ADVERTISEMENT

ജാതിയുടെയോ മതത്തിന്റെയോ വംശത്തിന്റെയോ നിറത്തിന്റെയോ ഭാഷയുടെയോ ലിംഗത്തിന്റെയോ രാഷ്ട്രീയ നിലപാടുകളുടെയോ വ്യത്യാസമില്ലാതെ, മനുഷ്യനായി ജനിച്ച എല്ലാവർക്കും തുല്യത ഉറപ്പാക്കുന്ന അവകാശങ്ങൾ ഓർമിപ്പിച്ചാണ് ഇന്നലെ ലോക മനുഷ്യാവകാശദിനം കടന്നുപോയത്. പക്ഷേ, ഇതേദിവസം മൗലികാവകാശലംഘനത്തിന്റെ പേരിൽ രാജ്യത്തിന്റെ പലയിടങ്ങളിലും പ്രതിഷേധം പുകയുകയായിരുന്നു. വിവേചനത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണു പൗരത്വഭേദഗതി ബിൽ എന്ന ആരോപണം ഒരു മതനിരപേക്ഷ രാജ്യത്തുനിന്ന് ഉയരേണ്ടതല്ല. പൗരത്വം നിർണയിക്കാൻ മതം അടിസ്ഥാനമാകുന്ന സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണ്.

ലോക്സഭ പാസാക്കിയ പൗരത്വഭേദഗതി ബിൽ ഇന്നു രാജ്യസഭയിൽ അവതരിപ്പിക്കും. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ മതവിവേചനത്തിനിരയായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്തുമത വിശ്വാസികൾക്ക് ഇന്ത്യൻ പൗരത്വം നൽകാനുദ്ദേശിച്ചുള്ള ബില്ലിൽനിന്നു മുസ്‌ലിംകളെ ഒഴിവാക്കിയതു വ്യാപകമായ എതിർപ്പിനു കാരണമായിട്ടുണ്ട്. പ്രതിഷേധത്തെത്തുടർന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന ഇളവ് ഒരു രാജ്യം ഒറ്റ നിയമം എന്ന സർക്കാർ നിലപാടിന് എതിരാണെന്ന ആരോപണവും ഉയരുകയാണ്. ബില്ലിൽ വിയോജിപ്പു രേഖപ്പെടുത്തി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം കനക്കുന്നുണ്ട്.

മതനിരപേക്ഷതയുടെ മഹനീയമൂല്യം അറിയുകയും ആദരിക്കുകയും ചെയ്യുന്ന രാജ്യമാണു നമ്മുടേത്. വ്യത്യസ്ത മതങ്ങളെയും ഭാഷകളെയും ജീവിതശൈലികളെയും കോർത്തിണക്കി മത, സമുദായ സൗഹാർദം സുദൃഢമായി കാക്കാൻ കഴിഞ്ഞത് എക്കാലവും നമുക്ക് ആദരം നേടിത്തന്നു. ബഹുസ്വരതയുടെ ആണിക്കല്ലായ ആ മതനിരപേക്ഷതയാണ് പൗരത്വഭേദഗതി ബില്ലിലെ വിവേചനത്തിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. തുല്യപരിഗണന‌യാണു ഭരണഘടനയുടെ വാഗ്ദാനമെന്നിരിക്കെ, വിവേചനത്തെ നിയ‌‌മവിധേയമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നാണ് ആരോപണം .

മതനിരപേക്ഷത കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണമെന്ന ദൃഢനിശ്ചയമാണ് രാജ്യത്തിന്റെ ആദ്യകാല ശിൽപികൾ ഭരണഘടനയ്ക്കു രൂപംകൊടുത്തപ്പോഴും ഇതിനായി സ്വതന്ത്ര സംവിധാനങ്ങൾ ഒരുക്കിയപ്പോഴും പ്രകടമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായി ഇന്ത്യ ഉയർന്നതും ഈ അടിത്തറയിൽത്തന്നെ. മതനിരപേക്ഷതയ്ക്കു മങ്ങലേൽക്കുമ്പോൾ ഭരണഘടനയുടെ കൂടി നിറമല്ലേ മങ്ങുന്നത് ? ബിൽ ഒരുതരത്തിലും മുസ്‌ലിംകൾക്ക് എതിരല്ലെന്നും ഭരണഘടനയുടെ ഒരു ചട്ടവും ലംഘിക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചുകൊണ്ടു പറഞ്ഞതു തെളിയിക്കേണ്ടതു വരുംകാലമാണ്.

ഭരണഘടനാ ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 125–ാം ജന്മവാർഷികത്തോടനുബന്ധിച്ചു 2015ൽ, ഭരണഘടനയെക്കുറിച്ചു പാർലമെന്റിൽ നടന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇന്നും പലരും ഓർമിക്കുന്നുണ്ടാവും. രാജ്യമാണു സർക്കാരിന്റെ മതമെന്നും ഭരണഘടനയാണ് വിശുദ്ധഗ്രന്ഥമെന്നും അദ്ദേഹം അന്നു പ്രഖ്യാപിക്കുകയുണ്ടായി. ഭൂരിപക്ഷവും ന്യൂനപക്ഷവും കയ്യോടു കൈ ചേർക്കണം, ബഹുസ്വരതയെ സംരക്ഷിക്കണം, ഭരണഘടനയുടെ അന്തഃസത്ത കാത്തുസൂക്ഷിക്കുകയും വേണം എന്നിങ്ങനെയുള്ള, അദ്ദേഹത്തിന്റെ അന്നത്തെ മറ്റു പ്രഖ്യാപനങ്ങളും ഇപ്പോൾ കൂടുതൽ പ്രസക്തമാവുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com