നേതൃസമസ്യയിൽ ബിജെപി
Mail This Article
×
നേതൃസമസ്യയിൽ ബിജെപി ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കു നേതൃത്വം നൽകി കഴിഞ്ഞ മണ്ഡലകാലത്തു ബിജെപി കേരളത്തിൽ നിറഞ്ഞുനിന്നുവെങ്കിൽ, രണ്ടാം വിധിക്കു ശേഷമുള്ള ഈ മണ്ഡലകാലത്തു പാർട്ടിയുടെ അമരം തന്നെ ശൂന്യമാണ്. വിധി അവലോകനം ചെയ്യാൻ ഒരു നേതൃയോഗം ചേരാൻ പോലും ബിജെപിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. നേതാക്കൾ അവരുടേതായ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നുണ്ട്. അതിനു പക്ഷേ, പാർട്ടി സുചിന്തിതമായി എത്തിച്ചേർന്ന തീരുമാനത്തിന്റെ ആധികാരികതയില്ല. നയിക്കാൻ ആര് എന്ന രാഷ്ട്രീയസമസ്യ ഒരിക്കൽകൂടി കേരള ബിജെപി നേരിടുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ കാലാവധി 3 വർഷമാണ്. ഇനി നിയോഗിക്കപ്പെടുന്ന പ്രസിഡന്റാകും വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിക്കുക. അങ്ങനെയൊരാൾക്ക് 2 യോഗ്യതകൾ വേണമെന്ന് ആർഎസ്എസ് ശഠിക്കുന്നു, ബിജെപി കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നു. 1. വിഭാഗീയതയ്ക്ക് അതീതമായി പാർട്ടിയെ നയിക്കാനാകണം. 2.ബിജെപിയിലേക്കു ചേക്കാറാൻ ആഗ്രഹിക്കുന്ന ഇതര കക്ഷികളിലുള്ളവരുടെ വിശ്വാസം പിടിച്ചുപറ്റാനാകണം. പക്ഷേ, ഒരു മാസത്തോളമായിട്ടും പി.എസ്.ശ്രീധരൻപിള്ളയ്ക്കു പകരക്കാരനെ കണ്ടെത്താൻ കഴിയുന്നില്ല. ഉപതിരഞ്ഞെടുപ്പുകളിലെ നിറം മങ്ങിയ പ്രകടനം പാർട്ടിയുടെ രാഷ്ട്രീയമൂല്യത്തിനു ശോഷണമുണ്ടാക്കിയെന്നു നേതാക്കൾ സ്വയംവിമർശനപരമായി വിലയിരുത്തുന്നു. 6 വർഷത്തോളം പാർട്ടിയെ നയിച്ച വി.മുരളീധരൻ ഒഴിഞ്ഞു നാലു വർഷത്തിനുള്ളിൽ 2 പ്രസിഡന്റുമാർ വന്നുപോയി. പരീക്ഷണങ്ങളല്ല ഇനി വേണ്ടത് എന്ന അഭിപ്രായം ശക്തം. ∙ പട്ടികയിൽ ആരൊക്കെ? സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനാണു പട്ടികയിൽ മുന്നിൽ. പ്രവർത്തകർക്ക് ആവേശം വിതറാൻ കഴിയുന്ന യുവനേതാവ് എന്ന വിശേഷണമാണു സുരേന്ദ്രന് അനുകൂലം. ഒരു വിഭാഗത്തിന്റെ വക്താവ് എന്ന ലേബൽ പ്രതികൂലവും. നേരത്തേ കുമ്മനം രാജശേഖരനെ തിരക്കിട്ടു മാറ്റിയത് വി.മുരളീധരൻപക്ഷത്തു നിൽക്കുന്ന സുരേന്ദ്രനു വഴിയൊരുക്കാനായിരുന്നുവെങ്കിലും ആർഎസ്എസിന്റെ എതിർപ്പ് ഇടങ്കോലായി. പി.കെ. കൃഷ്ണദാസ് പക്ഷത്തിന്റെ ബുദ്ധികേന്ദ്രവും സംഘടനാ ഏകോപനത്തിൽ മുഖ്യ പങ്കുവഹിക്കുന്ന ജനറൽ സെക്രട്ടറിയുമായ എം.ടി.