ADVERTISEMENT

രാ ജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയും വളർച്ചനിരക്ക് നിരക്ക് 5 ശതമാനത്തിലേക്ക് താഴുകയും ചെയ്ത സമയത്താണ് കേന്ദ്രസർക്കാർ ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാർ ഇന്ന് കരിദിനം പ്രഖ്യാപിച്ച് എതിർപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. വൻകിട വ്യവസായികൾ ലയനം സ്വാഗതം ചെയ്യുമ്പോൾ ചെറുകിട വ്യവസായികളും വ്യാപാരികളും ഇടപാടുകാരും ആശങ്കയിലാണ്.

ചൈനയോട് മത്സരിക്കുമ്പോൾ

മുൻ ധനമന്ത്രി അരുൺ ജയ്റ്റ്ലി ബാങ്കുകളുടെ ലയനത്തിനു വേണ്ടി നിരന്തരം വാദിച്ചിരുന്നു. അദ്ദേഹമാണ് ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും ദേനാ ബാങ്കും തമ്മിലുള്ള ലയനത്തിന് മുൻകൈയെടുത്തത്. ഇന്ത്യക്കു വേണ്ടത് ശക്തമായ ബാങ്കുകളാണ്, അല്ലാതെ ദുർബലമായ ഒട്ടേറെ ബാങ്കുകളല്ല എന്നായിരുന്നു ജയ്റ്റ്ലി പറഞ്ഞിരുന്നത്.

ഇന്ത്യയിൽ വൻകിട ബാങ്കുകൾ ഇല്ല എന്നു തന്നെ പറയേണ്ടി വരും. ലോകത്തെ ഏറ്റവും വലിയ 50 ബാങ്കുകൾ എടുത്താൽ ഇന്ത്യയിൽനിന്ന് ഒന്നുമില്ല; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പോലും. ഇതേ സമയം ആദ്യ 4 വലിയ ബാങ്കുകൾ ചൈനയിൽ നിന്നാണ്.

ഇടപാടുകാർക്ക് നഷ്ടമാകുമോ?

ബാങ്ക് ലയനം പലപ്പോഴും സന്തോഷകരമല്ല എന്ന് ജീവനക്കാരും ഇടപാടുകാരും അനുഭവത്തിൽനിന്ന് പറയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ആയിരുന്നപ്പോൾ ഇടപാടുകാർക്കു ലഭിച്ചിരുന്ന സേവനം എസ്ബിഐയിൽ ലയിപ്പിച്ച ശേഷം ലഭിക്കുന്നില്ല. ഇടപാടുകാരുടെ എണ്ണം കൂടിയതോടെ നല്ല സേവനം നൽകാൻ ജീവനക്കാർക്കും കഴിയുന്നില്ല. ലയിച്ച എല്ലാ ബാങ്കുകൾക്കും ഈ പ്രശ്നമുണ്ട്.

വ്യവസായികൾക്കിഷ്ടം വലിയ ബാങ്കുകൾ

ബാങ്കുകളുടെ ലയനം ആവശ്യമാണെന്നും വൈകിയെന്നും വൻകിട വ്യവസായികൾ പറയും. കാരണം വായ്പ പലിശ നിരക്ക് ഏറ്റവും കാര്യക്ഷമമായി ലഭിക്കുക ബാങ്കുകൾ വലുതാകുമ്പോഴാണ്. ജീവനക്കാരുടെ കാര്യ ക്ഷമതയും വർധിക്കും.

ബാങ്കുകളുടെ പ്രവർത്തന രീതി അതിവേഗം മാറ്റങ്ങൾക്കു വിധേയമാവുകയാണ്. ഡിജിറ്റൽ ബാങ്കിങ് പ്രോത്സാഹിപ്പിക്കുക സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. സാങ്കേതിക വിദ്യയുടെ വളർച്ച പൂർണമായും പ്രയോജനപ്പെടുത്താൻ വലിയ ബാങ്കുകളാണ് നല്ലതെന്നും അഭിപ്രായമുണ്ട്.

ഗ്രാമങ്ങളോട്   അലർജി

ഇന്ത്യയിൽ ഇപ്പോഴും ജനസംഖ്യയുടെ മഹാഭൂരിപക്ഷം ബാങ്കിങ് പരിധിക്കു പുറത്താണ്. പല ഗ്രാമങ്ങളിലും ബാങ്കുകളില്ല. വൻകിട ബാങ്കുകൾക്ക് ഈ ഗ്രാമീണ മേഖലയോട് താൽപര്യം കുറവാണ്. അതിന് പ്രാദേശിക ബാങ്കുകളും സഹകരണ ബാങ്കുകളും തന്നെയാണ് നല്ലത്.

സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന സമയത്ത് ബാങ്ക് ലയനം സഹായം ചെയ്യുമോ എന്ന സംശയവും നിലനിൽക്കുന്നു. എന്നാൽ ഇപ്പോൾ അനുഭവപ്പെടുന്ന മാന്ദ്യം താൽക്കാലികമാണെന്നും അടിസ്ഥാനപരമല്ലെന്നുമാണു റിസർവ് ബാങ്കിന്റെ റിപ്പോർട്ട്.

മാറ്റങ്ങൾ കൊണ്ടുവന്ന വനിതാ മന്ത്രിമാർ!

1969ലാണ് രാജ്യത്ത് ബാങ്ക് ദേശസാൽക്കരണം നടപ്പാക്കിയത്. ധനവകുപ്പു കൂടി ഭരിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അന്ന് ഈ നടപടി പ്രഖ്യാപിച്ചപ്പോൾ വ്യാപകമായ എതിർപ്പുണ്ടായി. ഇന്ദിരയാണ് കേന്ദ്ര ധനകാര്യ മന്ത്രി പദം കൈകാര്യം ചെയ്ത ആദ്യ വനിത. 50 വർഷത്തിനു ശേഷം ഇപ്പോൾ 10 ബാങ്കുകളെ ഒറ്റയടിക്ക് ലയിപ്പിച്ച് നാലാക്കി കുറക്കുന്നതു രണ്ടാമത്തെ വനിതാ ധനമന്ത്രിയാണെന്നതു കൗതുകം!

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com