വാചകമേള
Mail This Article
∙ആനി രാജ: ഒരുതരത്തിലുള്ള സമ്മർദത്തിനും വഴങ്ങാത്ത, പൊതുസമൂഹത്തിൽ വലിയ വിശ്വാസ്യതയും അംഗീകാരവുമുള്ളവരെയാണ് ബാലാവകാശ കമ്മിഷൻ പോലെയുള്ള സ്ഥാപനങ്ങളിൽ അംഗങ്ങളാക്കേണ്ടത്. ഏത് ഉത്തരവാദിത്തം നിർവഹിക്കാനാണോ നിയോഗിക്കപ്പെടുന്നത്, അതിനോടു പ്രതിബദ്ധതയുള്ളവരെ കക്ഷിരാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി വേണം നിയമിക്കേണ്ടത്.
∙ജെ.ദേവിക: കേരളത്തിൽ സമുദായസംഘടനകൾക്കു യാതൊരു പഞ്ഞവുമില്ല. പലതരം ആനുകൂല്യങ്ങൾക്കായി നിരന്തരം പിടിവലി നടത്തിക്കൊണ്ട് അവരെല്ലാം മുന്നിലുണ്ട്. പക്ഷേ, ഈ (വാളയാർ) കുടുംബത്തിന് അവരുടെ താങ്ങ് പ്രതീക്ഷിക്കാനേ കഴിയില്ല. കാരണം, സമൂഹത്തെ നിർമിക്കുകയെന്ന ലക്ഷ്യത്തെ അവ എന്നേ കൈവെടിഞ്ഞിരിക്കുന്നു.
∙ അടൂർ ഗോപാലകൃഷ്ണൻ: ഡിജിറ്റൽ ടെക്നോളജി വന്ന ശേഷം വഴിയിലൂടെ പോകുന്നവർ പോലും സിനിമയെടുക്കുകയാണ്. ചലച്ചിത്രകലയുടെ സാങ്കേതികവിദ്യകളോ സൗന്ദര്യാത്മകതകളോ അറിയണമെന്നില്ല. കലാപരമായ സിനിമ എടുക്കുന്നവരെ ആക്ഷേപിക്കുന്ന നിലപാടാണത്. സ്കൂളിലെ കുട്ടികൾ കൂട്ടത്തോടെ സിനിമ എടുക്കുകയാണ്. ഇതു കുട്ടികളുടെ ഭാവിയെ ഇല്ലായ്മ ചെയ്യലാണ്. ഈ പ്രായത്തിൽ കുട്ടികൾ പുസ്തകങ്ങൾ വായിച്ചും സിനിമകൾ കണ്ടും വളരുകയാണു വേണ്ടത്.
∙ ശ്രീകുമാരൻ തമ്പി: ഞാൻ തിരക്കഥാകൃത്തായും സംവിധായകനായും 29 സിനിമകൾ നിർമിച്ചു. എന്നാൽ, അറിയപ്പെടുന്നതു സംഗീതത്തിലൂടെയാണ്.
നിയോ റിയലിസം എന്ന സംവിധാന ശൈലി നീലക്കുയിൽ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ കൊണ്ടുവന്ന പി.ഭാസ്കരൻ സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനാണെങ്കിലും അറിയപ്പെടുന്നതു പാട്ടുകാരനായാണ്. ഇതു ഞങ്ങളുടെ സംവിധാനത്തിന്റെ പോരായ്മയല്ല, സംഗീതത്തിന്റെ മേന്മ കൊണ്ടാണ്.
∙ പ്രേംകുമാർ: വർഷങ്ങളോളം തുടർച്ചയായി സംപ്രേഷണം ചെയ്യപ്പെടുന്നവയാണ് പല സീരിയലുകളും. പ്രേക്ഷകർക്ക് ആ കാലയളവിൽ ശാരീരികവും മാനസികവും സാംസ്കാരികവുമായ വളർച്ചയുണ്ടാകുമെങ്കിലും സീരിയലിലെ കഥാപാത്രങ്ങൾക്ക് കാലമെത്ര കഴിഞ്ഞാലും ഒരു വളർച്ചയുമുണ്ടാകില്ല. തുടങ്ങുന്ന കാലത്തു കഥാപാത്രം പത്താം ക്ലാസിലാണു പഠിക്കുന്നതെങ്കിൽ, വർഷങ്ങൾ കഴിഞ്ഞാലും വിദ്യാഭ്യാസം പത്താം ക്ലാസിൽ തന്നെയായിരിക്കും!
∙ വി.ജെ.ജയിംസ്: കുട്ടിക്കാലത്ത് അമ്മയ്ക്കും അയൽക്കാർക്കുമൊപ്പം സിനിമ കണ്ടപ്പോൾ കേട്ട വയലാറിന്റെ പാട്ടുകളിൽനിന്ന് എഴുത്തിനുള്ള ഭാഷ മുളയ്ക്കാനുള്ള വളക്കൂറുള്ള മണ്ണു കിട്ടിയിരുന്നു. അക്ഷരത്തിനു സ്വയം ശക്തിയുണ്ടെന്നു വിശ്വസിച്ചിരുന്നു.