ADVERTISEMENT

‘എല്ലാവരും പാടത്തേക്ക്’ എന്നതു തങ്ങളുടെ മുദ്രാവാക്യമാണെന്നു പറയുന്ന ഈ സർക്കാരിന്റെ കാലത്ത് പതിനായിരക്കണക്കിനു കർഷകർ ബാങ്ക് രേഖകളിൽ ‘കടം തിരിച്ചടയ്ക്കാത്ത ഇടപാടുകാർ’ ആയിത്തീർന്നിരിക്കുന്നു. ഒരുപാടു കടങ്ങൾ വേറെ ഉണ്ടെങ്കിലും തങ്ങൾ എടുക്കാത്ത കടത്തിന്റെ പേരിലാണ് കർഷകർ ഇപ്പോൾ പ്രതിസന്ധി നേരിടുന്നത്.

കഴിഞ്ഞ സീസണിൽ നെല്ലു സംഭരിച്ച വകയിൽ, സർക്കാരിന്റെ ജാമ്യത്തിൽ കർഷകർക്കു വായ്പ എന്ന രീതിയിൽ നൽകിയ തുക സപ്ലൈകോ തിരികെ നൽകാത്തതുകൊണ്ടാണ് ഇപ്പോൾ കർഷകർ കരിമ്പട്ടികയിലായത്. ഇതോടെ, ചികിത്സയ്ക്കോ വീടു നിർമിക്കുന്നതിനോ മക്കളുടെ വിവാഹത്തിനോ പഠനത്തിനോപോലും വായ്പ ലഭിക്കാത്ത സാഹചര്യം ഉണ്ടായിരിക്കുന്നു. 

ബാങ്ക് ഇടപാടുകളിൽ വീഴ്ചക്കാരായി എന്നതിനുപുറമേ, കൊയ്തെടുത്ത നെല്ലിന്റെ പണം ഇതുവരെ ലഭിക്കാത്തതും ഇപ്പോൾ കർഷകരെ ആശങ്കയിലാക്കുകയാണ്. കഴിഞ്ഞ സീസണിൽ കർഷകർക്കു കൊടുത്ത തുക ബാങ്കുകൾക്കു സർക്കാർ തിരികെ നൽകിയാൽ മാത്രമേ ഇത്തവണത്തെ ഒന്നാം വിളയുടെ പണം നൽകാനാകൂ എന്ന നിലപാടിലാണ് ബാങ്കുകൾ.

കർഷകരിൽനിന്നു സപ്ലൈകോ വാങ്ങിയ നെല്ലിന്റെ കൈപ്പറ്റു രസീത് ഈടായി സ്വീകരിച്ച്, സർക്കാരിന്റെ ജാമ്യത്തിലാണു കർഷകർക്കു വായ്പ എന്ന രീതിയിൽ പണം നൽകുന്നത്. 180 ദിവസത്തിനകം സപ്ലൈകോ മുഖേന പണം ബാങ്കിനു സർക്കാർ തിരികെ കൊടുക്കണമെന്നാണു വ്യവസ്ഥ. ഇല്ലെങ്കിൽ കർഷകനാണു കുടിശികക്കാരനാകുന്നത്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ യോജിച്ചു നടപ്പാക്കുന്ന ഈ പദ്ധതിയിൽ ഇരുസർക്കാരുകളും വിഹിതം നൽകാൻ വീഴ്ച വരുത്തിയതോടെ പണം തിരിച്ചടയ്ക്കാൻ സപ്ലൈകോയ്ക്കു കഴിഞ്ഞില്ല. ഇതോടെ, കർഷകരുടെ സിബിൽ റേറ്റിങ് (വായ്പ അനുവദിക്കാൻ ഇടപാടുകാർക്കു നൽകുന്ന ഗ്രേഡിങ്) കുറഞ്ഞതിനാലാണ് മറ്റു വായ്പകൾ ലഭിക്കാൻ ഇവർ അർഹരല്ലാതായി മാറിയത്.

