ADVERTISEMENT

∙ ഗോട്ടബയയുടെ വിജയം മഹിന്ദയുടെ തിരിച്ചുവരവാകും

ജനങ്ങൾ നേരിട്ടു തിരഞ്ഞെടുക്കുകയാണെങ്കിലും ശ്രീലങ്ക പ്രസിഡന്റിന് അഞ്ചു വർഷം മുൻപുവരെ ഉണ്ടായിരുന്ന പരമാധികാരം ഇപ്പോഴില്ല. ലങ്കയിൽ പ്രസിഡന്റ് പദവി നിലവിൽവന്നത് 1972ലാണ്. യുഎസിലുള്ളതുപോലെ പ്രസിഡൻഷ്യൽ ഭരണരീതിയിലേക്ക് ലങ്ക മാറിയത് 1978ൽ ജയവർധനെയുടെ കാലത്താണ്. അതോടെ രാജ്യത്തലവനും ഭരണത്തലവനും പ്രസിഡന്റ് തന്നെയായി. പിന്നീട് രണസിംഗ പ്രേമദാസ, ചന്ദ്രിക കുമാരതുംഗ, മഹിന്ദ രാജപക്‌സെ എന്നിവരുടെ കാലത്തും ഇതു തുടർന്നു.

ഇതിനിടയിൽ ചന്ദ്രിക പ്രസിഡന്റായിരിക്കെ 2001ൽ പ്രസിഡന്റിന്റെ ചില അധികാരങ്ങൾ വെട്ടിക്കുറച്ച്, ഭരണഘടനയുടെ പതിനേഴാം ഭേദഗതി കൊണ്ടുവന്നു. എന്നാൽ, മഹിന്ദ രാജപക്‌സെ പ്രസിഡന്റായിരിക്കെ 2010ൽ കൊണ്ടുവന്ന പതിനെട്ടാം ഭേദഗതിയിലൂടെ, മുൻപു കൈവിട്ട അധികാരങ്ങളെല്ലാം തിരിച്ചുപിടിച്ചു. മാത്രമല്ല, ഒരാൾ രണ്ടു തവണയിൽ കൂടുതൽ പ്രസിഡന്റാകാൻ പാടില്ല എന്ന നിബന്ധന എടുത്തുകളയുകയും ചെയ്തു. അങ്ങനെയാണ് 2015ൽ മൂന്നാം വട്ടവും മഹിന്ദ രാജപക്‌സെ അങ്കത്തിനിറങ്ങിയത്. എന്നാൽ, സ്വന്തം മന്ത്രിസഭാംഗമായിരുന്ന മൈത്രിപാല സിരിസേന മറുപക്ഷത്തു നിലയുറപ്പിക്കുകയും പ്രതിപക്ഷപിന്തുണയോടെ അട്ടിമറി വിജയം നേടുകയും ചെയ്തു.

പിന്നീട് 2015ൽ കൊണ്ടുവന്നതാണ് പത്തൊൻപതാം ഭേദഗതി. ഇതുപ്രകാരം, പ്രസിഡന്റിന്റെ വിപുലാധികാരങ്ങൾ ഗണ്യമായി വെട്ടിക്കുറച്ചു. പ്രസിഡൻഷ്യൽ ഭരണരീതിയിൽനിന്നു മാറി, ഇന്ത്യയിലും ബ്രിട്ടനിലുമൊക്കെ ഉള്ളതുപോലെ പാർലമെന്ററി ഭരണരീതി (വെസ്റ്റ്മിൻസ്റ്റർ സിസ്റ്റം) സ്വീകരിച്ചു. പ്രസിഡന്റ് രാഷ്ട്രത്തലവനും പ്രധാനമന്ത്രി ഭരണത്തലവനുമായി. പ്രസിഡന്റിന്റെ പരമാധികാരങ്ങൾ പലതും പാർലമെന്റിന്റെ തീർപ്പിനു വിധേയമാക്കി. ഒരാൾക്കു രണ്ടുതവണ മാത്രം പ്രസിഡന്റ് പദവി എന്ന നിബന്ധന പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതുകാരണമാണ് ഇത്തവണ മഹിന്ദയ്ക്കു മത്സരിക്കാൻ കഴിയാതിരുന്നത്.

ഇതിനിടയിൽ കഴിഞ്ഞ വർഷം മഹിന്ദ ചടുലമായൊരു രാഷ്ട്രീയനീക്കത്തിലൂടെ ഭരണം പിടിക്കാൻ ശ്രമിച്ചിരുന്നു. ഐക്യസർക്കാരിനുള്ള പിന്തുണ രാജപക്സെയുടെ പാർട്ടി പിൻവലിക്കുകയും പിന്നാലെ മഹിന്ദയെ പ്രധാനമന്ത്രിയായി പ്രസിഡന്റ് സിരിസേന നിയമിക്കുകയും ചെയ്തു. ഇതു ഭരണഘടനാവിരുദ്ധമാണെന്നു പ്രഖ്യാപിച്ച് പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ സ്ഥാനമൊഴിയാതെയിരുന്നു. ഏതാനും ദിവസങ്ങൾ ലങ്കയ്ക്കു രണ്ടു പ്രധാനമന്ത്രിമാർ എന്ന അത്യപൂർവ സ്ഥിതിയായി. ഒടുവിൽ പാർലമെന്റിൽ വിശ്വാസവോട്ട് നേടാനാവാതിരിക്കുകയും സുപ്രീംകോടതി വിധി എതിരാവുകയും ചെയ്തതോടെ രാജപക്സെ പിന്മാറി.

