ADVERTISEMENT

ഭരണത്തിലുള്ളപ്പോൾ സർവാധികാരം. അതുകഴിഞ്ഞാൽ ഒന്നുകിൽ കേസും ജയിലും; അല്ലെങ്കിൽ ഗൾഫിലോ ലണ്ടനിലോ പ്രവാസം. പാക്ക് രാഷ്ട്രീയത്തിൽ ആവർത്തിക്കുന്ന രംഗം.

നവാസ് ഷരീഫ് രണ്ടാം തവണ പ്രധാനമന്ത്രിയായപ്പോൾ (1997–99), വിശ്വസ്തനായ സേനാമേധാവിയായിരുന്നു പർവേസ് മുഷറഫ്. അധികം വൈകാതെ ഷരീഫ് – മുഷറഫ് ബന്ധം വഷളായി. 

1999ൽ മുഷറഫ് ശ്രീലങ്ക സന്ദർശിക്കുന്നതിനിടെ അദ്ദേഹത്തെ ഷരീഫ് പുറത്താക്കി. ഇത് നടപ്പാക്കാൻ സൈന്യത്തിലെ ഉന്നതർ വിസമ്മതിച്ചു. തിരിച്ചെത്തിയ മുഷറഫിന്റെ വിമാനത്തിന് കറാച്ചിയിൽ ഇറങ്ങാൻ അനുമതി നൽകിയില്ല. ഏറെനേരം ആകാശത്തു വട്ടമിട്ട ശേഷം, ഇന്ധനം തീരുന്നതിനു തൊട്ടുമുൻപാണ് മുഷറഫിന്റെ വിമാനം നിലംതൊട്ടത്. 

സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ച മുഷറഫ്, ഷരീഫിനെ പുറത്താക്കുക മാത്രമല്ല ജയിലിലടയ്ക്കുകയും ചെയ്തു. മുഷറഫുമായി ഒത്തുതീർപ്പിലെത്തി ഷരീഫും കുടുംബവും രാജ്യംവിട്ടു.  

8 വർഷം ഭരിച്ചപ്പോഴേക്കും ജനപിന്തുണ നഷ്ടമായ മുഷറഫിന് 2007 പ്രതിസന്ധികളുടെ വർഷമായിരുന്നു. നീതിപീഠത്തോട്

ഇടഞ്ഞ് ചീഫ് ജസ്റ്റിസ് ഇഫ്തിഖാർ ചൗധരിയെ മാർച്ചിൽ പുറത്താക്കി; പിന്നാലെ നൂറിലേറെ ന്യായാധിപന്മാരെയും പിരിച്ചുവിട്ടു.

പിന്നെ തിരിച്ചടികൾ മാത്രമായിരുന്നു. ജനമനസ്സു മാറുന്നതു തിരിച്ചറിഞ്ഞതോടെ, പ്രവാസത്തിലായിരുന്ന നവാസ് ഷരീഫും ബേനസീർ ഭൂട്ടോയും നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചു. സെപ്റ്റംബറിൽ പാക്കിസ്ഥാനിലെത്തിയ ഷരീഫിനെ മുഷറഫ് സൗദിയിലേക്കു തിരിച്ചയച്ചു. 

എന്നാൽ, നവംബറിൽ ഷരീഫ് വീണ്ടും പാക്കിസ്ഥാനിലിറങ്ങി. ബേനസീർ ഭൂട്ടോ ഒക്ടോബറിൽ തിരിച്ചെത്തിയപ്പോൾത്തന്നെ ചാവേർ ബോംബാക്രമണമുണ്ടായി; ബേനസീർ കഷ്ടിച്ചു രക്ഷപ്പെട്ടു. ഡിസംബർ 27നു തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ബേനസീർ കൊല്ലപ്പെട്ടു.

2008 ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിൽ ബേനസീറിന്റെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) വൻ വിജയം നേടി; അധികം വൈകാതെ ബേനസീറിന്റെ ഭർത്താവ് ആസിഫ് അലി സർദാരി പ്രസിഡന്റായി. ഇംപീച്മെന്റ് നടപടികൾ ഉറപ്പായതോടെ മുഷറഫ് പടിയിറങ്ങി. 

2013ലെ തിരഞ്ഞെടുപ്പിൽ നവാസ് ഷരീഫ് അധികാരത്തിൽ തിരിച്ചെത്തി. പാലൂട്ടിവളർത്തിയ തന്നെ മുഷറഫ് നോവിച്ചുവിട്ടത് അദ്ദേഹം മറന്നിരുന്നില്ല. മുഷറഫിനെതിരായ കേസുകൾ ഒന്നൊന്നായി സജീവമായി. 2017ൽ ഷരീഫിനെയും സുപ്രീംകോടതി പുറത്താക്കി; 2018ൽ 10 വർഷം തടവിനു ശിക്ഷിച്ചു.

അതോടെ രണ്ടുപേർക്കും ഏറെക്കുറെ ഒരേ ഗതിയായി. മുൻപുതന്നെ നാടുവിട്ടതിനാൽ മുഷറഫ് ജയിലിലായില്ലെന്നു മാത്രം. എന്നാൽ, രോഗബാധിതനായി മുഷറഫ് ദുബായിൽ ആശുപത്രിയിലായി. രോഗിയായ ഷരീഫിനെ ചികിത്സയ്ക്കായി ലണ്ടനിലുമെത്തിച്ചു. 

ഷരീഫും മുഷറഫും ഇപ്പോൾ രോഗശയ്യയിൽ വിദേശ ആശുപത്രികളിലാണ്. എങ്കിലും, ഇന്നത്തെ ചിരി നവാസ് ഷരീഫിന്റെ മുഖത്തുതന്നെയായിരിക്കും. 

3, 2, 1

പാക്കിസ്ഥാൻ ഭരിച്ച മൂന്നാമത്തെ പട്ടാള ഭരണാധികാരിയാണ് മുഷറഫ്; ഇവരിൽ ഭരണഘടന റദ്ദാക്കിയ രണ്ടാമനാണ്. 

വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന ആദ്യ പട്ടാളഭരണാധികാരിയും മുഷറഫ് തന്നെ. 

പാക്കിസ്‌ഥാനിൽ സൈനിക ഭരണാധികാരിയായിരുന്ന ഒരാളെ വിചാരണ ചെയ്യാൻ ജനാധിപത്യ ഭരണകൂടം ഒരുങ്ങിയതും 

ചരിത്രത്തിലാദ്യമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com