ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ചിലരുടെ വിനോദമാണ് ജീവിച്ചിരിക്കുന്നവരെ ‘വെറുതെ’ കൊല്ലുക എന്നത്. ഇത്തരം ‘വെർച്വൽ’ മരണത്തിന് ഇരയായ ഒട്ടേറെ പ്രമുഖരുണ്ട്. ഏറ്റവും ഒടുവിൽ അതിന് ഇരയായത് മലയാളികളുടെ പ്രിയ നടൻ മധു. മൂന്നാഴ്ച മുൻപ് ഒരു ദിവസം വൈകിട്ടാണ് ആ വാർത്ത വാട്സാപ്പിൽനിന്നു വാട്സാപ്പിലേക്കു പ്രയാണം തുടങ്ങിയത്.

വാർത്ത പ്രചരിച്ചതും പലരും പത്രം ഓഫിസുകളിലേക്കു കാര്യം വിളിച്ചു ചോദിച്ചു. അങ്ങനെ അന്വേഷിച്ചപ്പോഴാണ് യഥാർഥ വിവരം അറിയുന്നത്, മധുവിന് ഒരു കുഴപ്പവുമില്ല. 

ഗോസിപ്പ് മുതൽ തമാശക്കളി വരെ 

ഒരു ആധികാരികതയുമില്ലാതെ എങ്ങനെയാണ് ഇത്തരം വാർത്തകൾ തുടർച്ചയായി പ്രചരിക്കുന്നത്? പല രീതികളും പല കാരണങ്ങളുമുണ്ട്. മരണാസന്നരായ പ്രമുഖരുടെയും ആശുപത്രികളിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന താരങ്ങളുടെയുമൊക്കെ കാര്യത്തിൽ ചിലപ്പോൾ സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്തുവരാറുണ്ട്.

ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സ് അർബുദ ബാധിതനായിരിക്കെ ബ്ലൂംബർഗ് എന്ന ബിസിനസ് വാർത്താ ഏജൻസി 17 പേജുള്ള ചരമക്കുറിപ്പു പുറത്തുവിട്ടു. മുൻകൂർ തയാറാക്കി വച്ച കുറിപ്പ് അബദ്ധത്തിൽ പ്രസിദ്ധീകരിച്ചതായിരുന്നു. ഉടൻ അതു പിൻവലിച്ചെങ്കിലും ‘മരണവിവരം’ ലോകമെങ്ങും പ്രചരിച്ചു. പിന്നെയും 3 വർഷം കഴിഞ്ഞാണ് സ്റ്റീവ് ജോബ്സ് മരിച്ചത്. 

ചിലപ്പോൾ തെറ്റിദ്ധാരണ കൊണ്ടും ഇത്തരത്തിൽ വാർത്ത പ്രചരിക്കാം. പേരിലെ സാമ്യമൊക്കെ ഇത്തരം അബദ്ധങ്ങൾക്കു കാരണമാകാം. ഹോളിവുഡിലെ പ്രിയങ്കരനായ ഹാസ്യനടനും സ്റ്റാൻഡപ് കൊമേഡിയനുമാണ് എഡ്ഡി മർഫി. എഡ്ഡിയുടെ, എഴുത്തുകാരനും നടനുമായ സഹോദരൻ ചാർലി മർഫി 2017ൽ മരിച്ചു. എന്നാൽ വാർത്ത പരന്നത്, കൂടുതൽ പ്രശസ്തനായ, എഡ്ഡി മരിച്ചു എന്നാണ്.  

ചിലർ തമാശയ്ക്കു പറയുന്ന കാര്യവും കറങ്ങിത്തിരിഞ്ഞ് ആധികാരിക വിവരമായി മാറും. പ്രശസ്ത ഗായകരായ ബ്രിട്നി സ്പിയേഴ്സും ജസ്റ്റിൻ ടിംബർലേക്കും അപകടത്തിൽ മരിച്ചുവെന്ന് യുഎസിലെ ഡാലസിലുള്ള രണ്ടു ഡിജെകൾ ക്ലബ്ബിലിരുന്നു തമാശ പറഞ്ഞതാണ്. അതു മറ്റാരോ കേട്ട് പറഞ്ഞു പറഞ്ഞ് ലോകമാകെ പരന്നു! വാർത്തയറിഞ്ഞ് താൻ ആദ്യം ചെയ്തത് ബ്രിട്നിയെ വിളിച്ചു നോക്കുകയായിരുന്നുവെന്ന് ടിംബർലേക് പറഞ്ഞിട്ടുണ്ട്! 

