ADVERTISEMENT

കേരളത്തിൽ ലക്ഷക്കണക്കിനുപേരെ ബാധിച്ച വൻ പ്രകൃതിദുരന്തത്തെ ആകാവുന്ന വിധത്തിലൊക്കെ നേരിടുകയാണു സർക്കാർ സംവിധാനങ്ങളും പൊതുസമൂഹവും. സങ്കീർണമായ രക്ഷാപ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാനുള്ള സമർപ്പിതമനസ്സുമായി എത്രയോ പേർ ദുരന്തമുഖങ്ങളിൽ രാപകലില്ലാതെ ജോലി ചെയ്യുമ്പോൾ ആ കഠിനദൗത്യങ്ങൾക്കു വിഘാതമുണ്ടാക്കുന്ന ഒന്നും ഉണ്ടായിക്കൂടാത്തതാണ്. പക്ഷേ, നിർഭാഗ്യവശാൽ ചിലയിടത്തെങ്കിലും അങ്ങനെയല്ല സംഭവിക്കുന്നത്. 

ദുരന്തഭൂമികളിലേക്കു വിനോദസഞ്ചാരികളുടെ മനസ്സുമായി കാഴ്ച കാണാൻ പോകുന്നവരുടെ തിക്കും തിരക്കും ബന്ധപ്പെട്ടവർക്കു ബുദ്ധിമുട്ടാവുന്നുണ്ട്. നിലമ്പൂരിലെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഇടയ്ക്കിടെ ഇതു സംഭവിക്കുന്നു. ഇതിനിടയിൽ, രക്ഷാ – ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ശോഭ കുറയ്ക്കാൻ സമൂഹമാധ്യമങ്ങളിലൂടെയുള്ള കുപ്രചാരണവും തകൃതിയായി നടക്കുന്നുണ്ട്. 

ആയിരക്കണക്കിനാളുകളാണു ദിവസവും കവളപ്പാറയിൽ എത്തുന്നത്. ഇവരുടെ വാഹനങ്ങൾ പാർക്ക് ചെയ്തു ഗതാഗതം മുടക്കുന്നതിനാൽ ആംബുലൻസുകളും രക്ഷാ ഉപകരണങ്ങളും വേണ്ട സമയത്ത് എത്തിക്കാനാവുന്നില്ല. രക്ഷാപ്രവർത്തനത്തിനു വിനിയോഗിക്കേണ്ട പൊലീസുകാരെ ആളുകളെ നിയന്ത്രിക്കുന്നതിനു മാത്രമായി ചുമതലപ്പെടുത്തേണ്ട അവസ്ഥയുമുണ്ട്. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും സൈനികരും  അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസുമാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്. പരിശീലനം സിദ്ധിച്ച വൊളന്റിയർമാരും ഇവിടെയുണ്ട്. 30 അടി ഉയരത്തിൽ മണ്ണു വന്നടിഞ്ഞ് ചതുപ്പുപോലെയായ പ്രദേശത്ത് പരിശീലനം സിദ്ധിച്ചവർക്കു മാത്രമേ രക്ഷാപ്രവർത്തനം നടത്താനാവൂ. 

ദുരന്തത്തിൽപെട്ട പുത്തുമല കാണാനും ആളുകൾ വാഹനങ്ങളിൽ കൂട്ടമായെത്തുകയാണ്. സമാനമായ ബുദ്ധിമുട്ടുകൾ തന്നെയാണ് ഈ ദുരന്തഭൂമിയിലും ഇത്തരക്കാർ ഉണ്ടാക്കുന്നത്. ഏറെ വീതികുറ‍ഞ്ഞ റോഡായതിനാൽ കാഴ്ചക്കാരുടെ വാഹനങ്ങൾ കൂടിയെത്തുമ്പോൾ പലപ്പോഴും തിരച്ചിൽ സ്തംഭിക്കുന്ന അവസ്ഥ ഉണ്ടാകുന്നു. 

