ADVERTISEMENT

തല്ലിക്കൊല തടയാൻ സത്വര നടപടികളെടുക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു തുറന്ന കത്തെഴുതിയ 49 ഇന്ത്യൻ കലാകാരന്മാർക്കും ബുദ്ധിജീവികൾക്കുമെതിരെ പൊലീസ് കേസെടുത്തെന്ന വാർത്ത, ഇന്ത്യൻ ജനാധിപത്യവും നമ്മുടെ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന സ്വാതന്ത്ര്യങ്ങളും അപകടത്തിലാണോ എന്ന ആശങ്ക ഉയർത്തുന്നു. അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, അപർണ സെൻ, കൊങ്കണ സെൻ ശർമ, മണിരത്നം, അനുരാഗ് കശ്യപ്, ശുഭ മുദ്ഗൽ, രാമചന്ദ്ര ഗുഹ തുടങ്ങി ഇന്ത്യൻ കലയ്ക്കും പൊതുജീവിതത്തിനും അനുപമമായ സംഭാവനകൾ നൽകിയ വ്യക്തികൾ പ്രധാനമന്ത്രിയോട് തികഞ്ഞ സുജനമര്യാദ പാലിച്ചു നടത്തിയ ഒരു തുറന്ന അഭ്യർഥനയ്ക്കെതിരെ രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തൽ, പൊതുജനശല്യം എന്നീ കുറ്റങ്ങൾ ചുമത്തി കേസ് എടുക്കാനുള്ള തീരുമാനം രാജ്യസ്നേഹികളെ ഞെട്ടിച്ചു.

ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച അഭിഭാഷകൻ സുധീർകുമാർ ഓജ ഇതിനു മുൻപ് മൻമോഹൻ സിങ്, അരവിന്ദ് കേജ്‌രിവാൾ, അണ്ണാ ഹസാരെ, ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, കത്രീന കൈഫ്‌, സച്ചിൻ തെൻഡുൽക്കർ തുടങ്ങിയവർക്കെതിരെയും ഇത്തരം പരാതികൾ ഉന്നയിച്ചിട്ടുള്ള ‘മഹാനാണ്’ എന്നതു ശരി; സുപ്രീംകോടതിയിൽ എത്തുംമുൻപെ പട്ന ഹൈക്കോടതി തന്നെ ഈ പരാതി അസംബന്ധമെന്നു കണ്ടു തള്ളുമെന്ന് അപർണ സെന്നിനെപ്പോലുള്ളവർ പ്രത്യാശിക്കുന്നുണ്ടെന്നതും ശരി; അതൊന്നും ഈ അവസ്ഥയുടെ ഗൗരവം കുറയ്ക്കുന്നില്ല.

കാരണം ഇത് ആദ്യമായി നടക്കുന്നതോ ഒറ്റപ്പെട്ടതോ ആയ സംഭവമല്ല തന്നെ. നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ, എം.എം. കൽബുറഗി, ഗൗരി ലങ്കേഷ് എന്നിവരെ കൊലപ്പെടുത്തിയത് ഓർമിക്കുക. മുസ്‌ലിംകളും ദലിതരും ആദിവാസികളും ഉൾപ്പെടെയുള്ളവരെ തല്ലിക്കൊല്ലുന്നതും സ്ത്രീകളും അവർണവിഭാഗങ്ങളും നേരിടുന്ന വർധിച്ച വിവേചനങ്ങളും പുതിയ കാര്യവുമല്ല.

എം.എഫ്.ഹുസൈൻ, നന്ദിത ബോസ്, ദീപ മേത്ത, യു.ആർ.അനന്തമൂർത്തി, ഗിരീഷ് കർണാട്, എം.ടി.വാസുദേവൻ നായർ, കമൽ, ആമിർ ഖാൻ, നസിറുദീൻ ഷാ, മല്ലിക സാരാഭായ്, ഹബീബ് തൻവീർ, ആനന്ദ് പട്‌വർധൻ, അരുന്ധതി റോയ്, റൊമില ഥാപ്പർ, അസീം ത്രിവേദി, ടീസ്ത സെതൽവാദ്, മേധ പട്കർ, ഇന്ദിരാ ജയ്സിങ്, ജ്യോത്സ്ന യാഗ്നിക്, റാണ അയ്യൂബ്, രവീഷ് കുമാർ തുടങ്ങി ഭിന്നമേഖലകളിൽപെട്ട പ്രമുഖ വ്യക്തികൾ നിരന്തരം അധിക്ഷേപങ്ങളും നിയമനടപടികളും നേരിടേണ്ടിവരുന്നു.

ഇതിനെല്ലാം പുറമേയാണു സ്വന്തം പ്രത്യയശാസ്ത്ര പ്രചാരണത്തിനായി, ജനങ്ങളുടെ നികുതിപ്പണം കൊണ്ടു നടത്തുന്ന വിവിധ പൊതു സാംസ്കാരിക സ്ഥാപനങ്ങൾ പിടിച്ചെടുത്തുള്ള ദുരുപയോഗം, പ്രതിപക്ഷ കക്ഷികൾക്കു പുറമേ സിവിൽ സർവീസിലും ജുഡീഷ്യറിയിലും ഉള്ളവർ ഉൾപ്പെടെയുള്ള സർക്കാർ വിമർശകരെപ്പോലും തിരഞ്ഞുപിടിച്ചുള്ള പ്രതികാരനടപടികൾ... ഇവയുടെയെല്ലാം പശ്ചാത്തലത്തിൽ വേണം ഈ നടപടിയെ കാണാൻ.

ഗോഡ്സെ പ്രകീർത്തകരും കുറ്റവാളികളുടെ സംരക്ഷകരായ ‘നിയമപാലകരും’ ജനവഞ്ചകരായ ഔഷധവ്യാപാരികളും തനി കൊലപാതകികളും സംരക്ഷിക്കപ്പെടുക മാത്രമല്ല, പലപ്പോഴും സ്ഥാനമാനങ്ങളാൽ ആദരിക്കപ്പെടുക പോലും ചെയ്യുന്നു. അപ്പോഴാണ്, ജനാധിപത്യപരമായ വിമർശനധർമം നിർവഹിക്കുകയും അധികാരത്തോടു സത്യം പറയാൻ ധൈര്യപ്പെടുകയും ചെയ്യുന്ന പ്രതിഭാശാലികൾ അപമാനിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ ജനാധിപത്യത്തിന്റെ എല്ലാ തൂണുകൾക്കും തുരുമ്പു പിടിച്ചിരിക്കുന്നു എന്ന് നാം തിരിച്ചറിയുക.

ഇന്നും ഇന്ത്യയിൽ ജനാധിപത്യം സുരക്ഷിതമാണ് എന്നു വാദിക്കുന്നവർ, സ്വാതന്ത്ര്യത്തിന്റെ ഈ ദുരവസ്ഥയ്ക്കെതിരെ പ്രതികരിക്കാത്തവർ, മൗനത്തിലൂടെ തങ്ങൾക്കു രക്ഷപ്പെടാനാകും എന്നു ധരിക്കുന്നവർ – അവരായിരിക്കും നാളെ ദേശദ്രോഹികളും ജനവഞ്ചകരുമായി തിരിച്ചറിയപ്പെടുക. നിതാന്തജാഗ്രത തന്നെയാണ് സ്വാതന്ത്ര്യത്തിന്റെ വില; അനുസ്യൂതമായ പ്രതിരോധം ജനാധിപത്യത്തിന്റെ യഥാർഥ ലക്ഷണവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com