ADVERTISEMENT

സർക്കാർ രൂപീകരണം സാധ്യമായില്ലെന്ന കാരണം പറഞ്ഞ്, ഗവർണർ ഭഗത്‍സിങ് കോഷിയാരി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിൽ നിയമസഭ മരവിപ്പിച്ച്, രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ, ജനവിധിയെ പരിഹാസ്യമാക്കി, ആ സംസ്ഥാനത്തു മൂന്നാഴ്ചയോളമായി തുടരുന്ന രാഷ്ട്രീയ നാടകങ്ങൾ പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നു. ഇരുഭാഗത്തായി, ഗവർണറുടെ നടപടിയെ അനുകൂലിക്കുന്നവരും അതിനെതിരെ പ്രതിഷേധിക്കുന്നവരും ഉണ്ടെങ്കിലും യഥാർഥത്തിൽ പരിഹസിക്കപ്പെടുന്നത് വോട്ട് ചെയ്ത ജനങ്ങളാണ്. 

ജനകീയ സർക്കാർ അധികാരത്തിൽ വരണമെന്ന ആഗ്രഹമാണു തിരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രകടിപ്പിക്കുന്നത്. എന്നാൽ, വ്യക്‌തമായ ഭൂരിപക്ഷം ഏതെങ്കിലും കക്ഷിക്കോ മുന്നണിക്കോ ഇല്ലാതെ വരുമ്പോൾ സർക്കാർ രൂപീകരണം രാഷ്‌ട്രീയ അഭ്യാസമായിത്തീരും. ബിജെപി – ശിവസേന മുന്നണിക്കു ഭൂരിപക്ഷമുണ്ടായിട്ടും അത്തരം വിലകുറഞ്ഞ കളികൾകൂടി ഈ ദിവസങ്ങളിൽ മഹാരാഷ്ട്ര കാണുകയുണ്ടായി. രാഷ്ട്രീയത്തിന് ഉണ്ടാവണമെന്നു നാം സങ്കൽപിച്ചുപോരുന്ന മൂല്യബോധത്തെത്തന്നെ ഈ നാടകങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്. 

തിരഞ്ഞെടുപ്പിനു മുൻപ് ഒരുമിച്ചു വോട്ടു ചോദിച്ച ബിജെപി – ശിവസേന സഖ്യം വേർപിരിയുന്നതും സർക്കാരുണ്ടാക്കാൻ അതുവരെയും ഒരു ചേർച്ചയുമില്ലാത്തവർ കൈകോർക്കാൻ തുടങ്ങുന്നതുമൊക്കെ ഈ ദിവസങ്ങളിൽ കണ്ടു. വീണ്ടും ഒരുമിച്ചാവണമെങ്കിൽ ശിവസേനയോ ബിജെപിയോ അയയണം. ആരും അയഞ്ഞില്ല. മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കുന്നതിനെച്ചൊല്ലിയായിരുന്നു തർക്കം. ഇരു കക്ഷികളുടെയും ചില ഉന്നത നേതാക്കളുടെ പിടിവാശിയാണ് ഈ സാഹചര്യത്തിലെത്തിച്ചതെന്നാണു വിലയിരുത്തൽ.

മഹാരാഷ്ട്രയിൽ ഒരുമിച്ചു തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി – ശിവസേന സഖ്യത്തിനു സർക്കാരുണ്ടാക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും സഖ്യം ആ അവകാശം ഉന്നയിച്ചില്ല. ഒരുമിച്ചു സർക്കാർ രൂപീകരിക്കാൻ തിരഞ്ഞെടുപ്പിനു മുൻപ് കൈകോർത്തു നിന്നവർ, സഖ്യസർക്കാരിനുള്ള അവസരം വേണ്ടെന്നുവച്ചതിന്റെ ന്യായീകരണം എന്തായാലും, അത് ആ സഖ്യത്തിനു വോട്ടു ചെയ്തവരിൽ ചിലരെയെങ്കിലും അപമാനിക്കുന്നതുതന്നെയല്ലേ? 

തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യങ്ങളും നമുക്ക് അപരിചിതമല്ല. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അത്തരം സഖ്യങ്ങൾ സ്ഥിരതയോടെ ഭരണം കാഴ്ചവയ്ക്കുന്നതും നാം കണ്ടിട്ടുണ്ട്. മഹാരാഷ്ട്രയിലാകട്ടെ, എൻസിപിക്കു ഗവർണർ ഇന്നലെ രാത്രി 8.30 വരെ സാവകാശം അനുവദിച്ച ശേഷം, ആ സമയപരിധി കഴിയും മുൻപ് അപ്രതീക്ഷിതമായി രാഷ്ട്രപതിഭരണത്തിനു ശുപാർശ ചെയ്യുകയും കേന്ദ്ര സർക്കാർ അത് ഉടനെ അനുവദിക്കുകയുമായിരുന്നു. സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് 48 മണിക്കൂർ നൽകിയ ഗവർണർ ശിവസേനയ്ക്കും എൻസിപിക്കും അത്രയും സാവകാശം നൽകിയില്ലെന്ന ആരോപണം ഗൗരവമുള്ളതാണ്. ഗവർണറുടെ നടപടിക്കെതിരെ നിയമനടപടികളിലേക്കു കടക്കുകയാണു ശിവസേന. കോൺഗ്രസിനെ സർക്കാർ ഉണ്ടാക്കാൻ വിളിക്കാൻപോലും  ഗവർണർ തയാറായതുമില്ല. 

ഒട്ടും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിലേ രാഷ്‌ട്രപതിഭരണം പരിഗണിക്കാവൂ എന്നു ഭരണഘടനാ ശിൽപികൾ പണ്ടേ മുന്നറിയിപ്പു നൽകിയിരുന്നു. സർക്കാർ രൂപീകരിക്കാൻ ആരും തയാറാകാതിരിക്കുകയോ ആർക്കും ഭൂരിപക്ഷം ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോഴുള്ള അവസാന വഴിയാണത്. ഈ സാധ്യത ദുരുപയോഗപ്പെടുത്തിയ സന്ദർഭങ്ങളും ചില സംസ്ഥാനങ്ങളിൽ നാം കണ്ടിട്ടുണ്ട്. 

നിയമസഭ മരവിപ്പിക്കുന്ന ഈ കാലയളവിൽ ഭൂരിപക്ഷം സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ സ്വാഭാവികമായും ഉണ്ടാവും. അതു കുതിരക്കച്ചവടത്തിലെത്താമെന്ന ആശങ്കയുമുണ്ട്. 

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു ഖജനാവിൽനിന്നുതന്നെ ചെലവായത് ആയിരം കോടിയോളം രൂപയാണ്. ഇതിന്റെ പേരിൽ ജനങ്ങളുടെ പാഴായിപ്പോയ നികുതിപ്പണത്തിന് ആരു സമാധാനം പറയും? കാലാവസ്ഥാക്കെടുതികൾ ഉണ്ടാക്കിയ കൃഷിനഷ്ടങ്ങളിൽ നട്ടെല്ലൊടിഞ്ഞുപോയ പതിനായിരക്കണക്കിനു കർഷകർകൂടിയുണ്ട് മഹാരാഷ്ട്രയിൽ എന്നോർക്കണം. നേതാക്കളുടെ ‘ഈഗോ’ തർക്കങ്ങളിലും രാഷ്ട്രീയ കുതന്ത്രങ്ങളിലും തോൽക്കുന്നത് ആ സംസ്ഥാനത്തെ സാധാരണക്കാർ തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com