുരിതബാധിതരെയും ആ മേഖലകളിൽ ശുചീകരണത്തിനു പോയ ചിലരെയും എലിപ്പനി ബാധിച്ചിരുന്നു. അന്നു മലിനജലത്തിൽ നിന്നാണ് എലിപ്പനി പകർന്നതെന്നു സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരുന്നു. മാലിന്യം നിറഞ്ഞ പ്രളയജലവുമായി സമ്പർക്കത്തിലുള്ളവർക്ക് എലിപ്പനി പിടിപെടാനുള്ള സാധ്യത കൂടുതലാണ്. എലിപ്പനി പ്രതിരോധ മരുന്നായ ‘ഡോക്സിസൈക്ലിൻ’ ഒരു ഡോസ് കഴിച്ചാൽ ഒരാഴ്ചത്തേക്കു സംരക്ഷണം കിട്ടും. കൃത്യമായ നിർദേശപ്രകാരം, നിർദിഷ്ട അളവിലും സമയത്തുമാണു മരുന്നു കഴിക്കേണ്ടത്. സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴിയും ആരോഗ്യപ്രവർത്തകർ വഴിയും ഈ ഗുളിക സൗജന്യമായി ലഭിക്കും. വ്യക്തിശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ ഉണ്ടാവേണ്ട വേളയാണിത്. കുടിക്കുന്ന വെള്ളം, ആഹാരം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. പ്രളയബാധിത മേഖലയിലുള്ളവരും ഏതെങ്കിലും വിധത്തിൽ ഈ മേഖലകളോടു ബന്ധപ്പെട്ടവരും ജാഗ്രത പുലർത്തിയേതീരൂ. ചില മേഖലകളിലുള്ള ദുരിതാശ്വാസ ക്യാംപുകൾ ഇനിയുമേറെ ദിവസങ്ങളിൽ പ്രവർത്തിക്കേണ്ടതായിവരുമെന്നിരിക്കെ, ക്യാംപുകളിലെ രോഗപ്രതിരോധവും പരമപ്രധാനമാണ്. ദുരിതാശ്വാസ ക്യാംപുകളിൽനിന്നു മടങ്ങിത്തുടങ്ങുന്നവരുടെ മുന്നിൽ വീടും പരിസരവും കടുത്ത ആശങ്കയായി നിൽക്കുകയാണ്. വീടുകളിൽ അടിഞ്ഞുകൂടിയ ചെളിയും മണലും മാലിന്യവുമൊക്കെ നീക്കി വാസയോഗ്യമാക്കുന്നതു വൻപ്രശ്നംതന്നെ. മലിനമായ വീട്ടകവും ശുചിമുറികളും കിണറുമൊക്കെ ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്നതുപോലെ ശുദ്ധീകരിച്ചേതീരൂ. വീടുകൾ വൃത്തിയാക്കി, വാസയോഗ്യമാക്കി, അണുവിമുക്തമാക്കിയുള്ള പുനഃപ്രവേശത്തിന് എല്ലാവരും സന്നദ്ധമാകണം. സെപ്റ്റിക് ടാങ്കുകളിലെയും ഓടകളിലെയും മാലിന്യം ജലസ്രോതസ്സുകളിൽ കടന്നതിനാൽ അതീവശ്രദ്ധ ഉണ്ടാവേണ്ടതുണ്ട്. പ്രളയശേഷമുള്ള വൃത്തിയാക്കലിനൊപ്പം, വെള്ളക്കെട്ടിൽ അധികം നിൽക്കാതിരിക്കാനും മുറിവുകളിൽ മലിനജലം പറ്റുന്നതു തടയാനും കരുതൽ വേണം. ഈ ദിവസങ്ങളിൽ പ്രളയജലത്തിൽ മുങ്ങിയ കിണറുകൾ ശാസ്ത്രീയമായി ശുദ്ധീകരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ആരോഗ്യ പ്രവർത്തകരിൽനിന്നു ലഭിക്കും. ഈ നിർദേശങ്ങൾ പ്രകാരം ശുദ്ധീകരിച്ചശേഷം മാത്രമേ കിണറുകളിലെ വെള്ളം ഉപയോഗിക്കാവൂ. മലിനജലത്തിൽ മുങ്ങാത്ത കിണറുകൾ ഉപയോഗിച്ചു തുടങ്ങുന്നതിനു മുൻപ് ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം സൂപ്പർ ക്ലോറിനേഷൻ നടത്തേണ്ടതുണ്ട്. വെള്ളപ്പൊക്കത്തിനു ശേഷമുള്ള വെള്ളം അതീവ മലിനമായതുകൊണ്ട്, സാധാരണ ക്ലോറിനേഷൻ നടത്താൻവേണ്ട ബ്ലീച്ചിങ് പൗഡറിന്റെ ഇരട്ടി ഉപയോഗിച്ചുള്ളതാണ് സൂപ്പർ ക്ലോറിനേഷൻ. ഈ ജലദുരിതകാലത്തെ ടൺകണക്കിനു മാലിന്യങ്ങളുടെ നിർമാർജനവും സംസ്കരണവും മറ്റൊരു ഗുരുതര പ്രതിസന്ധിയായി നമുക്കു മുന്നിലുണ്ട്. ഇനി, മാലിന്യം വഴി രോഗങ്ങളുടെ പ്രളയംകൂടി കേരളത്തിനു താങ്ങാനാവില്ലെന്നിരിക്കെ, സന്നദ്ധ പ്രവർത്തനത്തിലൂടെയും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലൂടെയും മാലിന്യനിർമാർജനവും സംസ്കരണവും നാം സാധിച്ചെടുത്തേ തീരൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com