ADVERTISEMENT

ഗാന്ധി നൽകിയ സന്ദേശങ്ങളിലാണ് ഇന്നും ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. രോഹിൻഗ്യൻ അഭയാർഥി പ്രശ്നവും അസമിലെ പൗരത്വ പ്രശ്നവും ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ എങ്ങനെയാകും പരിഹരിക്കുക എന്നത് ആലോചനാമൃതമാണ്.

സ്വന്തം ജീവിതത്തെ സന്ദേശമാക്കുകയും മറുവശത്ത് ആ സന്ദേശത്തെ സ്വന്തം ജീവിതമാക്കുകയും ചെയ്‌ത അദ്ഭുത പ്രതിഭാസമാണ് ഗാന്ധിജി. ഒരർഥത്തിൽ, അദ്ദേഹത്തിന്റെ മരണം പോലും ഒരു വലിയ സന്ദേശമായിരുന്നു. ഈ വിധം ഗാന്ധിജി നൽകിയ സന്ദേശങ്ങളിലാണ് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് – സമാധാനത്തിനു വേണ്ടി; അനീതിക്കെതിരെ പോരാടാൻ; പരസ്‌പര സഹവർത്തിത്വത്തോടെ ജീവിക്കാൻ; എന്തിനേറെ, പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കു പരിഹാരം കാണാൻ പോലും.

വസ്‌ത്രവും ചർക്കയും 

ഗാന്ധിജിക്ക് വസ്‌ത്രം തന്നെ ഒരു രാഷ്‌ട്രീയ സന്ദേശമായിരുന്നു; ലോകത്തെ മുഴുവൻ ദരിദ്ര ജനവിഭാഗങ്ങളുടെ ജീവിതത്തിന്റെ അടയാളം. ഒരുവേള, വസ്‌ത്രത്തിലൂടെ അദ്ദേഹം അവരെ പ്രതിനിധീകരിക്കുകയായിരുന്നു. അല്ലെങ്കിൽ, അവരെ ലോകത്തിനു മുന്നിൽ പുനഃപ്രതിഷ്‌ഠിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആശ്രമത്തിലെ ഏറ്റവും സുപ്രധാന  പ്രവൃത്തി  നൂൽനൂൽപ് ആയിരുന്നല്ലോ. ചർക്കയെ അദ്ദേഹം, തത്വദീക്ഷയില്ലാത്ത നാഗരികതയ്‌ക്കും ബ്രിട്ടിഷ് അധികാരത്തിനും എതിരെയുള്ള പ്രതിരോധമായാണ് അവതരിപ്പിച്ചത്. ഇതിലൂടെ ബ്രിട്ടിഷുകാരെ പുറത്താക്കാൻ നമുക്കു കഴിഞ്ഞെങ്കിലും, ഗാന്ധിജി തുറന്നെതിർത്ത നാഗരികത വിശ്വരൂപം പൂണ്ടു നിൽക്കുന്നു. മൂല്യങ്ങളുടെ സ്ഥാനത്ത് മുതലിനെ പ്രതിഷ്‌ഠിക്കുകയും ഉപഭോഗസംസ്കാരത്തിൽ അഭിരമിക്കുകയും ചെയ്യുന്ന സമൂഹവും ലക്കും ലഗാനുമില്ലാത്ത വികസനം ഉളവാക്കുന്ന പരിസ്ഥിതിപ്രശ്‌നങ്ങളുമാണ് നമുക്കു മുന്നിൽ. ഇവയുടെ ഇരട്ട സന്തതികളാണ് സാമൂഹിക സംഘർഷങ്ങളും അഭയാർഥികളും. 

ഐക്യരാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് 2.5 കോടി ആളുകളാണ് സാമൂഹിക, മത, വംശീയ സംഘർഷങ്ങളുടെ ഇരകൾ. ദീർഘവീക്ഷണമില്ലാത്ത വികസനവും കാലാവസ്ഥാവ്യതിയാനവും മൂലം പ്രതിവർഷം കുടിയിറക്കപ്പെടുന്നവർ 4.5 കോടിയാണ്. ഇതിൽ ഒരു കോടി ആളുകൾ സ്വന്തമായി രാജ്യമില്ലാത്തവരുമാണ്. ഗാന്ധിജി ഉപേക്ഷിച്ചുപോയ ലോകത്തിന്റെ വർത്തമാനകാല അവസ്ഥയാണിത്.

അനുരഞ്ജനത്തിന്റെ മാർഗം 

‌മുകളിൽ പറഞ്ഞതിൽ മത – വംശീയ സംഘർഷങ്ങൾക്കുള്ള പരിഹാരമാർഗം ഗാന്ധിയൻ തത്വചിന്തയിൽ നമുക്കു കാണാനാവും. സംഭാഷണങ്ങളുടെയും അനുരഞ്ജനത്തിന്റെയും രാഷ്‌ട്രീയത്തിലൂടെ ജനങ്ങളെ ഒരുമിച്ചു നിർത്താനാണു ഗാന്ധിജി പരിശ്രമിച്ചിരുന്നതെന്ന കാര്യം സ്‌മരണീയമാണ്. അമേരിക്കൻ മാധ്യമപ്രവർത്തകൻ ജോൺ ഗുന്തർ ഇതെക്കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്: ‘ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രദ്ധേയമായ വസ്തുത, രാഷ്‌ട്രീയത്തിലും സാമൂഹികജീവിതത്തിലും അദ്ദേഹം വിട്ടുവീഴ്‌ചയ്‌ക്കു നൽകിയ ഊന്നലാണ്. കഴിഞ്ഞതിനെ കഴിഞ്ഞതായി കാണാനും അനുരഞ്ജനത്തിന്റെ ഭാഷയിൽ പ്രതിയോഗികളുമായി സഹകരിക്കാനും അദ്ദേഹം മടിച്ചിരുന്നില്ല’. 

