ADVERTISEMENT

അപ്രതീക്ഷിതത്വമാണു തിരഞ്ഞെടുപ്പ് എന്ന ജനാധിപത്യപരീക്ഷയുടെ സൗന്ദര്യം. കേരളത്തിലെ ഉപതിരഞ്ഞെടുപ്പു ഫലങ്ങളിൽ തെളിഞ്ഞതും ഇതുതന്നെ. അട്ടിമറിജയങ്ങളും മത – സാമുദായിക ഇടപെടലുകളെ വോട്ടർമാർ തള്ളിക്കളഞ്ഞതുമൊക്കെ ജനാധിപത്യത്തിന്റെ തീർച്ചയും മൂർച്ചയും അറിയിക്കുന്നു. മഹാരാഷ്ട്രയിലും  ഹരിയാനയിലും നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലുമുണ്ട്, ജനമനസ്സു നിർണയിച്ച പുതുവഴിത്തിരിവുകൾ.

പാലായ്ക്കു പിന്നാലെ, വട്ടിയൂർക്കാവിലും കോന്നിയിലുമുണ്ടായ അട്ടിമറിവിജയങ്ങൾ ഇടതുമുന്നണിക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അഞ്ചിൽ രണ്ടു സീറ്റ് കൈവിട്ടുപോയതിനും ആ സീറ്റുകളിൽ എൽഡിഎഫ് വൻഭൂരിപക്ഷം നേടിയതിനും അരൂരിൽ യുഡിഎഫ് നേടിയ ശ്രദ്ധേയവിജയം മറുപടിയാകുന്നുമില്ല. അതുകൊണ്ടുതന്നെ, ഈ ഫലങ്ങൾ യുഡിഎഫിനെ ആത്മപരിശോധനയിലേക്കു കൊണ്ടുപോകേണ്ടതുണ്ട്. സ്വാർഥതാൽപര്യങ്ങൾക്കു വേണ്ടി  നിലകൊള്ളുന്ന ചില കോൺഗ്രസ് നേതാക്കളുടെ ചരടുവലികൾക്കുള്ള മറുപടികൂടി ആ മുന്നണിയുടെ തോൽവിയിൽ കാണുന്നവരുണ്ട്. 

സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് എളുപ്പമാവില്ലെന്ന മുന്നറിയിപ്പ് ഇരു മുന്നണികൾക്കും നൽകുന്നുമുണ്ട്, ഈ ഫലങ്ങൾ. മഞ്ചേശ്വരത്തു രണ്ടാം സ്ഥാനം നേടിയെങ്കിലും ബിജെപിയുടെ കേരളത്തിലെ മൊത്തം പ്രകടനം ആ പാർട്ടിക്ക് ആത്മവിശ്വാസം നൽകുന്നതുമല്ല. 

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിലാകട്ടെ, സർവസജ്ജമായി കളത്തിലിറങ്ങിയ ബിജെപി - ശിവസേന ഭരണമുന്നണിക്കു മുന്നിൽ പകച്ചുനിൽക്കുകയായിരുന്നു കോൺഗ്രസ് - എൻസിപി സഖ്യം. മുൻ മന്ത്രിമാരടക്കം രണ്ടു ഡസനിലേറെ നേതാക്കൾ ചുരുങ്ങിയ നാളുകൾക്കിടെ ബിജെപിയിലേക്കും ശിവസേനയിലേക്കും ചാടിയതും പ്രതിപക്ഷത്തിന്റെ ആത്മവിശ്വാസം ചോർത്തിക്കളഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കം ബിജെപിയുടെ സമുന്നത നേതാക്കൾതന്നെ പ്രചാരണം നയിച്ചപ്പോൾ മറുപക്ഷത്തു കോൺഗ്രസ് ഏറെക്കുറെ നാഥനില്ലാത്ത അവസ്ഥയിലായിരുന്നു. സ്വന്തം പ്രായത്തെ വെല്ലുവിളിച്ച് പട നയിച്ച എൻസിപി അധ്യക്ഷൻ ശരദ് പവാർ മാത്രമാണ് അൽപമെങ്കിലും വെല്ലുവിളി ഉയർത്തുന്ന പ്രതീതി സൃഷ്ടിച്ചത്.