സമൂഹമാധ്യമ കുപ്രചാരണങ്ങൾ സകല പരിധിയും ലംഘിക്കുന്നതാണ് ഈ ദുരന്തകാലത്തു കാണാൻ കഴിഞ്ഞത്. നമ്മളിൽ ചിലർ അപ്രതീക്ഷിതമായ ദുരന്തത്തിൽ വീണുപോകുമ്പോൾ നാടൊട്ടാകെ അവർക്കു കൈത്താങ്ങായി മാറുന്നതിനിടെയാണ് കുപ്രചാരണങ്ങളിലൂടെയുള്ള ചിലരുടെ ആഘോഷം. രാഷ്ട്രീയം, മതം, നാട് തുടങ്ങി പല കാര്യങ്ങളിലും നിന്ദ്യമായ ഇടപെടലുകളുണ്ടായി. തെറ്റായ വിവരങ്ങളുടെ പ്രചാരണം രക്ഷാപ്രവർത്തനത്തെയും ജനങ്ങൾ ഉചിതമായ തീരുമാനമെടുക്കുന്നതിനെയും ബാധിക്കുന്നുവെന്നതിൽ സംശയമില്ല. നാട് വലിയ ദുരന്തമുഖങ്ങളിൽ അകപ്പെടുമ്പോൾ കുപ്രചാരണങ്ങളിൽ മുഴുകുന്നതു നല്ല പ്രവണതയല്ല. 

സുരക്ഷിതമായ പ്രദേശങ്ങളിൽ ഉരുൾപൊട്ടലുണ്ടായെന്നും എല്ലാ ഡാമുകളും തുറന്നുവിടുമെന്നും പെട്രോളിനും ഡീസലിനും കടുത്ത ക്ഷാമം ഉണ്ടാകുമെന്നുമൊക്കെ വ്യാജപ്രചാരണം നടന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെക്കുറിച്ചു വ്യാപകവും സംഘടിതവുമായ കുപ്രചാരണമാണുണ്ടായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ തട്ടിപ്പിനും ശ്രമമുണ്ടായി. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിലൂടെ വ്യാജവിവരങ്ങൾ പ്രചരിപ്പിച്ചതിന് ഒട്ടേറെ കേസുകൾ ഇതിനകം റജിസ്റ്റർ ചെയ്തുകഴിഞ്ഞു. 

നാടിനെ നടക്കുന്ന ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കു സന്മനസ്സോടെ സ്വയം സന്നദ്ധരാവുന്നതു ശ്ലാഘനീയമാണ്. സാമൂഹിക പ്രതിബദ്ധതയുടെയും സഹജീവിസ്നേഹത്തിന്റെയും മാനിക്കപ്പെടേണ്ട അടയാളവുമാണത്. പക്ഷേ, അങ്ങനെയല്ലാതെ, അറിഞ്ഞുകൊണ്ടല്ലെങ്കിലും അനാവശ്യമായി ദുരന്തഭൂമികളിലെത്തി  രക്ഷാദൗത്യത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നതിൽ ന്യായീകരണമില്ല. മൊബൈൽ ഫോണിൽ ദുരന്തപ്രദേശങ്ങളിലെ കാഴ്ചകൾ പകർത്താനും സമൂഹമാധ്യമങ്ങളിൽ തത്സമയ ദൃശ്യം അവതരിപ്പിക്കാനും ചിലർ ശ്രമിക്കുന്നതായും കണ്ടു. ഇത്തരം സാഹചര്യങ്ങൾ നിയമംകൊണ്ടു നേരിടാനാവാത്തതാണ്. ഇതു കേരളീയ മനഃസാക്ഷിയുടെ പ്രശ്‌നമായതുകൊണ്ട്, പരിഹാരത്തിനുള്ള വഴി ഉണ്ടാകേണ്ടതും നമ്മുടെയെല്ലാം ഹൃദയത്തിൽനിന്നു തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com