ADVERTISEMENT

ഏറെ നാളത്തെ ചാഞ്ചാട്ടത്തിനു ശേഷം സമഗ്ര മേഖലാ സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആർസിഇപി) പങ്കാളിയാകേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചു. പൂർവേഷ്യയിലെ 16 രാജ്യങ്ങളുടെ ഈ കൂട്ടായ്മയിൽ ഇന്ത്യ ചേരാത്തത് പരിഹരിക്കപ്പെടേണ്ട ഒട്ടേറെ ആശങ്കകളുള്ളതുകൊണ്ടാണെന്നും അവ പരിഹരിച്ചാലേ ഇന്ത്യ കരാറിൽ ഒപ്പിടൂവെന്നും ബാങ്കോക്കിൽ നടന്ന ഉച്ചകോടിയിൽ വ്യക്തമായി. 

എന്നാൽ, കേന്ദ്രസർക്കാർ പിന്മാറാൻ തീരുമാനിച്ചത് ഇവിടെ ഉയർന്ന ശക്തമായ എതിർപ്പിനെ തുടർന്നാണ്. കർഷകർ, തൊഴിലാളി സംഘടനകൾ, വ്യവസായ കൂട്ടായ്മകൾ, പൊതുസമൂഹം എന്നിവ ഒരുമിച്ച് എതിർത്തപ്പോൾ അത് അവഗണിക്കാൻ സർക്കാരിന് കഴിയതെയായി. നിയമസഭയിൽ പ്രമേയം പാസാക്കിയ കേരളം ഉൾപ്പെടെ ഒട്ടേറെ സംസ്ഥാനങ്ങളുടെ എതിർപ്പും ശക്തമായിരുന്നു. 

ഇന്ത്യയുടെ താൽപര്യങ്ങൾക്കു വിരുദ്ധമായ ഒട്ടേറെ കാര്യങ്ങൾ ആർസിഇപിയിലുണ്ടെങ്കിലും പ്രധാനം തീരുവ ഇല്ലാതാക്കലാണ്. ആർസിഇപി രാജ്യങ്ങൾ തീരുവകൾ ഉദാരമാക്കാൻ ധാരണയിലായിരുന്നു. ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഇന്ത്യ ചുമത്തുന്ന തീരുവകളിൽ 90 ശതമാനവും ചൈനയിൽ നിന്നുള്ളവയ്ക്ക് 80 ശതമാനവും ഒഴിവാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇങ്ങനെ ചെയ്യുന്നത് ഇന്ത്യയുടെ കാർഷിക, ഉൽപാദന മേഖലകൾക്ക് ഏറെ ദോഷമാകുമായിരുന്നു. 

ഇന്ത്യയുടെ ആശങ്കകൾക്ക് പ്രധാനമായും 2 കാരണങ്ങളാണുള്ളത്. ഒന്ന് ഈ ദശകത്തിൽ പ്രാബല്യത്തിലായ 3 സ്വതന്ത്രവ്യാപാര കരാറുകൾ (ആസിയാൻ, ജപ്പാൻ, കൊറിയ എന്നിവയുമായി) നമുക്കു കാര്യമായ നേട്ടമുണ്ടാക്കിയില്ല. ഇവരെല്ലാമായുള്ള നമ്മുടെ വ്യാപാരക്കമ്മി വർധിച്ചിട്ടേയുള്ളു. ഇറക്കുമതി കൂടുകയും കയറ്റുമതിയിൽ മാന്ദ്യമുണ്ടാകുകയും ചെയ്തു. ആസിയാൻ രാജ്യങ്ങളുമായുള്ള വ്യാപാരക്കമ്മി 2017–18 ൽ 1300 കോടി ഡോളർ ആയിരുന്നത് 2018–19 ൽ 2200 കോടി ഡോളറായി വർധിച്ചു. എന്നിട്ടും ഇവയിൽ പുനർവിചിന്തനത്തിനു നാം തയാറായിട്ടില്ല. 