അനുകൂലഘടകങ്ങളെല്ലാം മുന്നിൽവച്ച് ബിജെപി-ശിവസേന ഭരണമുന്നണി 288ൽ ഇരുനൂറിലേറെ സീറ്റ് നേടുമെന്ന എക്സിറ്റ്പോൾ പ്രവചനങ്ങൾ തിരുത്തിയെഴുതുന്നതാണ് ഇപ്പോഴത്തെ ജനവിധി. ഭൂരിപക്ഷം കൈവരിച്ചെങ്കിലും  ബിജെപിക്കും ശിവസേനയ്ക്കും നേടാൻ കഴിഞ്ഞ സീറ്റുകൾ പ്രവചനങ്ങളുടെ അടുത്തെങ്ങുമെത്തിയില്ല. അപ്പുറത്ത്, കോൺഗ്രസിനെ പിന്നിലാക്കി എൻസിപി മുഖ്യ പ്രതിപക്ഷകക്ഷിയായി. കൂറുമാറ്റക്കാരിൽ പലർക്കും വോട്ടർമാർ  കനത്ത പരാജയം നൽകുകയും ചെയ്തു. പ്രതിപക്ഷം ദുർബലമെന്നു കരുതി അമിതമായ ആത്മവിശ്വാസമുണ്ടാകുന്നതു വോട്ടർമാർ വകവച്ചുകൊടുക്കില്ലെന്ന ഒന്നാം പാഠം മഹാരാഷ്ട്രയിൽ സീറ്റുകൾ കുറഞ്ഞ ഭരണമുന്നണി ഉൾക്കൊള്ളണം. 

വിജയം സുനിശ്ചിതമെന്നും ഭരണകക്ഷി തൂത്തുവാരുമെന്നും പ്രവചിക്കപ്പെട്ട ഹരിയാന ബിജെപിക്കു കേവല ഭൂരിപക്ഷം പോലും നൽകാതിരുന്നതിലുമുണ്ട് ജനമനസ്സിന്റെ ഇടപെടൽ. 90 സീറ്റുകളുള്ള ഹരിയാനയിൽ ലക്ഷ്യമിട്ടിരുന്ന 75 സീറ്റും കടക്കുന്നതാവും ബിജെപിയുടെ പ്രകടനമെന്നാണു ഭൂരിപക്ഷം സർവേകളും പ്രവചിച്ചത്. കോൺഗ്രസ് ഒറ്റ സീറ്റിലേക്കു വരെ ചുരുങ്ങാമെന്നുപോലും പ്രവചിച്ച സർവേ ഉണ്ടായിരുന്നു. ഫലം വന്നപ്പോഴാകട്ടെ, കോൺഗ്രസ് ബിജെപിയുടെ തൊട്ടുപിന്നിലെത്തുകയും ചെയ്തു. പത്തുവർഷം മുഖ്യമന്ത്രിയായിരുന്ന ഭൂപീന്ദർ സിങ് ഹൂഡയ്ക്ക് കോൺഗ്രസിന്റെ ഇപ്പോഴത്തെ മുന്നേറ്റത്തിൽ തന്റെ പ്രസക്തി അറിയിക്കാനുമായി‌. 

ഹരിയാനയിൽ മുഖ്യ പ്രതിപക്ഷം വരെയായ ഇന്ത്യൻ നാഷനൽ ലോക്ദളിനെ (ഐഎൻഎൽഡി) വഴിപിരിച്ച്, ഓംപ്രകാശ് ചൗട്ടാലയുടെ കൊച്ചുമകൻ ദുഷ്യന്ത് ചൗട്ടാല പത്തുമാസം മുൻപു മാത്രം രൂപം നൽകിയ ജനനായക് ജനതാ പാർട്ടി (ജെജെപി)യാവും ഹരിയാനയിൽ ഇത്തവണ ഭരണം നിർണയിക്കുക. ബിജെപിക്കാണെങ്കിലും കോൺഗ്രസിനാണെങ്കിലും ഭരണം കയ്യാളണമെങ്കിൽ ജെജെപിയുടെയും സ്വതന്ത്രരുടെയും പിന്തുണ വേണ്ടിവരും. മുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടുന്ന ജെജെപിക്ക് അതു നൽകുകയാണെങ്കിൽ അപഹാസ്യമായ ‘കർണാടക മോഡലി’ന്റെ ആവർത്തനവുമാകുമത്.

മഹാരാഷ്ട്രയിലെ നിറംമങ്ങിയ വിജയവും ഹരിയാനയിലെ തിരിച്ചടിയും ബിജെപിയെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതു തന്നെ. ശക്തമായൊരു പ്രതിപക്ഷം രാജ്യത്തുണ്ടാവണമെന്ന ജനഹിതത്തിന്റെ സൂചന കൂടി ഇപ്പോഴത്തെ ഫലത്തിൽ കാണുന്നവരുണ്ട്. പ്രതികാര രാഷ്ട്രീയവും അസഹിഷ്ണുതയുമല്ല, തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയുമടക്കമുള്ള അടിസ്ഥാനപ്രശ്നങ്ങൾക്കുള്ള പരിഹാരമാണു വേണ്ടതെന്നുകൂടി ഈ ജനവിധിയിലുണ്ടെന്ന്  അവർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com