മഹിന്ദ രാജപക്സെയുടെ സഹോദരനും തമിഴ്പുലികൾക്കെതിരെ മുഖംനോക്കാതെയുള്ള (കണ്ണിൽച്ചോരയില്ലാതെ എന്നുതന്നെ പറയാം, അവരത് അർഹിച്ചിരുന്നുവെന്നു മറുവാദമുണ്ടെങ്കിലും) നടപടിക്കു നേതൃത്വം കൊടുത്ത പ്രതിരോധമന്ത്രിയുമായ ഗോട്ടബയ രാജപക്സെ പ്രസിഡന്റാകുന്നതോടെ കളി വീണ്ടും മാറാം. മഹിന്ദ പ്രസിഡന്റായ 10 വർഷവും (2005 – 15) ഗോട്ടബയ ആയിരുന്നു രണ്ടാമൻ. ഇനി ഗോട്ടബയ രാഷ്ട്രത്തലവനാകുമ്പോൾ പിൻസീറ്റിൽ എല്ലാ നിയന്ത്രണവും മഹിന്ദയുടെ കൈപ്പിടിയിലായിരിക്കും. 

sreelanka

പ്രധാനമന്ത്രിപദത്തിൽ റനിൽ വിക്രമസിംഗെയ്ക്ക് ഇപ്പോൾ ഭൂരിപക്ഷമുണ്ട്. പക്ഷേ, ഒരുവർഷം മുൻപു പിഴച്ചുപോയ ആ നീക്കം തന്നെയായിരിക്കും രാജപക്സെമാരുടെ മനസ്സിലെ ആദ്യ അജൻഡ. അനിയൻ പ്രസിഡന്റും ചേട്ടൻ പ്രധാനമന്ത്രിയും എന്നതായിരിക്കുമോ ഇനി ശ്രീലങ്കയുടെ ചിത്രം? കാത്തിരുന്നു കാണാം.

ഗോട്ടബയ ഏതു രാജ്യക്കാരൻ ?

ശ്രീലങ്കൻ സൈന്യത്തിൽ ലഫ്റ്റനന്റ് കേണൽ ആയി 1992ൽ വിരമിക്കുമ്പോൾ ഗോട്ടബയയ്ക്കു പ്രായം 43. പിന്നീട് ഐടിയിൽ ബിരുദം നേടി എൻജിനീയറായി 1998ൽ യുഎസിലേക്കു കുടിയേറി. 2003ൽ യുഎസ് പൗരത്വം ലഭിച്ചതോടെ ശ്രീലങ്കൻ പൗരത്വം മരവിപ്പിച്ചു. 2005ൽ മഹിന്ദ പ്രസിഡന്റായപ്പോൾ ഭരണത്തിലെ രണ്ടാമനായി രാജ്യത്തു തിരിച്ചെത്തി. 

ലങ്കൻ പൗരത്വം പുനരുജ്ജീവിപ്പിച്ചതോടെ യുഎസ്, ലങ്ക ഇരട്ടപൗരത്വം. തമിഴ്പുലികൾക്കെതിരായ യുദ്ധക്കുറ്റങ്ങളുടെ പേരിൽ പിന്നീട് യുഎസിലേക്കു പ്രവേശനവിലക്കുണ്ടായെങ്കിലും പൗരത്വം നഷ്ടപ്പെട്ടില്ല. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഈ വർഷം യുഎസ് പൗരത്വം ഉപേക്ഷിച്ചെന്നും ഇപ്പോൾ ലങ്കക്കാരൻ മാത്രമാണെന്നും ഗോട്ടബയ പറയുന്നു.

lanka
ഗോട്ടബയ രാജപക്സെ

എന്നാൽ ഈ വർഷം യുഎസ് പൗരത്വം ഒഴിവാക്കിയവരുടെ, സെപ്റ്റംബർ 30ന് പുറത്തുവന്ന ഏറ്റവും അവസാനത്തെ പട്ടികയിലും ഗോട്ടബയയുടെ പേരില്ല. ഇനി ഡിസംബറിലായിരിക്കും പട്ടിക വരിക. ഇതിനിടെ, 2005ൽ ലങ്കൻ പൗരത്വം പുനരുജ്ജീവിപ്പിച്ചതു നിയമപ്രകാരമല്ലെന്ന് ആരോപിച്ചുള്ള കേസും സുപ്രീം കോടതിയിലുണ്ട്.