സാമ്പത്തികനഷ്ടവും തൊഴിലാളികളെ ലഭിക്കാത്ത പ്രശ്നവും വിളകളുടെ രോഗബാധയും മൂലം പലരും കൃഷിപ്പണി തന്നെ ഉപേക്ഷിച്ച് വയൽ തരിശിടുന്നതു പതിവായതോടെയാണു നെല്ലു സംഭരണം സർക്കാർ സജീവമാക്കിയത്. കൊയ്ത നെല്ല് കുറഞ്ഞ വിലയ്ക്കു സ്വകാര്യമില്ലുകാർക്കു വിറ്റൊഴിവാക്കിയ സ്ഥാനത്ത് സപ്ലൈകോ താരതമ്യേന നല്ല വിലയ്ക്കു നെല്ലെടുക്കാൻ തുടങ്ങിയതോടെ കർഷകർ കൃഷിയിലേക്കു തിരിച്ചുവന്നു. എന്നാൽ, ഇപ്പോൾ കർഷകർ വീണ്ടും ദുരിതത്തിലായിരിക്കുന്നു.

കർഷകരിൽനിന്നു സപ്ലൈകോ നെല്ലെടുത്തു വില നൽകുന്ന സംവിധാനത്തിൽ പണം ലഭിക്കുന്നതു വൈകിയതോടെയാണ് ബാങ്കുകൾ വായ്പ എന്ന രീതിയിൽ കർഷകർക്കു തുക നൽകുന്ന രീതി വന്നത്. എന്നാൽ, കേന്ദ്ര–സംസ്ഥാന സർക്കാരുകൾ കൃത്യമായി വായ്പ തിരിച്ചടച്ചില്ല . കേന്ദ്രം 525 കോടിയോളം നൽകാനുണ്ട്. സംസ്ഥാന സർക്കാരിന്റെ വിഹിതവും അത്ര തന്നെയുണ്ട്. സംസ്ഥാന സർക്കാർ വിഹിതം അനുവദിച്ചെങ്കിലും ട്രഷറി നിയന്ത്രണം ഉൾപ്പെടെയുള്ള സാങ്കേതികപ്രശ്നങ്ങൾ മൂലം പണമായി ലഭിച്ചിട്ടില്ല.

നെൽകർഷകരുടെ വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ നൽകാനുള്ള തുക ഉടൻ അനുവദിക്കുകയുംവേണം. ബാങ്കുകളുമായി ചർച്ച ചെയ്ത് വായ്പകാലാവധി വർധിപ്പിക്കാനും ശ്രമിക്കണം. നിലവിൽ ആറുമാസത്തെ കാലാവധി എന്നത് ഒൻപതു മാസത്തെ കാലാവധിയാക്കി ഉയർത്താൻ ചില ബാങ്കുകൾ തയാറായിട്ടുണ്ട്. ഇതോടെ പണം തിരിച്ചടയ്ക്കാൻ സർക്കാരിനു കൂടുതൽ സമയം ലഭിക്കും.

നെല്ലു സംഭരണത്തിന്റെ കാര്യത്തിൽ സർക്കാർ കാണിക്കുന്ന ഉദാസീനത അവസാനിപ്പിക്കേണ്ടതുണ്ട്. പലപ്പോഴും കൊയ്ത്തു കഴിഞ്ഞശേഷമാണു നെല്ലു സംഭരണ ചർച്ചകൾ ആരംഭിക്കുന്നത്. നെല്ലെടുക്കുന്ന മിൽ ഉടമകളുമായി കരാർ ഒപ്പിടാൻ വൈകുന്നതുമൂലം പലപ്പോഴും കുറഞ്ഞ വിലയ്ക്ക് സ്വകാര്യ മില്ലുകാർക്കു നെല്ലു വിൽക്കേണ്ട ഗതികേട് കുറച്ചു വർഷമായി ഉണ്ട്. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട് ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കാനുള്ള നടപടികൾ ഇനിയും വൈകിക്കൂടാ. കർഷക രക്ഷയ്ക്കായി ബാങ്കുകൾ സർക്കാരുമായി സഹകരിക്കുകയും വേണം. സർക്കാർ പണം നൽകിയില്ലെങ്കിൽ കർഷകൻ കുടിശികക്കാരനാകുന്ന സാഹചര്യം ഒരിക്കലും ഉണ്ടായിക്കൂടാ.

English Summary: Paddy farmers distress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com