ADVERTISEMENT

ദാനധർമാദികൾ നടത്തുന്നവരെ കല്ലെറിയുന്നതു കലിയുഗത്തിന്റെ മാത്രം പ്രത്യേകതയാണ്. വല്ല ത്രേതായുഗമോ ദ്വാപരയുഗമോ ആയിരുന്നെങ്കിൽ അത്തരക്കാരെ തിരഞ്ഞുപിടിച്ച് ഉടലോടെ സ്വർഗത്തിൽ കൊണ്ടുപോകുമായിരുന്നു. മന്ത്രി കെ.ടി.ജലീൽ സായ്‌വ് തെറ്റായ യുഗത്തിൽ വന്നു പിറന്നുപോയ ശരിയായ മനുഷ്യനാണ്. അദ്ദേഹത്തിന്റെ പേരിൽ ആരോപണം ഉന്നയിക്കുന്നവരുടെ നാക്കു പുഴുത്തു പോകുകയും മൂക്ക് കോർക്കു കൊണ്ട് അടയുകയും ചെയ്യും. ഇതൊന്നും അദ്ദേഹത്തിന്റെ അനുയായികൾ ചെയ്യുന്നതല്ല. ദൈവനീതിക്കു ദാക്ഷിണ്യമില്ലാത്തിനാൽ സ്വയം സംഭവിക്കുന്നതാണ്.


ഒരു ബിടെക് വിദ്യാർഥി 55 പേപ്പറിൽ വിജയിക്കുന്നു. ഒരു പേപ്പറിൽ തോൽക്കുന്നു. ആ വിദ്യാർഥി മന്ത്രിക്ക് ഒരു നിവേദനം സമർപ്പിക്കുന്നു. വേണമെങ്കിൽ മന്ത്രിക്ക് ആ നിവേദനം സാങ്കേതികത്വത്തിന്റെ പേരുപറഞ്ഞ് ചവറ്റുകുട്ടയിൽ തള്ളാം. എന്നാൽ ജലീൽ സായ്‌വ് അങ്ങനെയല്ല. അദ്ദേഹത്തിനു ഭൂതദയ, സഹജീവി സ്നേഹം തുടങ്ങിയവ ജന്മസിദ്ധമാണ്. ദാനധർമാദികൾ ചെയ്യാതിരിക്കാൻ അദ്ദേഹത്തിന് ഒരിക്കലും കഴിയില്ല. ഇസ്‌ലാം മതവിശ്വാസ പ്രകാരം ആകെ മൊത്തം നീക്കിയിരിപ്പിന്റെ 2.5% സാധുക്കൾക്കു സക്കാത്ത് നൽകണമെന്നാണു വ്യവസ്ഥ. ജലീൽ സായ്‌വ് വിശ്വാസത്തിന്റെ പേരിൽ ഒരു വിട്ടുവീഴ്ചയും ചെയ്യുന്ന പ്രകൃതക്കാരനല്ല. അദ്ദേഹം വേണമെങ്കിൽ നീക്കിയിരിപ്പു മുഴുവൻ സക്കാത്ത് നൽകാൻ സന്നദ്ധനാണ്. അതാണ് എംജി സർവകലാശാലയിൽ സംഭവിച്ചത്. ഒരു പുഷ്പം ചോദിച്ചവർക്ക് ഒരു വസന്തം നൽകുന്നതാണ് അദ്ദേഹത്തിന്റെ ശൈലി.


അതിനെ ആരെങ്കിലും ചോദ്യം ചെയ്താൽ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാൻ ജലീൽ സായ്‌വിനു ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു മന്ത്രിക്കുള്ള അവകാശങ്ങൾ നിഷേധിക്കാൻ ഒരു പ്രതിപക്ഷ നേതാവിനും അവകാശമില്ല.
പോരാത്തതിന് ഈ പറയുന്ന പ്രതിപക്ഷ നേതാവ് ഡൽഹി ഷാജഹാൻ റോഡിലെ യുപിഎസ്‌‌സി ഓഫിസിനു മുന്നിൽ വി.പെരുമാൾ ചെട്ടി ആൻഡ് സൺസിന്റെ മഞ്ഞ നിറത്തിലുള്ള കൂട്ടുപെരുങ്കായ സഞ്ചിയുമായി നിൽക്കുന്നത് അദ്ദേഹം നേരിട്ടു കണ്ടതാണ്.

ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി വഴി നടത്തിയ അന്വേഷണത്തിൽ പ്രതിപക്ഷ നേതാവു പെരുങ്കായ സഞ്ചിയുമായി കാത്തുകെട്ടി നിന്നതു സിവിൽ സർവീസ് പരീക്ഷയുടെ അഭിമുഖത്തിനുള്ള മാർക്ക് സഞ്ചിയിൽ കെട്ടി ചെന്നിത്തലയിൽ എത്തിക്കാനാണെന്നാണു വിവരം കിട്ടിയത്. അല്ലാതെ അദ്ദേഹം വകതിരിവില്ലാതെ വിവരക്കേടു വിളിച്ചു പറയാറില്ല. ചരിത്രത്തിലാണ് അദ്ദേഹത്തിന്റെ പിഎച്ച്ഡി. മാർക്ക്ദാനത്തിന്റെ ചരിത്രത്തിലാണോ എന്ന് ഇപ്പോൾ ആർക്കും സംശയം തോന്നും.


പിന്നെ മറ്റൊരു പരാതി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഏതൊക്കെയോ മാർക്ക്ദാന അദാലത്തുകളിൽ പങ്കെടുത്തുവെന്നാണ്. മൂർത്തിയുടെ പ്രതിപുരുഷനാണു വെളിച്ചപ്പാട്. മന്ത്രിയില്ലെങ്കിൽ പിഎസിനെ മന്ത്രിയായിത്തന്നെ വേണം കണക്കാക്കാൻ. തെയ്യക്കാരൻ കൽപിക്കുന്നതു ദൈവത്തിന്റെ കൽപനയായല്ലേ ഭക്തർ കാണുന്നത്? അക്കാര്യത്തിൽ പദവിയും പത്രാസുമൊന്നും അവർ കണക്കാക്കാറില്ല. ജഡ്ജിക്ക് അസൗകര്യം വന്നാൽ ശിരസ്തദാർ തന്നെ ജഡ്ജി. അതുപോലെ എല്ലാ കാര്യത്തിനും മന്ത്രി വേണമെന്നു നിർബന്ധിക്കാനാവില്ല.

നിലമറന്ന് ‘യുവ’നേതാവ്

നവയൗവനം വന്നു നാൾതോറും വളർന്നു കൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണു കെ.സുധാകരൻ. പുരപ്പുറവും കഴിഞ്ഞ് ആകാശം തൊടാൻ മട്ടിൽ വളരുന്ന അദ്ദേഹത്തെക്കുറിച്ച് അദ്ദേഹത്തിന്റെ വീട്ടുകാർ തിന്ന തീയുടെ കണക്കെടുത്താൽ ദിവസം ഒരു കുറ്റി ഗ്യാസ് പോലും തികയാതെ വരും.
സ്വീറ്റ് സെവന്റി കടന്നപ്പോഴാണു സുധാകർജിക്കു വിഎസിന്റെ വയസ്സിനെപ്പറ്റി ഓർമ വന്നത്. 96ലും അണയാതെ ജ്വലിക്കുന്ന ജ്വാല കണ്ടപ്പോൾ സ്വന്തം വയസ്സും സോണിയാജിയുടെ വയസ്സുമെല്ലാം മറന്നുപോയി. 88ന്റെ നിറവിൽ അസമിൽ നിന്നു രാജസ്ഥാനിലേക്ക്  ഇറക്കുമതി ചെയ്ത മൻമോഹൻ സിങ്ങിനെ പാടേ മറന്നുപോയി. മെക്കിട്ടു കേറാൻ കിട്ടിയതു പാവം വിഎസ് മാത്രം. എന്നാൽ ചെട്ടിയെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കുമെന്ന മട്ടിൽ സുധാകർജിക്ക് ഉരുളയ്ക്കുപ്പേരി പോലെ വിഎസിന്റെ മറുപടി കിട്ടി. സുധാകർജിയുടെ തലമുടിയിലെ ഹെയർ ഡൈ ഇതുകേട്ട് ഉരുകിയൊലിച്ചെന്നാണു അദ്ദേഹത്തിന്റെ അടുപ്പക്കാർ പറയുന്നത്.

സ്റ്റോപ് പ്രസ്:
എംഎൽഎമാർ ചോദിക്കുന്ന പല ചോദ്യങ്ങൾക്കും നിയമസഭയിൽ ലഭ്യമാകുന്ന മറുപടി ‘വിവരം ശേഖരിച്ചു വരുന്നു’ എന്നു മാത്രം.
ഇന്ത്യൻ ശിക്ഷാ നിയമത്തിൽ വിവരമില്ലായ്മ കുറ്റമല്ലല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com