ADVERTISEMENT

മൂല്യവർധിത നികുതി (വാറ്റ്) കുടിശികയുടെ പേരിൽ ഉദ്യോഗസ്ഥർ വ്യാപാരികൾക്കു നോട്ടിസ് അയച്ചതും കുടിശിക പിരിവു നടപടികൾ ആരംഭിച്ചതും സർക്കാരിന്റെ അറിവോടെയല്ലെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയിൽ പ്രസ്താവിച്ചിരിക്കുന്നു. സർക്കാരറിയാതെ, സർക്കാരിനു നാലു കാശുണ്ടാവട്ടെ എന്നുകരുതി ഉദ്യോഗസ്ഥർ തുടങ്ങിവച്ച നടപടികളാണ് ഇതെല്ലാമെന്നു കരുതാമോ. ഇത്രയും പ്രധാനപ്പെട്ടൊരു കാര്യത്തിൽ ഉദ്യോഗസ്ഥർക്കു തനിച്ചു തീരുമാനമെടുക്കാവുന്ന അവസ്ഥയാണോ സംസ്ഥാനത്തുള്ളത്. സർക്കാരിന്റെ അറിവില്ലാതെ 52,000 പേർക്കു നികുതി കുടിശിക നോട്ടിസ് ലഭിക്കുമോ? 

വ്യാപാരസൗഹൃദ സംസ്ഥാനമെന്ന് നാം കോട്ടിഘോഷിക്കുന്നു, മേളകൾ നടത്തുന്നു. പക്ഷേ, ഇത്തരം നടപടികളിലൂടെ കേരളം വ്യാപാരസൗഹൃദമല്ലെന്നു തെളിയിച്ചുകൊണ്ടിരിക്കുന്നു. വൻകിടക്കാരും ചെറുകിടക്കാരും ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളാണു കേരളത്തിൽ വ്യപാരം കൊണ്ട് ഉപജീവനം നടത്തുന്നത്. അവരുടെ ക്ഷേമവും ഏറെ പ്രധാനമാണ്. പിഴവ് സർക്കാർ തലത്തിലായാലും ഉദ്യോഗസ്ഥതലത്തിലായാലും, വാറ്റ് കുടിശിക നോട്ടിസ് ഒട്ടേറെ വ്യാപാരികളെ ആശങ്കയിലാഴ്ത്തി. ലക്ഷക്കണക്കിനു രൂപയുടെ കുടിശിക നോട്ടിസാണു പലർക്കും ലഭിച്ചത്. നോട്ടിസ് ലഭിച്ച ഒരാൾ ജീവനൊടുക്കുകയും ചെയ്തു. 

ചരക്ക്, സേവന നികുതി (ജിഎസ്ടി) വന്നതോടെ നികുതി പ്രശ്നങ്ങളെല്ലാം തീരുമെന്നാണു കരുതിയത്; അങ്ങനെയാണു നമ്മളെ പറഞ്ഞു മനസ്സിലാക്കിയത്. ഉദ്യോഗസ്ഥ ഇടപെടൽ ഉണ്ടാവില്ലെന്നും എല്ലാം സുതാര്യമാവുമെന്നും വാദിച്ചു. എന്നാൽ, സാധാരണ കച്ചവടക്കാരെ സംബന്ധിച്ച് ഇതൊന്നും വിശ്വസിക്കാൻ കഴിയില്ലെന്നാണ് ഇപ്പോഴത്തെ നടപടികൾ സൂചിപ്പിക്കുന്നത്. 

ഒരിക്കൽ തീർപ്പാക്കിയ കാര്യം വീണ്ടും കുത്തിപ്പൊക്കുന്നതിനു പിന്നിൽ സർക്കാരിനു പങ്കില്ലെങ്കിൽ, ഉദ്യോഗസ്ഥതലത്തിലെ അഴിമതി തന്നെയാണു ലക്ഷ്യം. ധാരാളം അഴിമതി നടക്കുന്നുണ്ടെന്നതു സത്യമാണ്. അഴിമതിക്കാരെ നേരിടാനും പിടിച്ചുനിൽക്കാനും വൻകിട കച്ചവടക്കാർക്കു കഴിഞ്ഞേക്കും. പക്ഷേ, സാധാരണക്കാർ മൂക്കുംകുത്തി വീഴും. ‘ഇൗസ് ഓഫ് ഡൂയിങ് ബിസിനസ്’ പട്ടികയിൽ കേരളം പിന്നിലായിപ്പോകുന്നതിന്റെ കാരണം തേടി അധികം തലപുകയ്ക്കേണ്ടതില്ലല്ലോ. 

ജിഎസ്ടി ഇനത്തിൽ സർക്കാരിലേക്കുള്ള പണം അപ്പപ്പോൾ അടയ്ക്കണം. എന്നാൽ, ജിഎസ്ടി ഇനത്തിൽ തിരിച്ചുകിട്ടാനുള്ള പണം ഒരിക്കലും സമയത്തു ലഭിക്കില്ല! ചുരുക്കിപ്പറഞ്ഞാൽ, മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ തന്നെ. 

തെറ്റു ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ടു നടപടിയെടുക്കുന്നില്ലെന്നു ‌കരുതി അദ്ഭുതപ്പെടേണ്ട. ഉദ്യോഗസ്ഥർ വാങ്ങിയതിന്റെ പങ്ക് രാഷ്ട്രീയക്കാരുടെ കയ്യിലും എത്തുന്നുണ്ടാവുമല്ലോ. രാജാവ് നഗ്നനാണെന്നു പറയാൻ ആരും തയാറാവുന്നില്ല. 

ഒരു പരിശോധനയുമില്ലാതെയാണ് ഉദ്യോഗസ്ഥർ നോട്ടിസ് അയച്ചതെന്നു മന്ത്രിതന്നെ സമ്മതിക്കുന്നു. വ്യാപകമായി പ്രത്യാഘാതമുണ്ടാക്കുന്ന നടപടികൾക്ക് ഇറങ്ങിപ്പുറപ്പെടും മുൻപു സർക്കാർ വിവേകത്തോടെ ആലോചിക്കണം. എല്ലാം സോഫ്റ്റ്‌വെയറിന്റെ തകരാറെന്നു പറഞ്ഞ് കൈകഴുകരുത്.

(വി ഗാർഡ് ഗ്രൂപ്പ് ചെയർമാനാണു ലേഖകൻ)

English Summary: Kochouseph Chittilappilly on VAT notice issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com