ADVERTISEMENT

കൊച്ചി മരടിൽ സുപ്രീം കോടതി നിർദേശ പ്രകാരം നാലു പാർപ്പിട സമുച്ചയങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ സുരക്ഷിതമായി പൊളിച്ചുമാറ്റിയതോടെ ആശങ്ക നീങ്ങിയെന്നു കരുതിയതാണ്. എന്നാൽ, തകർന്നുവീണ കോൺക്രീറ്റ് അവശിഷ്ടങ്ങളിൽനിന്ന് മറ്റൊരു ആശങ്കയുടെ പൊടിക്കാറ്റ് വീശിയടിക്കുകയാണിപ്പോൾ.

സ്ഫോടനത്തിനിടെ തങ്ങളുടെ വീടുകൾക്ക് എന്തെങ്കിലും പറ്റുമോ എന്നായിരുന്നു മരടുകാരുടെ ആശങ്ക. എന്നാൽ, അങ്ങനെയൊന്നും സംഭവിച്ചില്ലെന്നു മാത്രമല്ല, സമീപവീടുകൾക്കു പോറൽ പോലുമേൽപിക്കാതെ നടന്ന ഫ്ലാറ്റ് തകർക്കൽ ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. എന്നാൽ, പൊളിച്ച കെട്ടിടങ്ങളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങളിൽനിന്ന് ഉയരുന്ന പൊടിയാണ് ഇപ്പോഴത്തെ പ്രശ്നം. കെട്ടിടം പൊളിച്ചപ്പോൾ ഉണ്ടായ പൊടി സമീപപ്രദേശങ്ങളിലെല്ലാം വ്യാപിച്ചിരുന്നു. പരിസരത്തെ വീടുകളുടെ ഉള്ളിൽ പോലും പൊടി കയറി. പൊടി കലർന്ന വായു ശ്വസിച്ച പലർക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി. ചുമ, തുമ്മൽ, ശ്വാസംമുട്ടൽ, ചൊറിച്ചിൽ തുടങ്ങി പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ പരിസരവാസികളെ അലട്ടുന്നുണ്ട്.

കോൺക്രീറ്റ് അവശിഷ്ടങ്ങളിൽനിന്നു കമ്പി മാറ്റിയെടുക്കുന്ന ജോലി ആരംഭിച്ചിട്ടേയുള്ളൂ. വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് കുത്തിയിളക്കിയാണു കോൺക്രീറ്റിൽനിന്നു കമ്പി വേർതിരിക്കുന്നത്. ഈ പണി ഊർജിതമാകുന്നതോടെ ഇനിയുള്ള ദിവസങ്ങളിൽ മരട് മേഖലയിൽ പൊടിശല്യം രൂക്ഷമാകും; ഒപ്പം, അതു സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളും. കോൺക്രീറ്റിൽനിന്നു കമ്പി വേർതിരിക്കുമ്പോൾ തുടർച്ചയായി നനയ്ക്കുന്നുവെന്ന് അധികൃതർ ഉറപ്പുവരുത്തണം. സമീപത്തു കായലായതിനാൽ വെള്ളത്തിനു ബുദ്ധിമുട്ടില്ല. പൊടി പാറാതിരിക്കാനായി വെള്ളം നനയ്ക്കുന്നതിനു കരാറുകാർ മടി കാണിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം മരട് നഗരസഭയിൽ വീട്ടമ്മമാരുടെ പ്രതിഷേധമുണ്ടായി. ഇതെത്തുടർന്ന്, കോൺക്രീറ്റ് അവശിഷ്ടങ്ങളുടെ മുകളിലേക്കു വെള്ളം പമ്പു ചെയ്യുന്നുണ്ട്.

പൊടി മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളുടെ ചികിത്സയ്ക്കായി ഇന്നലെ മെഡിക്കൽ ക്യാംപുകൾ നടക്കുകയുണ്ടായി. നെട്ടൂർ ആൽഫ സെറീൻ ഫ്ലാറ്റിനു സമീപത്തുള്ള ക്യാംപിൽ മാത്രം ഇന്നലെ 60 പേരാണു ചികിത്സ തേടിയത്. ഈ ക്യാംപുകൾ ഒറ്റ ദിവസത്തിൽ അവസാനിക്കരുത്. കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കുന്ന ജോലി ആരംഭിക്കാനിരിക്കുന്നതേയുള്ളൂ എന്നതിനാൽ ആരോഗ്യ ജാഗ്രത ഏറെ പ്രധാനമാണ്. ശ്വാസംമുട്ടൽ, ആസ്മ തുടങ്ങിയ രോഗങ്ങളുള്ളവരെയാണു പൊടിശല്യം രൂക്ഷമായി ബാധിക്കുന്നത്. പ്രായംചെന്നവർ, കുട്ടികൾ തുടങ്ങിയവരിൽ ഇതു കാര്യമായ പ്രശ്നങ്ങളുണ്ടാക്കും. ആവശ്യമായ ബോധവൽക്കരണ, പ്രതിരോധ പ്രവർത്തനങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴി ഉറപ്പാക്കേണ്ടതുണ്ട്.

ഫ്ലാറ്റ് പൊളിക്കുമ്പോൾ പൊടി കയറാതിരിക്കാനായി പരിസരവാസികൾ പലരും വീട് പൊതിഞ്ഞു മൂടിയിരുന്നു. എന്നിട്ടും, പലരുടെയും വീടിനുള്ളിൽ പൊടി നിറഞ്ഞിരിക്കുകയാണ്. ഇതു വൃത്തിയാക്കി വീട് പൂർണമായും താമസയോഗ്യമാക്കാനുള്ള ഉത്തരവാദിത്തം മരട് നഗരസഭയ്ക്കുണ്ട്. മരട് പ്രദേശത്തു മാത്രമല്ല, കാറ്റിലെത്തുന്ന പൊടി സമീപ മേഖലകളിലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.

പ്രദേശത്തുനിന്നു കോൺക്രീറ്റ് അവശിഷ്ടങ്ങൾ പൂർണമായും നീക്കുന്നതുവരെ പരിസരവാസികൾക്ക് പൊടി മൂലമുള്ള ശല്യമുണ്ടാകും. വലിയ ലോറികളിൽ 4000 ലോഡിനു മുകളിൽ കോൺക്രീറ്റ് അവശിഷ്ടങ്ങളാണു നീക്കം ചെയ്യാനുള്ളത്. 70 ദിവസമാണ് ഇതിന് അനുവദിച്ച സമയം. അവശിഷ്ടങ്ങളുമായി റോഡിലൂടെ ലോറികൾ പോകുമ്പോൾ പൊടിശല്യം ഇനിയും കൂടാനാണു സാധ്യത. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു മാത്രം അവശിഷ്ടങ്ങൾ നീക്കുന്നുവെന്നു സർക്കാർ ഉറപ്പു വരുത്തണം. പൊടിയിൽനിന്നു രക്ഷപ്പെടാനുള്ള മാസ്ക് ഉൾപ്പെടെയുള്ള സാധനങ്ങൾ പരിസരവാസികൾക്കു ലഭ്യമാക്കുകയും വേണം. തങ്ങൾ ചെയ്യാത്ത തെറ്റിനാണ് അവർ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കോൺക്രീറ്റ് കൂമ്പാരത്തിൽനിന്ന് ഉയരുന്ന പൊടിയിൽകൂടി അവർ മുങ്ങിക്കൂടാ.

English Summary: Maradu flat demolition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com