ആവിഷ്കാര സ്വാതന്ത്ര്യം പ്ലസ്
Mail This Article
ചീത്ത വിളിക്കുന്നത് മഹാപരാധമാണെന്നാണ് നമ്മുടെ പരമ്പരാഗത വിചാരം. പണ്ടൊക്കെയാണെങ്കിൽ വഴിയിൽനിന്ന് വായിൽത്തോന്നിയതു പറയുന്നവരെ ഓടിച്ചിട്ടു പിടിക്കുന്നത് പൊലീസിന്റെ വിനോദമായിരുന്നു. അങ്ങനെ പിടിക്കപ്പെട്ടവരിൽനിന്നാണ് ഒന്നാംതരം ചീത്ത പറയാൻ പൊലീസ് പഠിച്ചിരുന്നതെന്നൊരു കഥയുണ്ട്.കാലംമാറി. പെരുവഴിയിൽനിന്ന് ആത്മഗതമായി ചീത്ത പറയുന്നവരെ പിടിക്കുന്നതൊന്നും ഇപ്പോൾ പൊലീസിന്റെ ജോലിയല്ല.
ഇപ്പോഴിതാ സുപ്രീം കോടതിയും പറയുന്നു: ഒരാൾ വെറുതേ ചീത്ത പറഞ്ഞതുകൊണ്ട് അതു കുറ്റകരമാവുന്നില്ല. കുറ്റമാകണമെങ്കിൽ ചീത്തവിളിക്കൊരു ദ്രോഹ സ്വഭാവം വേണം; അപകടകരമായ വിരട്ടലും പ്രകോപനവും അതിൽ ഉൾച്ചേർന്നിരിക്കണം.
ഒരു ദ്രോഹവുമുണ്ടാക്കാത്ത ചീത്തവിളികൊണ്ട് ഭാഷയും ഭാഷ വിളയാടുന്ന നാവും ചീത്തയാകുമെന്നല്ലാതെ മറ്റൊരപകടവും സംഭവിക്കുന്നില്ലെന്നു ന്യായം.
മുള്ളും മുനയുമില്ലാത്ത ചീത്തയ്ക്കു ശിക്ഷയുമില്ല. ഇൻഷുറൻസ് കമ്പനിയുടെ സർവേയർ ചീത്ത പറഞ്ഞു എന്നാരോപിച്ച് ഉത്തർപ്രദേശിലെ മഥുരയിൽ നിന്നൊരു ഫാക്ടറിയുടമ കോടതിയിലെത്തിയതിന്റെ തുടർച്ചയാണ് സുപ്രീം കോടതി വിധി. ഇൻഷുറൻസ് സർവേയറെ കോടതി കുറ്റവിമുക്തനാക്കി. വെറും ചീത്തവിളി ആവിഷ്കാര സ്വാതന്ത്ര്യത്തിൽ കവിഞ്ഞൊന്നുമല്ല എന്നു ഗുണപാഠം. ഒരുപക്ഷേ, വളഞ്ഞാണെങ്കിൽകൂടി ഭാഷ വളരുന്നു എന്നൊരു ന്യായവുമുണ്ടാവാം. എന്നാൽ, ആവിഷ്കാര സ്വാതന്ത്ര്യത്തിനു മറുപടിയായി ചുട്ട അടി കിട്ടിയാൽ എന്തു ചെയ്യണമെന്നുമാത്രം കോടതി പറഞ്ഞില്ല.