ADVERTISEMENT

തെലങ്കാനയിലെ ഷംഷാബാദിൽ വനിതാ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നശേഷം തീ കൊളുത്തിയ നാലു പേർ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതു രാജ്യമെങ്ങും സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടാക്കിയിരിക്കുകയാണ്. കൊടുംക്രൂരതയ്ക്കുള്ള ഉചിത മറുപടിയായി ആ സംഭവത്തെ ഒരുവിഭാഗം വാഴ്ത്തുമ്പോൾ നൈതികതയുടെ പക്ഷം ചേർന്ന്, അപരിഷ്കൃതമെന്നും മനുഷ്യാവകാശ വിരുദ്ധമെന്നും ആരോപിച്ച് അതിനെ എതിർക്കുകയാണ് മറുവിഭാഗം. സമീപകാലത്തു രാജ്യത്തുണ്ടായ ഏറ്റവും നിഷ്ഠുരമായ സ്ത്രീപീഡനങ്ങളെ മുൻനിർത്തിക്കൂടിവേണം, ഈ ഭിന്നാഭിപ്രായങ്ങളെ കാണേണ്ടത്.

സ്ത്രീകളെ അപമാനിക്കുന്നവർ ആരായാലും അവർക്കു മാതൃകാപരമായ കടുത്ത ശിക്ഷ നൽകുന്ന കാര്യത്തിൽ വീഴ്ച ഉണ്ടായിക്കൂടെന്നും ഇക്കാര്യത്തിൽ നിതാന്ത ജാഗ്രതയും അടിയന്തര നടപടികളും ഉണ്ടായേ തീരൂവെന്നും അധികാരികളും രാഷ്ട്രീയ നേതാക്കളുമൊക്കെ ഉറക്കെ പറയുമ്പോഴും ഇവിടെ ക്രൂരതകൾ ആവർത്തിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. ഏറ്റവുമൊടുവിലായി, ഉത്തർപ്രദേശിലെ ഉന്നാവിൽ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെ രണ്ടു പ്രതികൾ ഉൾപ്പെടുന്ന അഞ്ചംഗ സംഘം തീ കൊളുത്തിയ കൊടുംക്രൂരതയും നാം കണ്ടു. പീഡനക്കേസ് പ്രതികൾക്കു ജാമ്യം അനുവദിച്ചതിൽ പ്രോസിക്യൂഷന്റെ വീഴ്ചയെക്കുറിച്ചും അവിടെ ചോദ്യമുയർന്നിട്ടുണ്ട്.

പല സമീപകാല പീഡന സംഭവങ്ങളിലും നിയമനടപടികളും ശിക്ഷ നടപ്പാക്കലും വൈകുന്നത് രാജ്യത്തിന്റെ പെൺപാതിയോടുതന്നെയുള്ള നിന്ദയും നിരാകരണവുമായി വിലയിരുത്തുന്നവരുണ്ട്. ഉന്നാവിൽത്തന്നെ ഇതിനു മുൻപുണ്ടായ പീഡനസംഭവത്തിലെ പെൺകുട്ടി നീതിക്കു വേണ്ടിയുള്ള കാത്തിരിപ്പു തുടരുകയാണെന്നുകൂടി ഓർമിക്കാം. ബിജെപി എംഎൽഎയ്ക്കെതിരെ പരാതി ഉന്നയിച്ചതിന്റെ പേരിൽ ജീവൻ തന്നെ അപായപ്പെടുത്താനുള്ള ശ്രമത്തിൽനിന്നു തലനാരിഴയ്ക്കാണ് ആ പെൺകുട്ടി രക്ഷപ്പെട്ടത്. 45 ദിവസത്തിനുള്ളിൽ വിധി പറയണമെന്ന സുപ്രീം കോടതിയുടെ അന്ത്യശാസനം ആ പെൺകുട്ടിയുടെ കാര്യത്തിൽ 82 ദിവസം പിന്നിട്ടിട്ടും നടപ്പായിട്ടുമില്ല.

