ADVERTISEMENT

സ്മാർട് ഫോണിലൂടെയും ടിവിയിലൂടെയും ആശയപ്രചാരണം നടത്തുന്ന കാലമാണെങ്കിലും ലഘുലേഖകളും പോസ്റ്ററുകളും സജീവമായി മടങ്ങിയെത്തുന്നു. സമൂഹമാധ്യമ പ്രചാരണങ്ങളിലൂടെ മുന്നേറ്റമുണ്ടാക്കിയ ബിജെപി, ഇപ്പോൾ ലക്ഷക്കണക്കിനു പൗരത്വനിയമാനുകൂല ലഘുലേഖകളാണു തെരുവുതോറും വിതരണം ചെയ്യാൻ അച്ചടിച്ചിട്ടുള്ളത്; അതും എല്ലാ ഇന്ത്യൻ ഭാഷകളിലും.

2020ലെ ആദ്യ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ഒഴികെയുള്ള എല്ലാ കേന്ദ്രമന്ത്രിമാരും ബിജെപി ഭാരവാഹികളും രാജ്യത്തെ വിവിധ നഗരങ്ങളിൽ പൗരത്വനിയമത്തിന് അനുകൂലമായി ലഘുലേഖകൾ വിതരണം ചെയ്യാനിറങ്ങി. 14 വരെ ഈ പ്രചാരണം തുടരും.

എസ്. ജയ്ശങ്കർ ഈ സമയം ഇറാൻ – യുഎസ് സംഘർഷം മൂലം മധ്യപൂർവദേശത്തുണ്ടായ പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള നടപടികളിലാകും.

ഡൽഹിയിലെ ലജ്‌പത് നഗറിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പൗരത്വനിയമ ലഘുലേഖകൾ വിതരണം ചെയ്യവേ, ഡൽഹിയടക്കം വിവിധ നഗരങ്ങളിൽ ട്രേഡ് യൂണിയൻ നേതാക്കൾ ബുധനാഴ്ചത്തെ പൊതുപണിമുടക്കിന്റെ ലഘുലേഖകൾ വിതരണം ചെയ്യുകയായിരുന്നു. പൗരത്വനിയമം ഉൾപ്പെടെയുള്ള കേന്ദ്ര നടപടികൾക്കെതിരെയാണ് അഖിലേന്ത്യ പണിമുടക്ക്. പൗരത്വനിയമത്തിനെതിരായ ലഘുലേഖകൾ വിതരണം ചെയ്യാൻ വിവിധ സർവകലാശാല വിദ്യാർഥി യൂണിയനുകളും നേരത്തേ രംഗത്തിറങ്ങി.

മേധാവിത്തം വെല്ലുവിളിക്കപ്പെടുന്നു

സമൂഹമാധ്യമ പ്രചാരണങ്ങളിൽ ബിജെപി നേടിയ മേധാവിത്തം വെല്ലുവിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാർട്ടി പ്രചാരണവിഭാഗം മാനേജർമാർ സമ്മതിക്കുന്നു. ബിജെപി ഐടി വിഭാഗം തലവൻ അമിത് മാളവ്യയുടെ നേതൃത്വത്തിൽ വലിയ സംഘമാണു സമൂഹമാധ്യമ പ്രചാരണത്തിനുള്ളത്. ഇവരുടെ പ്രവർത്തനം മോദി പതിവായി നേരിട്ടു വിലയിരുത്താറുണ്ട്. എന്നാൽ, ബിജെപിയുടെ ഈ തന്ത്രം പ്രതിപക്ഷം തിരിച്ചറിഞ്ഞിരിക്കുന്നു. 

നേരത്തേ, എതിരാളികൾക്കെതിരായ വിഡിയോകളും മുദ്രാവാക്യങ്ങളും ആദ്യം തൊടുക്കുന്നത് ബിജെപിയുടെ ഐടി സെല്ലിൽനിന്നായിരുന്നുവെങ്കിൽ ഇപ്പോൾ ബിജെപി – മോദിവിരുദ്ധ വിഡിയോകളാണ് ആദ്യം അപ്‌ലോഡ് ചെയ്യപ്പെടുന്നത്. അവ അതിവേഗം പ്രചരിക്കുകയും ചെയ്യുന്നു.