ബഹുസ്വരതയാണ് മാനവസംസ്കാരത്തിന്റെ സ്ഥായീഭാവമെന്നും തന്മൂലം, വ്യത്യസ്ത മതവും സംസ്കാരവും വംശീയതയും ഉള്ളവർ അനുരഞ്ജനത്തിൽ കഴിയണമെന്നുമാണു ഗാന്ധിജി ആവശ്യപ്പെട്ടത്. മതങ്ങളെക്കുറിച്ചു  പറയുന്നിടത്ത് ഇത് അദ്ദേഹം വിശദീകരിക്കുന്നുണ്ട്: ‘ഈ ലോകത്തുള്ള എല്ലാവർക്കും ഒരു മതത്തിലും ഒരു ദൈവത്തിലും വിശ്വസിച്ചും ഒരേ ജീവിതവീക്ഷണം പുലർത്തിയും ജീവിക്കുക എന്നത് അസാധ്യമായ കാര്യംതന്നെ. ഒരേ മതത്തിൽ വിശ്വസിക്കുമ്പോൾ പോലും നാം ഒന്നാവുന്നില്ലല്ലോ? നമ്മുടെ സംസ്കാരത്തിലും ജീവിതത്തിലുമൊക്കെ നാം വ്യത്യസ്തത പുലർത്തുന്നു’.       

എൽസാൽവദോർ, യെമൻ, ഗ്വാട്ടിമാല,‌കോംഗോ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നടക്കുന്ന വംശീയ കലാപങ്ങൾക്ക് ഇതല്ലാതെ മറ്റെന്തു പരിഹാരമാർഗമാണുള്ളത്? രോഹിൻഗ്യൻ അഭയാർഥി പ്രശ്നവും അസമിലെ പൗരത്വ പ്രശ്നവും ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ഏതു വിധമാവും പരിഹരിക്കുക എന്ന കാര്യവും ആലോചനാമൃതമാണ്.

പ്രതിരോധത്തിന്റെ രാഷ്‌ട്രീയം, സമൂഹനിർമാണം 

ഭരണകൂടത്തിന്റെ ദുഷ്‌ചെയ്‌തികളെ എതിർക്കാൻ അദ്ദേഹം അമാന്തിച്ചില്ല. തത്വദീക്ഷയില്ലാത്ത അധികാരപ്രയോഗത്തെ അദ്ദേഹം അഹിംസയിൽ ഊന്നിനിന്ന് എതിർത്തു. ഗാന്ധിജി ലോകത്തിനു നൽകിയ ഏറ്റവും വിലപ്പെട്ട സംഭാവനയും മറ്റൊന്നല്ല. അദ്ദേഹത്തിനു ശേഷം പലരും ഈ ഉപായം പരീക്ഷിച്ചു നോക്കിയിട്ടുമുണ്ട്. മാർട്ടിൻ ലൂഥർ കിങ്ങും വക്ലാവ് ഹാവലും നെൽസൻ മണ്ടേലയുമൊക്കെ ഈ അർഥത്തിൽ അദ്ദേഹത്തിന്റെ പിൻഗാമികളാണ്.

താലിബാനിസത്തിനെതിരെയും സ്‌ത്രീകളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയും പൊരുതുന്ന മലാല യൂസഫ്സായി പോലും ഗാന്ധിജിയുടെ പുത്തൻ പതിപ്പാണ്. അതുപോലെ തന്നെ, അറബ് വസന്തത്തിലും മുല്ലപ്പൂ വിപ്ലവത്തിലും വോൾസ്ട്രീറ്റ് കയ്യടക്കൽ സമരത്തിലും ഗാന്ധിയൻ സ്വാധീനം നിഴലിക്കുന്നു.

ദരിദ്രജനങ്ങളുടെ ഇടയിൽ അദ്ദേഹം നടത്തിയ സാമൂഹിക പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണ്. അധികാര ദുരുപയോഗത്തിനെതിരെയുള്ള പ്രതിരോധവും സമൂഹനിർമാണ പ്രവർത്തനവും അദ്ദേഹം സ്വന്തം രാഷ്‌ട്രീയത്തിൽ സമന്വയിപ്പിച്ചു എന്നു സാരം. സി.എഫ്.ആൻഡ്രൂസ് പറഞ്ഞതാണു വാസ്തവം: ലോകജനതയുടെ മേൽ ഇത്രയധികം ‘അധികാരം’ ഉണ്ടായിരുന്ന മറ്റൊരാളും ഉണ്ടായിട്ടില്ല. ഇത് അംഗീകരിക്കാത്തവർ ബാലറ്റ്‌ പെട്ടിയുടെയും യുദ്ധക്കളത്തിന്റെയും അധികാരത്തിൽ വിശ്വസിക്കുന്നവരാണ്. 

(രാഷ്ട്രീയ നിരീക്ഷകനും കേരള സർവകലാശാലയുടെ മുൻ പ്രോ വൈസ് ചാൻസലറുമാണ് ലേഖകൻ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com