ചലച്ചിത്രമേളയിലെ രാഷ്ട്രീയം!
Mail This Article
ഭരണവർഗത്തിന്റെ ഏകാധിപത്യത്തിനും ചൂഷണത്തിനുമെതിരെ പ്രസംഗവേദികളിൽ കത്തിക്കയറുമ്പോൾ, ജർമൻ ചലച്ചിത്രമായ ‘ദ് ലാസ്റ്റ് ട്രെയിനി’ന്റെ പ്രമേയം സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ കൂട്ടുപിടിക്കാറുണ്ട്. ചിത്രം നേരിട്ടുകാണുന്ന പ്രതീതിയാകും അപ്പോൾ. എന്തുകൊണ്ടാണ് ആ സിനിമയോട് ഇത്ര ഇഷ്ടം എന്നു ചോദിച്ചപ്പോൾ പന്ന്യൻ പറഞ്ഞു: ‘ഈയിടെ ഫിലിം ഫെസ്റ്റിവലിൽ കണ്ട ഏറ്റവും മനോഹരമായ ചിത്രം. മനസ്സിൽനിന്നു മായുന്നില്ല’.
24–ാം വർഷത്തിലെത്തിയ തിരുവനന്തപുരത്തെ, കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആസ്വാദകരിൽ ഒരു വലിയ പങ്ക് ഇടതു പ്രവർത്തകരോ അനുഭാവികളോ ആയിരിക്കാം. പക്ഷേ, കാഴ്ചക്കാരായ നേതാക്കൾ വിരലിലെണ്ണാവുന്നവരേയുളളൂ.
വന്ന് കണ്ടു നോക്കൂ..
വർഷത്തിൽ ഒന്നോ രണ്ടോ സിനിമ കണ്ടിരുന്ന സാംസ്കാരിക മന്ത്രി എ.കെ.ബാലൻ ഇത്തവണ മേളയിൽ കണ്ടതു 10 സിനിമകൾ. ‘ചില ചിത്രങ്ങളുടെ പ്രമേയങ്ങളോടു താൽപര്യം തോന്നി കണ്ടുതുടങ്ങി, പത്തെണ്ണം വരെയെത്തി. പല ചിത്രങ്ങളും കാണുമ്പോൾ ദുഃഖമനുഭവിക്കുന്ന ജനതയുടെ ഭാഗമാകുകയാണു നമ്മളും’. രാഷ്ട്രീയക്കാർ മേളകളിൽനിന്നു മാറിനിൽക്കുന്നതിന്റെ കാരണം ചോദിച്ചപ്പോൾ മന്ത്രിക്കു സംശയമുണ്ടായില്ല – ‘അതു കണ്ടു തുടങ്ങാത്തതു കൊണ്ടാണ്. വന്നു നോക്കട്ടെ, സ്ഥിതി മാറും’.
മേളയിലെത്താൻ സാധിക്കാത്തതിനു കാരണമായി ഭൂരിഭാഗം രാഷ്ട്രീയക്കാരും ചൂണ്ടിക്കാട്ടുന്നത് പതിവു തിരക്കുകളാണ്. അങ്ങനെ നോക്കുമ്പോൾ പാലക്കാട് ലോക്സഭാ സീറ്റിലെ അപ്രതീക്ഷിത പരാജയം, സിപിഎമ്മിന്റെ എം.ബി.രാജേഷിന് ഉർവശീശാപം ഉപകാരം എന്നപോലെയായി! ലോക്സഭാംഗമാകുന്നതുവരെ തുടർച്ചയായി ചലച്ചിത്രോത്സവങ്ങളിൽ പങ്കെടുത്തിരുന്ന രാജേഷിന് കഴിഞ്ഞ 10 വർഷം അതിനു സാധിച്ചിരുന്നില്ല. ‘ലോകത്തെ വിവിധ സമൂഹങ്ങളിൽ, സംസ്കാരങ്ങളിൽ എന്തു നടക്കുന്നുവെന്നതിന്റെ നേർക്കാഴ്ചയാണു ചലച്ചിത്രോത്സവം. രാഷ്ട്രീയപ്രവർത്തകനെന്ന നിലയിൽ അതു കൂടുതൽ ഉൾക്കാഴ്ച നൽകും. രാഷ്ട്രീയപ്രവർത്തനത്തെ കൂടുതൽ സമ്പുഷ്ടമാക്കും’ – രാജേഷ് പറയുന്നു. രാജേഷിനു കൂട്ടായി എം.സ്വരാജ് എംഎൽഎയും തലസ്ഥാനത്തെ ചലച്ചിത്രവേദികളിലുണ്ടായി.
‘സിനിമയ്ക്കായി രാഷ്ട്രീയപ്രവർത്തനം കുറച്ചുദിവസത്തേക്കു മാറ്റിവച്ചു എന്നല്ല കരുതേണ്ടത്. ലോകസിനിമകൾ കാണുന്നതും ഒരു രാഷ്ട്രീയപ്രവർത്തനം തന്നെയാണ്’– മേളകളിലെ സ്ഥിരം സാന്നിധ്യമായ എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് പറഞ്ഞു. സംഘാടകനായും കാഴ്ചക്കാരനായും 24 വർഷമായി ചലച്ചിത്രോത്സവത്തിന്റെ ഭാഗമായ മുൻമന്ത്രി പന്തളം സുധാകരനാണ് മറ്റൊരു ഖദർ സാന്നിധ്യം.
അൽപം ചരിത്രം
1952ൽ മുംബൈയിൽ നടന്ന, ഇന്ത്യയിലെ ആദ്യ ചലച്ചിത്രോത്സവത്തിനു മുൻകയ്യെടുത്തതും ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷനായതും പ്രധാനമന്ത്രി നെഹ്റുവായിരുന്നു. സിനിമയെ ഗൗരവമായിക്കണ്ട നെഹ്റു, ആ വർഷം തന്നെ സിനിമറ്റോഗ്രഫി ആക്ട് കൊണ്ടുവരികയും 1961ൽ ദേശീയ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് തുടക്കമിടുകയും ചെയ്തു.
ഇന്ത്യൻ സിനിമയിൽത്തന്നെ മാറ്റങ്ങൾ സൃഷ്ടിച്ച പ്രഥമ ദേശീയ ചലച്ചിത്ര സെമിനാർ 1955ൽ സംഘടിപ്പിച്ചതും നെഹ്റു മുൻകയ്യെടുത്താണ്. പ്രശസ്ത അഭിനേതാക്കളായ പൃഥ്വിരാജ് കപൂറും ദേവികാറാണിയും ഡയറക്ടർമാരായ ഈ സെമിനാറിന്റെ സംഘാടക സെക്രട്ടറി മറ്റാരുമായിരുന്നില്ല: ഇന്ദിരാ ഗാന്ധി!