പൊതുതിരഞ്ഞെടുപ്പു കാലത്തു മോദിയുടെയും അമിത് ഷായുടെയും പ്രസംഗങ്ങളോടുണ്ടായിരുന്ന താൽപര്യം ഇപ്പോഴില്ലെന്നും വിലയിരുത്തലുണ്ട്. അതേസമയം, പൗരത്വനിയമത്തിനെതിരെ വിവിധ നഗരങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കു വ്യാപക കവറേജ് ലഭിക്കുകയും ചെയ്തു. ഇതു ബിജെപിയെ ആശങ്കപ്പെടുത്തുന്നു. തെരുവുതോറുമുള്ള പ്രചാരണത്തിനു പാർട്ടി തീരുമാനിച്ചത് ഇതിനാലാണ്.

മിസ്ഡ് കോൾ പണ്ടത്തെപ്പോലെ...

നേരത്തേ ബിജെപി അംഗത്വ പ്രചാരണത്തിന് ഇറങ്ങിയപ്പോൾ അമിത് ഷാ, ഐടി സാധ്യതകളാണ് ഉപയോഗിച്ചത് – മിസ്‌ഡ് കോളിലൂടെ അംഗത്വം നൽകുന്ന രീതി. ഇതിനൊടുവിൽ, തങ്ങളാണു ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയെന്നു ബിജെപി പ്രഖ്യാപിച്ചു. പാർട്ടി പ്രചാരണവിഭാഗം തലച്ചോറായിരുന്ന പ്രമോദ് മഹാജൻ കൊണ്ടുവന്ന ആശയമാണ് മിസ്‌ഡ് കോൾ പ്രചാരണമാക്കി ഷാ വികസിപ്പിച്ചെടുത്തത് (1999ലെ തിരഞ്ഞെടുപ്പു കാലത്ത് ബിഎസ്എൻഎൽ, എംടിഎൻഎൽ ലാൻഡ് ലൈനുകളിൽ റിസീവർ എടുത്താൽ ഉടൻ കേൾക്കുക, ‘അടൽ ബിഹാരി വാജ്‌പേയി സംസാരിക്കുന്നു’ എന്നായിരുന്നു. വോട്ടു തേടുന്ന പ്രധാനമന്ത്രിയുടെ സ്വരം ശ്രദ്ധ നേടി). 

എന്നാൽ, ഇക്കുറി പൗരത്വനിയമത്തിന് അനുകൂലമായി മിസ്‍ഡ് കോൾ ഉപയോഗിക്കാനുള്ള ബിജെപി നീക്കം വിജയിച്ചില്ല. സൗജന്യ ഗ്യാസ് കണക്‌ഷൻ, അല്ലെങ്കിൽ ഓൺലൈൻ സിനിമ സ്ട്രീമിങ് വേണോ ഈ നമ്പരിൽ വിളിക്കൂ എന്നു പറഞ്ഞ് ബിജെപിയുടെ ഫോൺനമ്പർ സമൂഹമാധ്യമങ്ങളിൽ എതിരാളികൾ പ്രചരിപ്പിച്ചതോടെ മിസ്ഡ് കോളിന്റെ വിശ്വാസ്യത തകർന്നു. പാർട്ടിയുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ അമിത് ഷായ്ക്കു മുന്നറിയിപ്പു നൽകേണ്ടിയും വന്നു.

സമൂഹമാധ്യമങ്ങളിൽ ബിജെപിക്കു ചുട്ടമറുപടി നൽകാൻ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ തങ്ങളുടെ ഐടി വിഭാഗം ശക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിനും ബിജെപിക്കും പുറമേ, തെലുങ്കുദേശം, ജെഡിയു, വൈഎസ്ആർ കോൺഗ്രസ് എന്നീ പ്രാദേശിക പാർട്ടികൾക്കും പ്രചാരണ തന്ത്രങ്ങൾ ഉപദേശിച്ച പ്രശാന്ത് കിഷോറാണ് സമൂഹമാധ്യമങ്ങളിലൂടെ വോട്ടർമാരെ കയ്യിലെടുക്കുന്ന വിദ്യ പ്രയോഗിച്ച് ആദ്യം അമ്പരപ്പിച്ചത്. പക്ഷേ, ഇപ്പോൾ പൗരത്വനിയമം നല്ലതാണെന്നു പറഞ്ഞു വീടുതോറും ലഘുലേഖ വിതരണം ചെയ്യാൻ ബിജെപി രംഗത്തിറങ്ങുമ്പോൾ പഴയ പ്രചാരണ മാർഗങ്ങൾക്കു പുതുജീവൻ ലഭിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com