ADVERTISEMENT

സംസ്ഥാനത്തു നടക്കുന്ന, സംയോജിത ശിശു വികസന പദ്ധതിയുടെ (ഐസിഡിഎസ്) ഭാഗമായുള്ള സർവേ ചിലയിടങ്ങളിൽ തടസ്സപ്പെടുന്നതു നിർഭാഗ്യകരമാണ്. ജനകീയമായ വിവിധ ആനുകൂല്യങ്ങൾക്കു വേണ്ടിയുള്ള ഈ വിവരശേഖരണം പാളിപ്പോകാതിരിക്കാൻ സർക്കാരിനോടൊപ്പം പൊതുസമൂഹത്തിന്റെ കൂടി ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്, ഇപ്പോഴത്തെ സംഭവങ്ങൾ.

അമ്മമാരിലും കുട്ടികളിലുമുള്ള പോഷണക്കുറവു പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വനിത– ശിശുവികസന വകുപ്പ് ആവിഷ്കരിച്ച ‘സമ്പുഷ്ട കേരളം’ പദ്ധതിയുടെ ഭാഗമായാണ് കുടുംബ സർവേ ആരംഭിച്ചത്. ഈ സർവേയുമായി ബന്ധപ്പെട്ട് ചില കോണുകളിൽനിന്ന് തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പ്രചരിക്കുന്നതിനെക്കുറിച്ചു സർക്കാർ വിശദീകരണം വന്നുകഴിഞ്ഞു. വിവരശേഖരണത്തിനായി അങ്കണവാടി വർക്കർമാർ നടത്തുന്ന ഭവനസന്ദർശനത്തിന് പൗരത്വ റജിസ്റ്ററുമായി ഒരു ബന്ധവുമില്ലെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഇതുവരെ അങ്കണവാടി വർക്കർമാർ നടത്തിയിരുന്ന ഭവനസന്ദർശനവും വിവരശേഖരണവും കുറച്ചുകൂടി കാര്യക്ഷമമാക്കി, അതിന്റെ പ്രയോജനം വേഗത്തിൽ ജനങ്ങളിലെത്തിക്കാനാണ് ഇത്തവണ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഈ കുടുംബ സർവേ. സ്മാർട് ഫോൺ ഉപയോഗിച്ച് പ്രത്യേക സോഫ്റ്റ്‌വെയർ മുഖേനയാണ് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത്. കുടുംബ വരുമാനം, ഗർഭിണികളുടെയും ശിശുക്കളുടെയും വിവരങ്ങൾ, കഴിഞ്ഞ ഒരു വർഷത്തിന‍ിടയിലുണ്ടായ മരണങ്ങളും ജനനങ്ങളും തുടങ്ങിയവ സർവേയുടെ ഭാഗമായി ശേഖരിക്കുന്നുണ്ട്.

അതേസമയം, സംസ്ഥാന സർക്കാർ നടത്തുന്ന ഈ വാർഷിക കുടുംബ സർവേയിൽ ജാതി, മത വിവരങ്ങൾ ശേഖരിക്കുന്നതു വ്യാപകമായ വിമർശനത്തിനു കാരണമായിട്ടുണ്ട്; പൗരത്വ നിയമത്തിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിൽ വിശേഷിച്ചും. സംയോജിത ശിശു വികസന സർവേയിൽ തീർത്തും അപ്രസക്തമെന്നു പറയാവുന്ന ജാതി, മത വിവരങ്ങൾ ചേർക്കുന്നത് എന്തിനാണെന്നാണു സർവേക്കെത്തുന്ന അങ്കണവാടി ജീവനക്കാരോടു പലയിടത്തും ആളുകൾ ചോദിച്ചത്. ഈ വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയതോടെ ചിലയിടങ്ങളിൽ തർക്കമുണ്ടാവുകയും ചെയ്തു.

ഐസിഡിഎസ് വിവരശേഖരണത്തിൽ ജാതിയോ മതമോ ചേർക്കണമെന്നു നിർബന്ധമില്ലെന്നു സർക്കാർ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ജനങ്ങളിലുണ്ടായ ആശങ്ക പൂർണമായി പരിഹരിച്ചേ തീരൂ. ഈ സർവേയുടെ ഭാഗമായി തുടർന്നുള്ള വിവരശേഖരണങ്ങളിലെങ്കിലും ജാതി– മത വിവരങ്ങൾ ആവശ്യമില്ലെന്നു സർക്കാർ കൃത്യമായി വ്യക്തമാക്കേണ്ടതുണ്ട്.

ജനക്ഷേമകരമായ ഏതു കാര്യത്തിനായാലും ഏതൊക്കെ വ്യക്തിവിവരങ്ങളും അനുബന്ധ വിശദാംശങ്ങളുമാണു വീടുകൾ തോറും കയറിയിറങ്ങി ശേഖരിക്കേണ്ടതെന്ന കാര്യത്തിൽ വ്യക്തമായ ധാരണ സർക്കാർ സംവിധാനങ്ങൾക്ക് ഉണ്ടാവണമെന്നുകൂടി ഇപ്പോഴത്തെ സംഭവങ്ങൾ ഓർമിപ്പിക്കുന്നു.

വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്ന അങ്കണവാടി ജീവനക്കാരോടു വീട്ടുകാർ ചോദിക്കുന്ന സംശയങ്ങൾക്കു പലപ്പോഴും കൃത്യമായി മറുപടി ലഭിക്കാത്തുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾ ആവർത്തിച്ചുകൂടാ. വിവരങ്ങൾ ശേഖരിക്കുന്ന എല്ലാവർക്കും ഈ ദൗത്യത്തെക്കുറിച്ചുള്ള കൃത്യവും സമഗ്രവുമായ മുന്നറിവ് ഉണ്ടായേതീരൂ.

ജനങ്ങളെ ബോധവൽക്കരിച്ച്, അവരുടെ ആശങ്കകൾ പൂർണമായി അകറ്റിവേണം ഐസിഡിഎസ് സർവേ പൂർത്തിയാക്കാൻ. ഇതോടൊപ്പം, തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിപ്പിക്കുന്നതിനു തടയിടുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com