ഗായിക ടെയ്‍ലർ സ്വിഫിറ്റിന്റെ ‘മരണവാർത്ത’ പുറത്തുവന്നത് ഒരു പെയിന്റിങ്ങിൽനിന്നാണ്. ഓസ്ട്രേലിയയിലെ ഒരു ചിത്രകാരൻ അവരുടെ ചിത്രം വരച്ചു. അതിന്റെ അടിക്കുറിപ്പ് ‘ടെയ്‍ലർ സ്വിഫ്റ്റിന്റെ (1989–2016) സ്നേഹസ്മരണയ്ക്ക്’ എന്നായിരുന്നു. അടുത്ത നിമിഷം അവർ സമൂഹമാധ്യമങ്ങളിൽ മരിച്ചു! 

പ്രശസ്തരുടെ പേര് ടൈപ് ചെയ്തു കൊടുത്താൽ അവരുടെ മരണവാർത്ത തയാറാക്കിത്തരുന്ന ചില തമാശ വെബ്സൈറ്റുകളുണ്ട്. നടൻ റസൽ ക്രോവ് ഉൾപ്പെടെ ഇത്തരം സൈറ്റുകളുടെ തമാശക്കളിയിൽ ‘കൊല്ലപ്പെട്ട’ പ്രശസ്തർ ഒട്ടേറെയാണ്. 

ക്രിമിനൽ കൊലപാതകികൾ!  

തമാശകൾക്കും അബദ്ധങ്ങൾക്കുമപ്പുറം, നല്ല ആരോഗ്യവാന്മാരായി കഴിയുന്ന ആളുകളെ സമൂഹമാധ്യമങ്ങളിലൂടെ ‘കൊല്ലുന്ന’ ജോലി ചെയ്യുന്നത് മാനസികരോഗികളും ക്രിമിനലുകളുമാണ്. സോഷ്യൽ മീഡിയ നിലവിൽ വരുന്നതിനു മുൻപേ ഉണ്ടായതാണ് ഈ കലാപരിപാടി. ആളുകൾ പറഞ്ഞു പറഞ്ഞു പ്രചരിക്കുന്ന ഗോസിപ്പുകളിലൂടെ എത്രയെത്ര പേരെ നമ്മൾ മുൻപും ‘കൊന്നിട്ടുണ്ട്.’ 

പക്ഷേ, സമൂഹമാധ്യമങ്ങളിൽ വന്നപ്പോഴുണ്ടായ മാറ്റം, ഒന്ന്, അവയുടെ പ്രചാരവ്യാപ്തി പലമടങ്ങു വർധിച്ചു എന്നതാണ്. മറ്റൊന്ന്, സത്യാവസ്ഥ പുറത്തുവന്നാലും തെറ്റായ വിവരം എവിടെയെങ്കിലും എപ്പോഴും മായാതെ കിടപ്പുണ്ടാകുമെന്നതാണ്. പുറത്തുവന്ന സത്യാവസ്ഥ അറിയാത്തവർ അതു പിന്നെയും പിന്നെയും വിശ്വസിക്കുകയും ചെയ്യും! 

മധുവിന്റെ കാര്യം ഏറ്റവും ഒടുവിലത്തേതാണെന്നേയുള്ളൂ. മുൻപും ഇതുപോലെ പല വാർത്തകളും പ്രചരിച്ചു. തിലകനും ഇന്നസന്റും എസ്.ജാനകിയും ജഗതി ശ്രീകുമാറും വിജയരാഘവനും സലിംകുമാറും അടക്കം എത്രയെത്ര പേർക്ക് സമൂഹമാധ്യമങ്ങളിൽ ഇതേ അനുഭവമുണ്ടായി. നടി കനകയെപ്പറ്റി വാർത്ത പ്രചരിച്ചപ്പോൾ ഒടുവിൽ അവർ ചെന്നൈയിലെ വീട്ടിൽ പത്രസമ്മേളനം വിളിച്ചു പറഞ്ഞു, ‘ഇല്ല, മരിച്ചിട്ടില്ല.’

സോഷ്യൽ മീഡിയ ‘അപകടത്തിൽ കൊന്ന’ തന്നെ നേരിട്ടു വിളിച്ചവരോട് ജീവനോടെയുണ്ടെന്ന് അറിയിക്കാൻ കിട്ടിയ അവസരം രസകരമായ അനുഭവമായിരുന്നുവെന്ന് നടൻ വിജയരാഘവൻ പറഞ്ഞിട്ടുണ്ട്. വി.കെ.ശ്രീരാമന്റെ കമന്റായിരുന്നു ഏറ്റവും രസകരം: ‘ഞാൻ മരിച്ചുവെന്ന ഭൂരിപക്ഷ വിവരം സ്വയം പരിശോധിച്ചു വരികയാണ്. എല്ലാവരും പറയുന്ന സ്ഥിതിക്ക് പൂർണമായും നിഷേധിക്കുന്നില്ല!’ 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com