രമേശിനു സാധ്യത കൽപിക്കുന്നവരുണ്ട്. എന്നാൽ, വട്ടിയൂർക്കാവിൽ ചുമതലക്കാരനായിരുന്ന അദ്ദേഹത്തിന് ഉപതിരഞ്ഞെടുപ്പിലെ വൻ തിരിച്ചടി ക്ഷീണമേൽപിച്ചിരിക്കുന്നു. തർക്കങ്ങൾക്കിടയിൽ നറുക്കു വീഴുമെന്ന് മുതിർന്ന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ ഒരിക്കൽ കൂടി വിശ്വസിക്കുന്നു. പ്രഥമ വനിതാ അധ്യക്ഷ എന്ന ചരിത്രം കുറിക്കാനുള്ള പ്രവർത്തന പാരമ്പര്യം തനിക്കുണ്ടെന്നു ശോഭ സുരേന്ദ്രനും കരുതുന്നു. സമന്മാരായ ചിലർ മത്സരത്തിലേർപ്പെടുന്നു എന്നതിനപ്പുറം, ഒരാൾക്കു സ്വാഭാവിക തലപ്പൊക്കമില്ല എന്നതാണ് ഇവരിലേക്കു നോക്കുമ്പോൾ കേന്ദ്രനേതൃത്വത്തെ കുഴപ്പിക്കുന്നത്. കുമ്മനം രാജശേഖരനിലേക്കോ പി.കെ. കൃഷ്ണദാസിലേക്കോ തിരിച്ചുപോയാൽ ഭാവിയിലേക്ക് അല്ലേ നോട്ടം എന്ന ചോദ്യം വരാം. ഈ ആശയക്കുഴപ്പത്തിന്റെ പാരമ്യത്തിലാണ് സുരേഷ് ഗോപി എംപിയുടെ പേരുയർന്നത്. നിർദേശിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനപ്പുറം സംഘടനാകാര്യങ്ങളിൽ നിന്നു പൂർണമായി വിട്ടുനിൽക്കുന്ന അദ്ദേഹം അനുയോജ്യനായി സ്വയം കരുതുന്നില്ല. കുമ്മനത്തെ അപ്രതീക്ഷിതമായി കൊണ്ടുവന്നതു പോലെ ആർഎസ്എസിൽ നിന്ന് ഒരാൾക്കു സാധ്യതയുണ്ടെങ്കിലും ഒരു പേരും ഗൗരവമായി ഉയർന്നിട്ടില്ല. നേരത്തേ കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന ബിജെപി സഹസംഘടനാ ജനറൽസെക്രട്ടറി ബി.എൽ.സന്തോഷ് ജനറൽ സെക്രട്ടറിയായതും കേന്ദ്രമന്ത്രിയായി ഉയർന്ന വി.മുരളീധരനുമായി അദ്ദേഹത്തിനുള്ള ദൃഢബന്ധവും മൂലം മുരളിപക്ഷത്തിന്റെ നോമിനിക്കു സാധ്യത കൂടുതലാണെന്നു കരുതുന്നവരുണ്ട്. എന്നാൽ, സംസ്ഥാന ഘടകത്തിൽ പക്ഷം പിടിച്ചു വിവാദങ്ങൾക്കൊന്നുമില്ലെന്ന തീരുമാനത്തിലാണു മുരളീധരൻ. ∙ എൻഡിഎയിലും അതൃപ്തി പുതിയ സഖ്യകക്ഷികളെ ഒപ്പം കൊണ്ടുവരാൻ കഴിയുന്ന പ്രസിഡന്റിനു വേണ്ടിയാണ് അന്വേഷണമെങ്കിൽ, നിലവിലുള്ള കക്ഷികൾ തന്നെ പൂർണമായും അതൃപ്തരാണ്. എൻഡിഎ ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഇക്കഴിഞ്ഞ ബിഡിജെഎസ് നേതൃയോഗത്തിൽ 14 ജില്ലാ പ്രസിഡന്റുമാരും ഉയർത്തിയത്. ബിജെപി സംസ്ഥാന നേതൃത്വത്തെ ഗൗനിക്കാതെ അമിത് ഷായുമായി സമ്പർക്കത്തിലേർപ്പെട്ടുവരുന്ന തുഷാർ വെള്ളാപ്പള്ളി ഒരുവട്ടം കൂടി അദ്ദേഹത്തെ കണ്ട് അന്തിമ തീരുമാനമെടുക്കാമെന്നു വ്യക്തമാക്കി. ന്യൂനപക്ഷങ്ങളിൽ ക്രിസ്ത്യൻ വോട്ടെങ്കിലും കിട്ടാതെ ഇവിടെ രക്ഷപ്പെടില്ലെന്ന നിഗമനമുള്ളതിനാൽ കേരള കോൺഗ്രസിലെ തർക്കത്തെ സുവർണാവസരമായി കണ്ടു മുന്നിട്ടിറങ്ങണമെന്ന അഭിപ്രായം ബിജെപിയിലുണ്ട്. തദ്ദേശ ‘സെമിഫൈനലും’ ശേഷം ‘നിയമസഭാ’ ഫൈനൽ തന്നെയും വരാനിരിക്കെ, ബിജെപിയുടെ അമരത്താര് എന്നതിൽ യുഡിഎഫിനും എൽഡിഎഫിനുമുണ്ടാകും ആകാംക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.