രണ്ടാമത്തെ ഘടകം ചൈനീസ് ഉൽപന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിലുള്ള വർധിച്ചുവരുന്ന സ്വാധീനമാണ്. ചൈനയുടെ വിപണിയിലേക്ക് നമുക്ക് അൽപംപോലും കടന്നുകയറാനായിട്ടില്ല. എന്നാൽ അവർ നമ്മുടെ വിപണി കയ്യടക്കുന്നതു തുടരുന്നു. ആർസിഇപിയിൽ ചേർന്നിരുന്നെങ്കിൽ ഇന്ത്യൻ വിപണി ചൈന പൂർണമായി കീഴടക്കിയേനേ.

കഴിഞ്ഞ 2 വർഷമായി ഇന്ത്യൻ സംരംഭങ്ങളുടെ മത്സരക്ഷമതയില്ലായ്മയും തുടർച്ചയായ പ്രക്ഷോഭങ്ങളുമാണ് തീരുവ ഉദാരവൽക്കരണ ചിന്തയിലേക്ക് സർക്കാരിനെ നയിച്ചത്. 2017, 18 വർഷങ്ങളിൽ ഉൽപന്നങ്ങളുടെ തീരുവ 11 ശതമാനത്തിൽ നിന്ന് 14% ആയപ്പോൾ കാർഷികോൽപന്നങ്ങളുടെ ശരാശരി തീരുവ 33 ൽ നിന്ന് 39% ആയി. 2019 ലും ഈ പ്രവണത തുടർന്നു. 

ഉൽപാദന മേഖല സമീപകാലത്തെ ഏറ്റവും രൂക്ഷമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു എന്ന യാഥാർഥ്യബോധമാകാം ആർസിഇപിയിൽ നിന്നു പിന്മാറാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. നന്നേ ക്ഷീണിച്ച ഉൽപാദന മേഖലയെ കടുത്ത മത്സരത്തിലേക്കു ഇപ്പോൾ തള്ളിവിടുന്നത് വിനാശകരമാകുമെന്ന തിരിച്ചറിവ്. തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നതും മാറിചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കാം.  

അവസാനമായി, ആർസിഇപിയിൽ ചേരുന്നത് ഇന്ത്യയ്ക്ക് ഇപ്പോൾ പൂർവേഷ്യൻ മേഖലയിൽ ലഭ്യമായ വിപണി നഷ്ടമാക്കിയേക്കുമോ എന്ന ആശങ്ക സംബന്ധിച്ചുള്ളതാണ്. വസ്തുതകൾ ശരിയായി പരിഗണിക്കാതെയാണിതെന്നു തോന്നുന്നു. ആർസിഇപിയിലുള്ള 15ൽ 12 രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് സ്വതന്ത്ര വ്യാപാര കരാറുണ്ട്. ഈ വിപണികളെല്ലാം നമുക്ക് പ്രാപ്യമാണുതാനും. ആഭ്യന്തര പരിമിതികളാണ് ഇവ നന്നായി ചൂഷണം ചെയ്യുന്നതിന് നമുക്കു തടസ്സമാകുന്നുത്. ഈ രാജ്യങ്ങളിൽ നിന്നെല്ലാമുള്ള ഇറക്കുമതിയിലാകട്ടെ വൻവർധനയുമുണ്ട്. 

ആർസിഇപി സ്ഥിതി കൂടുതൽ രൂക്ഷമാക്കിയേനേ. അതുപോലെ ആർസിഇപി ചൈനീസ് ഉൽപന്നങ്ങൾക്ക് നമ്മുടെ വിപണിയിലേക്ക് എളുപ്പത്തിൽ കടന്നുകയറാനും അവസരമുണ്ടാക്കുമായിരുന്നു. തീരുവ കുറവല്ലാതിരുന്നിട്ടും ഇവിടെ ശക്തമായ സ്വാധീനമുള്ള ഇവ ഇവിടം അടക്കിവാണേനേ. 

(ലേഖകൻ ന്യൂഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലെ സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ്ങിൽ പ്രഫസറാണ്). 

English summary: RECP: Why India chose to walk away

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com