വിമർശനത്തിന്റെ സുഖം!
Mail This Article
യാത്ര ചെയ്തു മടുത്തപ്പോൾ കുതിരക്കാരൻ സത്രത്തിൽ കയറി. രാത്രി കുതിരയെ പുറത്തു കെട്ടിയിട്ട് അയാൾ ഉറങ്ങാൻ കിടന്നു. കുതിരയെ ആരോ മോഷ്ടിച്ചെന്നു പുലർച്ചെ മനസ്സിലായി. സത്രത്തിലുള്ള എല്ലാവരും ചുറ്റുംകൂടി കുതിരക്കാരനോടു കയർത്തു – എന്തിനാണു ലായത്തിനു പുറത്തു കുതിരയെ കെട്ടിയത്; കടിഞ്ഞാൺ പോലുമില്ലാതെ കെട്ടുന്നതു മണ്ടത്തരമല്ലേ; ഇക്കാലത്ത് ആരെങ്കിലും കുതിരയെ യാത്രയ്ക്ക് ഉപയോഗിക്കുമോ ? എല്ലാം കേട്ട കുതിരക്കാരൻ പറഞ്ഞു – വിചിത്രമായിരിക്കുന്നു. കുതിര മോഷ്ടിക്കപ്പെട്ടതിന്റെ പേരിൽ നിങ്ങൾ എന്നെ കുറ്റപ്പെടുത്തുന്നു. മോഷ്ടിച്ചവനെക്കുറിച്ച് ഒരു വാക്കുപോലും പറയുന്നില്ല!
വിമർശിക്കപ്പെടാൻ ഇരയുണ്ടെങ്കിൽ വിമർശിക്കുന്നവർക്കൊരു ഹരമാണ്. പറയുന്നതിന്റെ ആധികാരികതയോ അപകടമോ ആർക്കും പ്രശ്നമല്ല. സ്വന്തമല്ലാത്ത ആരെക്കുറിച്ചും എന്തും പറയുന്നതിൽ എല്ലാവരും സുഖം കണ്ടെത്തും. പ്രതികരണശേഷി ഇല്ലാത്തവർക്കെതിരെ നടത്തുന്ന ആരോപണങ്ങൾ വിറ്റ് അന്നം കഴിക്കുന്നവരുമുണ്ട്.
എല്ലാ വിഷയങ്ങളിലും പ്രശ്നത്തിന്റെ ഭാഗമുണ്ട്, പരിഹാരത്തിന്റെ ഭാഗവുമുണ്ട്. കുറ്റം കണ്ടുപിടിക്കുന്നവർ എന്നും പ്രശ്നത്തിന്റെ ഭാഗത്താണ്. ഉണ്ടായ വൈഷമ്യം പരിഹരിക്കപ്പെട്ടാൽ പിന്നെ കുറ്റപ്പെടുത്തുന്നവർക്ക് ജോലിയില്ലാതാകും. അതുകൊണ്ട് ഒരു പ്രശ്നവും ഒരിക്കലും പരിഹരിക്കപ്പെടാത്തവിധം ദുരുദ്ദേശ്യപരമായ ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് കുറ്റപ്പെടുത്തുന്നവരുടെ മുഖ്യവിനോദം.
കുറ്റപ്പെടുത്തുന്നതിനു മുൻപ് ഒരു ചോദ്യം സ്വയം ചോദിക്കണം: ആ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു? തകർന്നു പോകുമായിരുന്നവർ എന്തിനാണ് തകരാതെ നിൽക്കുന്നവനെ കല്ലെറിയുന്നത്. പലരും തകർന്നടിഞ്ഞത് താഴെ വീണതുകൊണ്ടല്ല; എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഒരാൾ പോലും കൈകൊടുക്കാൻ ഇല്ലാതിരുന്നതിനാലാണ്. ചൂണ്ടുവിരലുമായി വലയം ചെയ്യുന്നവരിൽ ഒരാളെങ്കിലും അഭിവാദ്യം ചെയ്തിരുന്നെങ്കിൽ പല തെറ്റുകളും ആവർത്തിക്കപ്പെടില്ലായിരുന്നു.