ADVERTISEMENT

ദിവസവും അവൾ സെമിത്തേരിയിൽ പൂക്കൾ വച്ചു പ്രാർഥിക്കുമായിരുന്നു. ഇതു സ്ഥിരമായി കാണാറുള്ള വഴിപോക്കൻ ഒരുദിവസം ചോദിച്ചു – അതു നിങ്ങളുടെ ആരാണ് ? അവൾ പറഞ്ഞു, അതെന്റെ ഹൃദയത്തിന്റെ ഉടമയാണ്.

വ്യവസ്ഥാപിത നിർവചനങ്ങളും അടയാളങ്ങളുമാകില്ല ബന്ധങ്ങളുടെ ആഴം നിർണയിക്കുന്നത്. അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, മക്കൾ തുടങ്ങിയ എല്ലാ സംസർഗനാമങ്ങളും ജൈവശാസ്ത്രപരമായി മാത്രം നിലനിൽക്കുന്നിടത്ത് ഇഴയടുപ്പത്തിന്റെ ഒരു തെളിവും ഉണ്ടാകില്ല. ബന്ധങ്ങൾ രൂപപ്പെടുന്നത് മനസ്സറിയാതെയോ മനഃപൂർവമോ ആകാം. അച്ഛനെയും അമ്മയെയും ആർക്കും തിരഞ്ഞെടുക്കാനാകില്ല. സൗഹൃദങ്ങൾ കൃത്യമായ തിരഞ്ഞെടുപ്പിലൂടെ മാത്രം സംഭവിക്കുന്നതാണ്. 

എങ്ങനെ തുടങ്ങി എന്നതിനെക്കാൾ എങ്ങനെ തുടരുന്നു എന്നതാണ് ബന്ധങ്ങളുടെ ആഴവും വ്യാപ്തിയും തീരുമാനിക്കുന്നത്. അതുകൊണ്ടാണ് രക്തബന്ധങ്ങളെക്കാൾ ഹൃദയബന്ധങ്ങൾ പ്രസക്തമാകുന്നത്. 

നൽകപ്പെട്ടിരിക്കുന്ന വേഷങ്ങളോട്, അവയുടെ എല്ലാ പോരായ്മകളോടും കൂടെ, നീതി പുലർത്തുന്നവർക്കിടയിലാണ് ഹൃദയബന്ധങ്ങൾ രൂപപ്പെടുക. എല്ലാമാകുമെന്നു പ്രതിജ്ഞ ചൊല്ലി തുടങ്ങുന്ന ബന്ധങ്ങളിൽ പലതും പാതിയിൽ അവസാനിക്കുന്നത് ഹൃദയം കൈമാറാൻ മറന്നുപോകുന്നതു കൊണ്ടാണ്. ഹൃദയത്തിന്റെ ഉടമകൾക്കു സ്പന്ദനങ്ങൾ മനസ്സിലാകും; കൂടെയുള്ളപ്പോഴും ഇല്ലാത്തപ്പോഴും. 

നിവൃത്തികേടിന്റെ പേരിൽ നിലനിർത്തേണ്ടി വരുന്ന ബന്ധങ്ങളാണ് മനസ്സിന്റെ നിഷ്കളങ്കതയും സമാധാനവും നശിപ്പിക്കുന്നത്. കൃത്രിമമായി പ്രകടിപ്പിക്കുന്ന സ്നേഹവും നിസ്സഹായത കൊണ്ട് ഒളിച്ചുവയ്ക്കേണ്ടി വരുന്ന എതിർപ്പുകളും കൂടിച്ചേർന്നു സൃഷ്ടിക്കുന്ന നിർജീവതയുടെ ഇരകളാണ് പലരും. 

സ്വത്തിന്റെയും സമ്പത്തിന്റെയും ഉടമകളാകാൻ ശ്രമിക്കുന്ന ഒട്ടേറെപ്പേർക്കിടയിൽനിന്ന് ഹൃദയത്തിന്റെ ഉടമയാകാൻ ആഗ്രഹിക്കുന്ന ഒരാളെയെങ്കിലും കണ്ടെത്തിയാൽ ജീവിതം സുഖമുള്ള അനുഭവമാകും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com