സമാന കേസുകളിലുണ്ടായ നടപടികൾ ഈ രാജ്യത്തെ പെൺമയ്ക്ക് എത്രത്തോളം ആശ്വാസവും ആത്മവിശ്വാസവും തരുന്നുണ്ട് എന്നതുകൂടി ഓർമിക്കാം. കോളിളക്കമുണ്ടാക്കിയ പല കേസുകളിലും തീർപ്പ് വൈകിയതും ശിക്ഷ നടപ്പാക്കൽ വൈകുന്നതുമൊക്കെ ഏറെ പ്രതിഷേധത്തിനു കാരണമായിട്ടുമുണ്ട്. 2012 ഡിസംബറിൽ‌, നിർഭയയെ സംഘം ചേർന്നു ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലുണ്ടായ ശിക്ഷാവിധി ഇനിയും നടപ്പാക്കിയിട്ടില്ലെന്നത് ഓർമിക്കണം. കുറ്റവാളികളിൽ പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചശേഷം പുറത്തുവിടുകയും ചെയ്തു.

നിർഭയ പീഡിപ്പിക്കപ്പെട്ടതിന്റെ മുപ്പത്തിയൊൻപതാം നാൾ, സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി ക്രിമിനൽ നിയമങ്ങൾക്കു ഭേദഗതികൾ നിർദേശിച്ചു സർക്കാരിനു കൈമാറിയ ജസ്റ്റിസ് ജെ.എസ്. വർമ സമിതിയുടെ റിപ്പോർട്ടിൻമേൽ എന്തു നടപടിയാണുണ്ടായത്? സ്ത്രീകൾക്ക് അന്തസ്സായി ജീവിക്കാനുള്ള സൗകര്യമുറപ്പാക്കുന്നതിൽ സർക്കാരിനുള്ള ആത്മാർഥതയും കാര്യനിർവഹണ ശേഷിയും തെളിയിക്കപ്പെടേണ്ടത് ഇത്തരം നിർദേശങ്ങളുടെ നിർവഹണങ്ങളിൽ കൂടിയാണ്. അല്ലാതെ, ഓരോ പീഡനസംഭവത്തിനു ശേഷവും ആവർത്തിക്കപ്പെടുന്ന പതിവു പ്രഖ്യാപനങ്ങളിലല്ല.

നമ്മുടെ പെൺമയ്ക്കുണ്ടാവുന്ന ക്രൂരാനുഭവങ്ങളൊന്നും തേഞ്ഞുമാഞ്ഞു മറവിയിലേക്കു പോകേണ്ടതല്ല. അതുകൊണ്ടുതന്നെ, ഇത്തരം സംഭവങ്ങളിൽ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും ഒട്ടും വൈകാതെ അതു നടപ്പാക്കുകയും വേണം. പകരം, ഏറ്റുമുട്ടൽ കൊലകളിലൂടെ നീതിനിർവഹണത്തിനു കുറുക്കുവഴി കണ്ടെത്താമെന്നാണു ഭരണകൂടവും പൊതുസമൂഹവും ചിന്തിക്കുന്നതെങ്കിൽ അതു ശരിയല്ല.

ഇന്നലെ, ഷംഷാബാദ് പീഡനത്തിൽ ഉൾപ്പെട്ടവർ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ അനുകൂലിക്കുന്ന വിഭാഗം നൽകുന്ന സന്ദേശം വ്യക്തം: ഇത്തരം സംഭവങ്ങളിലുണ്ടാവുന്ന മേൽനടപടികളുടെ മെല്ലെപ്പോക്കിലും മറ്റും അസംതൃപ്തരായ ഒരു വലിയ വിഭാഗം ജനത ഇവിടെയുണ്ട്. ആ അസംതൃപ്തി ഒരു ജനാധിപത്യ രാഷ്ട്രത്തിന്റെ കളങ്കം തന്നെയാണെന്ന് അധികാരികൾ തിരിച്ചറിഞ്ഞേതീരൂ.

English Summary: Telangana vetenary doctor rape and murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com