ഓണത്തപ്പനും ഡിജിപിയും
Mail This Article
ഓണത്തപ്പനാണോ വലുത്; അതോ ഡിജിപിയോ?അടുത്തയാഴ്ച മഹാബലിത്തമ്പുരാൻ പാതാളത്തിന്റെ പടി കയറി വരുന്നതിനു മുൻപ് ഉത്തരം കിട്ടേണ്ട അടിയന്തര ചോദ്യമാണ്. കടുകട്ടിയായ ഒരു നിയമപ്രശ്നം പരിഹരിക്കാൻ ഈ ചോദ്യത്തിന് ഉത്തരം കിട്ടിയേ തീരൂ.
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ ഡിജിപി പെരുമാറുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നൊരു പൗരൻ പറഞ്ഞതോടെ ഡിജിപി ലോക്നാഥ് ബെഹ്റയുടെ മാനം ഇടിഞ്ഞുവീണെന്നു ബോധ്യപ്പെട്ട ബഹു കേരള സർക്കാർ, മേൽപ്പടി മുല്ലപ്പള്ളിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ബെഹ്റയെ അനുവദിച്ചിരിക്കുകയാണ്.
ആദർശശാലികളായ ബ്രാഞ്ച് സെക്രട്ടറിമാരെ അപമാനിക്കുന്ന പ്രോസിക്യൂഷൻ അനുമതിയുടെ ഗുട്ടൻസ് സർക്കാരിനോ ഡിജിപിക്കോ മനസ്സിലായില്ലെങ്കിൽ അതു പാർട്ടിയും സർക്കാരും തമ്മിലുള്ള പ്രശ്നമാണ്. നമ്മുടെ പ്രശ്നം പക്ഷേ, ഓണത്തപ്പനാണ്.
ഓണത്തപ്പാ കുടവയറാ എന്നു പാടിപ്പാടി മലയാളി ഓണമാഘോഷിക്കാൻ തുടങ്ങിയിട്ട് ഒരുപാടു കാലമായി. കുടവയറാ എന്നു വിളിക്കുന്നത് ആദരണീയനായ ഓണത്തപ്പനെ അപമാനിക്കലല്ലേ?
‘സിപിഎം ബ്രാഞ്ച് സെക്രട്ടറിയെപ്പോലെ’ എന്ന ഉപമാലങ്കാരത്തിൽ മാനമിടിഞ്ഞു വീണെങ്കിൽ കുടവയറാ, കുടവയറാ എന്ന് ആവർത്തിച്ചാവർത്തിച്ചു വിളിക്കുന്നതിലെ അപമാനം ഏഴാം മാനത്തിനുമപ്പുറമല്ലേ?
ഓണത്തപ്പനെ ഇങ്ങനെ അപമാനിക്കാൻ ആർക്കാണവകാശം? ഗദ്യത്തിലും പദ്യത്തിലും കുടവയറാ എന്നു വിളിച്ചവഹേളിക്കുന്നവർക്കെതിരെ മാനനഷ്ടത്തിനു കേസ് കൊടുക്കാൻ അപ്പുക്കുട്ടന് ഒരു സർക്കാരിന്റെയും അനുമതി വേണ്ട. സർക്കാർ ചെലവിൽ ഓണം ആഘോഷിച്ച് ഈ അപമാനത്തിനു കൂട്ടുനിൽക്കുന്ന കേരള സർക്കാരിനെതിരെ കൂടി കേസ് കൊടുക്കേണ്ടതാണ്.
അതിനു മുൻപ് മാനത്തുനോക്കി സർക്കാർ ഉത്തരം പറയേണ്ടതുണ്ട്: ഓണത്തപ്പന്റെ മാനത്തെക്കാൾ വലുതാണോ ഡിജിപിയുടെ മാനം?