‘ടെർമിനേറ്റർ’ രാജപക്സെ; രാഷ്ട്രീയ കുടുംബം

ശ്രീലങ്കയിലെ ഏറ്റവും പ്രബലമായ സിംഹള കുടുംബങ്ങളിലൊന്നാണ് ഹമ്പൻതോട്ട കേന്ദ്രമാക്കിയുള്ള രാജപക്സെക്കാരുടേത്. 9 മക്കളിൽ അഞ്ചാമനായി ഗോട്ടബയ രാജപക്സെയുടെ ജനനം 1949ൽ. പട്ടാളച്ചിട്ടയും ദാക്ഷിണ്യമില്ലാത്ത നിലപാടുകളും മൂലം വീട്ടിൽപോലും വിളിപ്പേര് ‘ടെർമിനേറ്റർ’. പിതാവ് ഡോൺ ആൽവിൻ രാജപക്സെ എംപിയും മന്ത്രിയുമായിരുന്നു.

ഏറ്റവും മൂത്തസഹോദരൻ ചമൽ രാജപക്സെ (77) എംപിയാണ്. പാർലമെന്റ് സ്പീക്കറായിരുന്നു. അടുത്ത സ്പീക്കറും ഇദ്ദേഹമാകും. ഇളയ സഹോദരൻ ബേസിൽ രാജപക്സെ എംപിയാണ്; മന്ത്രിയായിരുന്നു. മഹിന്ദയുടെ മകൻ നമലും എംപിയാണ്. 

വിധി നിർണയിച്ചത്

കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയെ പിടിച്ചുലച്ച സ്ഫോടനപരമ്പരയെത്തുടർന്ന് ദേശീയ സുരക്ഷ മുഖ്യവിഷയമായി അവതരിപ്പിച്ച് രാജപക്സെയുടെ പാർട്ടി കൃത്യമായ മേൽക്കൈ നേടി.മൈത്രിപാല സിരിസേന ദുർബലനായ പ്രസിഡന്റാണെന്ന വിലയിരുത്തൽ വോട്ടർമാർക്കിടയിലുണ്ടായി.പുലികളെ കീഴടക്കിയ വീരചരിത്രമുള്ള ഗോട്ടബയയിൽ സിംഹളഭൂരിപക്ഷം വിശ്വാസം ഊട്ടിയുറപ്പിച്ചു. പ്രസിഡന്റും പ്രധാനമന്ത്രിയും നേർക്കുനേർ മിണ്ടാത്ത ഭരണം രാജ്യത്തിനു നന്നല്ല എന്ന് ജനങ്ങൾ കരുതി.

ധ്രുവീകരണം

കടുത്ത വംശീയ ധ്രുവീകരണമാണു ഫലം വ്യക്തമാക്കുന്നത്. തമിഴ് ഭൂരിപക്ഷമുള്ള ജാഫ്ന, ട്രിങ്കോമാലി, കൽമുന മേഖലകളിൽ സജിത് പ്രേമദാസ വലിയ ഭൂരിപക്ഷം നേടിയപ്പോൾ കൊളംബോ ഉൾപ്പെടെ സിംഹളമേഖലകൾ ഗോട്ടബയ തൂത്തുവാരി.

പ്രതീക്ഷ

ശ്രീലങ്കൻ ജനത ഗോട്ടബയയെ കേവലം പഴയൊരു സൈനികതന്ത്രജ്ഞനായി മാത്രം കാണുന്നില്ല. ഇപ്പോൾ ശ്രീലങ്കയിൽ പ്രതിവർഷം വരുന്നത് 24 ലക്ഷം ടൂറിസ്റ്റുകളാണ്. അത് 70 ലക്ഷം ആക്കുമെന്നാണ് ഗോട്ടബയയുടെ വാഗ്ദാനം. ചൈനയുടെ പോർട്ട് സിറ്റി ഉൾപ്പെടെയുള്ള പദ്ധതികൾ ഗോട്ടബയ അടിസ്ഥാനസൗകര്യങ്ങളുടെ ചുമതലയിലിരിക്കെ നടപ്പാക്കിയതാണ്. ഇതിന്റെ പൂ ർത്തീകരണമുൾപ്പെടെ വികസനരംഗത്തെ കുതിച്ചുചാട്ടമാണു ജനങ്ങളുടെ സ്വപ്നം.

 ഇന്ത്യൻ നിലപാട്

കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൈത്രിപാല സിരിസേനയുടെ വിജയം ഇന്ത്യ ആഗ്രഹിച്ചിരുന്നുവെന്നതു ശരിയാണ്. ഈ തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ താൽപര്യം അങ്ങനെ വ്യക്തമാക്കപ്പെട്ടിരുന്നില്ല. എങ്കിലും റനിൽ – സിരിസേന ഭരണം പോലെ അത്ര ഊഷ്മളബന്ധം രാജപക്സെ കുടുംബത്തിൽനിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. രാജപക്സെ സഹോദരന്മാരുടെ ചൈനീസ് സൗഹൃദം സുവ്യക്തവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com